Trending Books

Showing posts with label Love. Show all posts
Showing posts with label Love. Show all posts

Friday, 5 November 2010

പ്രീ-ഡിഗ്രി


                 










നമ്പൂതിരീസ് കോളേജിലെ ട്യൂഷനും കഴിഞ്ഞു
'സ്റ്റുടന്റ്സ് ഒൺലി' സർക്കാർ ബസ്സിൽ 
"ബീഡിക്കാശല്ലെയുള്ളൂ ടിക്കറ്റ് എടുക്കടാ മോനെ"
എന്ന കണ്ടക്റ്റർ രാജേട്ടന്റെ വാക്കവഗണിച്ചു
മുന്നിലേക്ക്‌ പോകും
ബസ് ഇടയ്ക്കെങ്ങും നിർത്താതിരിക്കാൻ 
മണിച്ചരട് മുറിച്ച സിനാജുമൊത്ത്
ചെക്കറെ പറ്റിച്ച് ജനലിലൂടെ ചാടി
എക്കണോമിക്സ്,കോമ്മേഴ്സ് ബാച്ചുകാരുടെ
വീരപ്പൻ ബ്ളോക്ക് കഴിഞ്ഞു കയറ്റം കയറി
മെയിൻ ഗെയ്റ്റ് കടന്നു,
സ്പെക്ട്രോസ്കോപ്പിലൂടെ സതി ടീച്ചറുടെ
അണിവയർ രോമം കണ്ട ഫിസിക്സ്  ലാബും
എം.ടിയെയും, ബഷീറിനെയും മാറ്റിവച്ച്
കമ്പിക്കഥകൾ നോക്കിനടന്ന ലൈബ്രറിയും കടന്നു
ജി ബാച്ചിലേക്ക് അവനും,
ഹാജർ എടുത്തു കഴിഞ്ഞ, പിൻബഞ്ച്‌ കാലിയായ
ളാത്ര സാറിന്റെ മലയാളം ക്ളാസിലേക്ക് ,
വേലിക്കെട്ടില്ലാത്ത ജനലുകളുള്ള   
ഐ  ബാച്ചിലേക്ക് ഞാനും 

വീണപൂവിലേക്ക് കടന്നു സാറും
ഇടത്തെ ബെഞ്ചിലെ നിഷയുടെ 
കണ്ണിലേക്കു നോക്കിയിരുന്നു ഞാനും
ആ പീര്യഡ് അവസാനിപ്പിക്കും..
രണ്ടു കൊല്ലം കണ്ണിൽ നോക്കിനോക്കി 
സുവോളജി ലാബിന്റെ ഇടനാഴിയിൽ 
കൈപിടിച്ച് ഇഷ്ടം പറഞ്ഞതിന്റെ 
പിറ്റേനാള്‍ ഒളിച്ചോടിപ്പോയ നിഷ 

എഞ്ചിനിയർ അല്ലെങ്കിൽ ഡോക്ടർ 
രണ്ടിലൊന്നെന്നുറപ്പിച്ച്
കണക്കിനൊപ്പം സയൻസും പഠിക്കാൻ വന്നു
പിത്ത് ചെയ്തിട്ടും ചാടിയ തവളയെ കണ്ടു
തലചുറ്റി വീണ പ്രെറ്റി,
കയ്യിലിരുപ്പ് കൊണ്ടാണെന്ന്
അവൾ മൈൻഡ് ചെയ്യാത്ത സാബി,
ഒരു കിലോ മുടിയും അരക്കിലോ മുഖവുമെന്നു
റെക്സ് കളിയാക്കുന്ന സ്മിത
കളിയാക്കികളിയാക്കി കാര്യമായപ്പോൾ
ഇഷ്ടംകൊണ്ടാണെന്ന് രണ്ടാളും..

ഓരോ മാസവും പുതിയ സൌഹൃദം തേടുന്ന
വെബ് ഉഷ,
കൂട്ടുപേരെല്ലാം ബോർഡിൽ തെളിഞ്ഞ  നാൾ
പുതിയൊരു പേരും അതിലെഴുതിച്ചേർത്ത്
ബെഞ്ചില്‍ പോയിരുന്നു പുച്ഛത്തോടെ ചിരിച്ച
ബോൾഡ് ഉഷ,
എല്ലാ ബാച്ചിലും കാമുകിമാരുണ്ടായിട്ടും
തന്നെ പ്രേമിക്കാത്ത മീരക്ക് വേണ്ടി കരഞ്ഞ 
ശർക്കര ബിജു

തല്ലു കൊണ്ട് നേതാവായ ഷാജൻ
തല്ലുകൊടുത്ത് നേതാവായ ജൂബി
ആരു തല്ലിയാലും കൊള്ളാ 
മടിയില്ലാത്ത റാഫി
വെടിമരുന്നിന്റെ മണവും
പാറപ്പൊടി പറ്റിയ മുടിയുമായ് പ്രസാദ്
ജിപ്സിയില്‍ വരുന്ന,പെപ്സി മാത്രം കുടിക്കുന്ന
ദാമോദരന്‍ എന്ന ദാമ 
എല്ലാരും ഒത്തുചേരുന്ന
തൂക്കിവിക്കാനും മാത്രം പറ്റുബുക്കുകളുള്ള
തങ്ക്സ് എന്ന തങ്കച്ചായന്റെ ചായക്കട
പുതിയ പ്രണയത്തിനു പഫ്സും ഡ്രിങ്ക്സും
തകർന്ന പ്രണയത്തിനു ഹാൻസും സിഗരറ്റും 
എത്ര പറ്റിയാലും എത്ര പറ്റിച്ചാലും 
രണ്ടു പെണ്മക്കളാടാ  എനി-
ക്കെന്നും പറഞ്ഞു പിന്നെയും തരും
സിഗരറ്റും ഡ്രിങ്ക്സും പാവം തങ്ക്സ്..

കണക്കു പ്രോഫസറിന്റെ കണക്കുകൂട്ടലുകളിൽ 
കണക്കു തെറ്റി തൂങ്ങിമരിച്ച 
അറ്റന്റർ ജോർജ്ജേട്ടൻ 
പകല്‍ പോലും കാണാത്ത എന്നെക്കാളും 
കറുത്ത നിന്നെ കെട്ടാൻ വരും സായിപ്പെന്നു 
ജെനിയെ ശപിച്ച ഷാൻസ്
മരണക്കിടക്കയിൽ അവനെ 
കാണാൻ ചെന്ന ജെനിയും
ഓടിയോടി മറയുന്നു

പഴയ ഹീറോ റെയ്ഞ്ചർ സൈക്കിളിൽ
മെയിൻ ഗെയ്റ്റ് കടന്നു, ഇറക്കമിറങ്ങി 
വീരപ്പൻ ബ്ളോക്കും കഴിഞ്ഞു 
പാലത്തിൽ നിന്നും തിരിഞ്ഞുനോക്കുമ്പോൾ
കാണുന്നുണ്ട് ഐ ബാച്ചും
വാകമരച്ചോട്ടിൽ കൂട്ടുകാരോടൊത്ത്  പഴയ ഞാനും



Monday, 15 March 2010

എന്റെ പഴയ കാമുകി..


ഉച്ചക്ക് ചെറിയ ശബ്ദത്തില്‍ കവിത വെച്ച്,ഭാര്യയുടെ മാറിലേക്ക് തല പൂഴ്ത്തി ഉറങ്ങാന്‍ തുടങ്ങിയപ്പോളാണവള്‍ വന്നത്.

എന്റെ പഴയ കാമുകി,

സത്യത്തില്‍ ആദ്യം വന്നത് ഫോണ്‍ കോളായിരുന്നു.
പരിചയമില്ലാത്ത നമ്പര്‍.
ഹലോ,ഉറക്കച്ചടവില്‍ പറഞ്ഞു..
ഇത് ഞാനാ....................
ഉറക്കം പറപറന്നു..ഒരു ചെറിയ നെഞ്ചിടിപ്പ്‌..
ഇതിപ്പോള്‍ എവിടാ..
നാട്ടിലുണ്ട്..
ഒന്ന് കാണണം.
ഒരു നിമിഷത്തെ മൌനത്തിനു ശേഷം പറഞ്ഞു അതിനെന്താ വീട്ടിലോട്ടു വന്നോളു,ഒറ്റക്കെയുള്ളോ?
അതെ,സാജും,കുഞ്ഞും വന്നില്ല..
ശരി,എപ്പോഴാ വരുന്നത്..
ഉടനെയെത്തും..
ഒരു മണിക്കൂറിനുള്ളിലാളെത്തി..
പഴയ രൂപമേയല്ല..
കല്യാണത്തിനു കണ്ടതാ..എട്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു...
ഒരു ഓക്വര്‍ഡു വട്ട കണ്ണട,ചുവന്ന ഫ്രെയിം..
ആകെ ക്ഷീണിത രൂപം..

ഹലോ..
ഭാര്യ എവിടെന്നു തിരിഞ്ഞു നോക്കികൊണ്ട് ഞാനും ഹലോ പറഞ്ഞു
എന്തൊക്കെയുണ്ട് വിശേഷങ്ങള്‍..
സുഖം,,വീട് ആര് പറഞ്ഞു തന്നു?
ദേ,തന്റെ ചെറിയമ്മ കൂടെയുണ്ടാരുന്നു
പഴയ കൂട്ട് പൊടി തട്ടിയെടുത്തല്ലേ..
നിങ്ങടെ കല്യാണകഥയൊക്കെ പറഞ്ഞു തന്നു..
അതെന്തു കഥയാ?
ഒത്തിരി പാട് പെട്ടാണത്രെ നിങ്ങള് ഒന്നായതെന്നു..
ഊം..ഞാനൊന്ന് മൂളി,
ബാ ഇരിക്ക്..

മഴ ചാറി തുടങ്ങി..
സിറ്റ് ഔട്ടിലേക്ക് എറിച്ചില്‍ അടിക്കുന്നു..
അകത്തോട്ടിരിക്കാം.
വേണ്ട,എത്ര നാളായി മഴയിങ്ങനെ പെയ്യുന്നത് കണ്ടിട്ട്
നമ്മുക്ക് ഇവിടിരിക്കാം..പണ്ടെത്ര മഴ കണ്ടതാ ഒരുമിച്ച്..
നിശബ്ദനായ് ഞാനും മഴയിലേക്ക്‌ നോക്കിയിരുന്നു..
അവളെ ഞാന്‍ കാണുകയായിരുന്നു,ഒരുപാട് നാളുകള്‍ക്കു ശേഷം..
എന്തിനാണ് വന്നതെന്നോ,ഇപ്പോളെവിടാണെന്നോ ഒന്നും ചോദിച്ചില്ല,അവളൊന്നും പറയുന്നുമില്ല
വെറുതെ മഴ നോക്കിയിരിക്കുന്നു...
എന്റെ മനസ്സ് വായിച്ചത് പോലെ പെട്ടന്നവള്‍ പറഞ്ഞു..
വെറുതെ,വെറും വെറുതെ വന്നതാ,നാട്ടിലുണ്ടെന്നറിഞ്ഞപ്പോള്‍ ഒന്ന് കാണണമെന്ന് തോന്നി..
അത്ര മാത്രം..

അമ്മ ചായ കൊണ്ട് വന്നു..
പഴയ ദേഷ്യം ഇപ്പോഴും അമ്മയുടെ മുഖത്തുണ്ടെന്നു തോന്നുന്നു..
എനിക്കുള്ളില്‍ ചിരി വന്നു..
ആരോടാണമ്മ ഇപ്പോഴും ഈ ദേഷ്യം കാണിക്കുന്നത്..
രണ്ടു പേരും അവരവരുടെ ജീവിതത്തില്‍,രണ്ടു ധ്രുവങ്ങളില്‍..

ഈ മഴയൊക്കെ നമ്മുടെ ജീവിതത്തില്‍ ഇത് പോലെയിനിയും പെയ്യുമോ?
അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു..അതോ എനിക്ക് തോന്നിയതാണോ..
സാജിനൊന്നും മഴ ഇഷ്ടമേയല്ല..മഴ വന്നാല്‍ അപ്പോള്‍ ചുരുണ്ട് കൂടും..അഞ്ചു വരെ തികച്ചു എണ്ണണ്ട അതിനു മുന്‍പേ കൂര്‍ക്കം വലി കേള്‍ക്കാം..
ഹ ഹ ..ഞാന്‍ വെറുതെ ചിരിച്ചു..
ഉടനെ തിരിച്ചു പോകുമോ?
അടുത്താഴ്ച്ച..


ഒന്നുമൊന്നും പറയാനില്ല..ഭാര്യ ഇടയ്ക്കു വന്നു നോക്കുന്നുണ്ട്,
ഞാന്‍ കണ്ടില്ലയെന്ന് നടിച്ചു..
എന്നാല്‍ ഞാനിറങ്ങട്ടെ,
ഒന്നും പറഞ്ഞില്ല,മഴയല്ലെയെന്നു മാത്രം ചോദിച്ചു..
സാരമില്ല ,ആ പഴയ ചിരി മുഖത്തൊന്നു മിന്നിയോ?

ചായ കപ്പു നീട്ടി..
പിടിക്കുന്നതിനു മുന്‍പ് കൈവിട്ടു...
ക്ടിന്‍..

ഭാര്യയുടെ നെഞ്ചത്ത് നിന്നും ഞെട്ടിയെഴുന്നേറ്റു..
മാന്‍ ഹോളിന്റെ ഇരുമ്പ് അടപ്പിന്റെ മുകളിലൂടെ ഒരു ട്രക്ക് പാഞ്ഞു പോകുന്നു..

മുരുകന്‍ കാട്ടാക്കട കവിത ചൊല്ലുന്നു..
"അരികില്‍ ശീമക്കാറിന്നുള്ളില്‍
സുഖ ശീതള മൃദു മാറിന്‍ ചൂരില്‍
ഒരു ശ്വാനന്‍ പാല്‍ നുണവതു കാണാം"