Trending Books

Showing posts with label കഥകൾ. Show all posts
Showing posts with label കഥകൾ. Show all posts

Saturday, 26 January 2019

പതിച്ചി - ആർ ഷഹ്ന



സ്ത്രീയിലെ പല ഭാവങ്ങളെ പല കോണുകളിൽ നിന്നും വീക്ഷിക്കുന്നവയാണ് പതിച്ചിയിലെ പല കഥകളും, എന്തുകൊണ്ട് സ്ത്രീ എന്നൊരു ആന്തരിക ചോദ്യം പലപ്പോഴും ഈ കഥകളെല്ലാം ദ്യോതിപ്പിക്കുന്നു. സമത്വങ്ങളുടെ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുമ്പോഴും അതിനൊരു തുലനാവസ്ഥ എവിടെയെങ്കിലുമുണ്ടോയെന്നും പതിച്ചിയിലെ കഥകളിൽക്കൂടി കഥാകൃത്ത് അന്വേഷിക്കുന്നു. കുറഞ്ഞവാക്കുകൾകൊണ്ട് കൊണ്ട് കടഞ്ഞെടുത്തവയാണ് പതിച്ചി എന്ന സമാഹാരത്തിലെ കഥകളെല്ലാം.

‘വാതിലിന്റെ പഴുതിലൂടെ ഒരുകണ്ണ് കൊണ്ടവൾ പരിസരം നിരീക്ഷിച്ചുകൊണ്ടിരുന്നു.’ ഗുഹ എന്ന കഥയിലെ പ്രോട്ടഗോണിസ്റ്റ് ആണിത്. പതിച്ചിയിലെ മിക്ക കഥകളിലും നമ്മുക്ക് ഈ ചൂഴ്ന്നുനോട്ടം കാണാം. പലതും മനസ്സിന്റെ ഉള്ളിലോട്ടാണെന്നുമാത്രം. ഗുഹയിൽ തന്നെ സ്ഫടികപാത്രത്തിലെ മീനുകൾ, ഫ്ലാറ്റിൽ അകപ്പെട്ട പല പ്രവാസി സ്ത്രീകളുടേയും വകഭേദമായിട്ട് വ്യാഖ്യാനിക്കാം. ‘കൃത്യമായി ലഭിക്കുന്ന ഭക്ഷണത്തിനായി മുകളിലേക്ക് തുടിച്ചുപൊങ്ങി വന്നു.’ അവൾ അവളിൽത്തന്നെ കെട്ടിവയ്ക്കുന്നതും പൊട്ടിച്ചെറിയുന്നതുമായ കെട്ടുപാടുകൾ അധികാലങ്കാരങ്ങളില്ലാതെ  ഷഹിന പറയുന്നു.
ജയിലറ: മറ്റൊരാളുടെ, അത് അച്ഛന്റേയോ, കാമുകന്റേയോ, ഭർത്താവിന്റേയോ, ഇഷ്ടവും, ഇഷ്ടക്കേടും സ്ത്രീകളിൽ വരുത്തുന്ന മാറ്റങ്ങളും, അവയുമായി അവൾ പൊരുതുന്നതിന്റേയും, പ്രതികരിക്കുന്നതിന്റേയും രേഖകളാണിതിൽ.

വിശുദ്ധപ്രണയം: കൌമാരത്തിന്റെ ചപലതകളെ, കൌതുകങ്ങളെ, മധ്യവയസ്സ് പിന്നിട്ട ആണത്തങ്ങൾ കയ്യേറുന്നതാണ് ഈ കഥ, എത്ര അനുഭങ്ങളെക്കുറിച്ച് കേട്ടാലും സ്വയം അറിയുന്നതുവരെ അനുഭവം ആകുന്നില്ല എന്നതും, കൌമാരക്കാരുടെ മനസ്സിൽ ചില അപ്രിയകഥകൾ പോലും ഉണ്ടാക്കുന്ന ധീരപരിവേഷങ്ങളെക്കുറിച്ചും വായിച്ചെടുക്കാൻ സാധിക്കും കുഞ്ഞുമോളും, റപ്പായിയും അനുഭവങ്ങളായി പുനർജനിക്കുന്ന ഈ കഥയിൽ.

ഭ്രാന്ത്: പത്രവാർത്തകൾ ജനങ്ങളിൽ സംഭീതി ജനിപ്പിക്കുന്ന സാധ്യതയാണ് ഭ്രാന്ത് എന്ന കഥയിൽ ഷഹിന പറയുന്നത്. പീഡന വാർത്തകൾ പെൺകുട്ടികളിൽ അവരുടെ വീടുകളിൽപ്പോലും സുരക്ഷയെക്കുറിച്ചുള്ള സംശയങ്ങളോടെ കഴിയേണ്ടിവരുന്ന അവസ്ഥ, ഭ്രാന്തെന്നുപോലും വീട്ടുകാർക്ക് തോന്നിയേക്കാവുന്നത്ര ഭീകരമാകാമത്.
ഓർമ്മകളുടെ ഓർമ്മകൾ സൂക്ഷിച്ചുവയ്ക്കുന്ന ചെപ്പുകൾ പോലെ മൂക്കുത്തിയും, മനസ്സിൽ പതിഞ്ഞ ഒരു ചിത്രത്തിനെ മറ്റൊന്നുകൊണ്ട് മായ്ക്കാൻ ഇഷ്ടപ്പെടാത്ത ഒരു നിമിഷവും.

പുത്രകാമേഷ്ടി: ദാമ്പത്യജീവിതത്തിൽ കുഞ്ഞുണ്ടാകുമ്പോൾ ഉള്ള മാറ്റം, അതും ദീർഘകാല ചികിത്സയ്ക്കുശേഷം ലഭിക്കുന്ന കുഞ്ഞാകുമ്പോൾ ഭാര്യക്ക് ഭർത്താവിനോടുള്ള പരിഗണനയിൽ മാറ്റം വരാൻ സാധ്യതയുണ്ടോ? അതോ അത് ഭർത്താവിന് വരുന്ന മാറ്റമാണോ? ബന്ധങ്ങൾ ഇഴകീറുന്ന കഥയാണിത്, അഗതി മന്ദിരം വരെ നീളുന്നതും, ചിതയിൽ അവസാനിക്കുന്നതും.

ഗന്ധർവ ചിന്തകളും പാലപ്പൂവും മാത്രമായി ഓർമ്മകൾക്കായി എന്ന കഥ.
നാനാർത്ഥം, നാട്ടിലേക്കു യാത്രതിരിക്കുമ്പോൾ  അവിടെയെത്തിക്കഴിഞ്ഞിട്ട് എന്തുചെയ്യണമെന്ന് ചിന്തിക്കാത്ത ഒരുപ്രവാസിപോലും ഉണ്ടാവാറില്ല, പക്ഷേ, വിചാരിച്ചതുപോലൊന്നും ഒരിക്കലും സംഭവിക്കാറില്ലെന്നുമാത്രം. ഒടുവിൽ കിട്ടിയതും, ചെയ്തതുമെല്ലാം ചേർത്ത്, ബാക്കി അടുത്തവരവിലെന്ന് മനസ്സിൽ എഴുതിച്ചേർത്തിട്ട് തിരിക്കുകയാണ് പലരും. ആ ഒരു സ്വപ്ന / യാഥാർത്ഥ്യ കൊളാഷിന്റെ കഥാരൂപമാണ് നാനാർത്ഥം എന്നുപറയാം.

ഇത്തിരിനേരം: അമ്മമാർക്ക് അവരുടേതെന്ന് പറഞ്ഞൊരു സമയം കിട്ടാറുണ്ടോ? അങ്ങനൊരു സമയം കിട്ടുകയും, അതിന്റെ ആശ്വാസവും, വിരസതയുമാണിതിൽ.

കുഞ്ഞൂട്ടൻ: കുഞ്ഞൂട്ടനോടുള്ള പരാജയത്തിന്റെ നൊമ്പരവും, അവസാനം അതിൽ നിന്നൂറിയ പുറത്തുപറയാത്തൊരു പ്രണയത്തിന്റേയും കുഞ്ഞുകഥ.

പതിച്ചി: പതിച്ചിയെന്നാൽ പേറെടുക്കുന്നവൾ, പേറ്റുശുശ്രൂഷ നൽകുന്നവൾ എന്നൊക്കെയാണർത്ഥം. പുതിയ ലോകത്തിലേക്ക് ഒരു ജീവനെ കൈപിടിച്ച് ഇറക്കുന്നവൾ. പതിച്ചിയിലെ ‘പതിച്ചി’ ജീവിതത്തെക്കുറിച്ച്, പുരുഷന്മാരെക്കുറിച്ച്, അനുഭവങ്ങളുടെ മേൽക്കോയ്മകൊണ്ട് തന്റേതായ  അഭിപ്രായങ്ങളിൽ എത്തിച്ചേർന്നവളാണ്. ഈ സമാഹാരത്തിലെ ഏറ്റവും നല്ല കഥ ഇതുതന്നെയാണ്. ശിവകൃപയും, പതിച്ചിയും വരച്ചുകാട്ടുന്ന സ്ത്രീലോകം.  പതിച്ചിയുടെ അനുഭവലോകവും, അതിൽ നിന്നും ഉരുത്തിരിഞ്ഞ അവരുടെ പ്രസ്താവങ്ങളും ശിവകൃപയ്ക്ക് നൽകുന്ന നവചിന്തകളും ‘പതിച്ചിയെ’ വേറിട്ടുനിർത്തുന്നു. പതിച്ചി ശിവകൃപയെ പുതിയൊരു ജീവിതവീക്ഷണത്തിലേക്കാണ്, സ്നേഹത്തിന്റെ നാനാർത്ഥങ്ങളിലേക്കാണ്, കൈപിടിക്കുന്നത്. ഈ കഥയ്ക്ക് വ്യക്തമായൊരു രാഷ്ട്രീയമുണ്ട്. ജാതീയതയെ തുറന്നുകാണിക്കുന്നുണ്ട്. അവയെല്ലാം ഒന്നോ രണ്ടോ വരികളിൽക്കൂടി തൊട്ടുപോകുന്നുവേയുള്ളുവെങ്കിലും വ്യക്തമായ ചോദ്യങ്ങൾ വായനക്കാരിലേക്ക് തൊടുത്തുവിട്ടിട്ടാണ് കഥയവസാനിക്കുന്നത്.

പതിച്ചി
പ്രസാധകർ : ബാഷോ ബുക്ക്സ്
വില : 70 രൂപ
.x

Wednesday, 23 January 2019

പെൺകുരിശ് - സോണിയ റഫീഖ്


നീ കലാപൂർണ്ണിമ ഓണപ്പതിപ്പ് കണ്ടിരുന്നോ? 2015ലെ ഓണക്കാലത്ത് ശിഹാബിക്ക (ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്)  ചോദിച്ചതാണിത്. അതിൽ സോണി റഫീഖിന്റെ കഥയുണ്ട്  നീ വായിക്കണം, നല്ല കഥയാണ്. സോണി റഫീഖിനെ ഫേസ്ബുക്കിൽ തിരഞ്ഞാണ് സോണിയ റഫീഖെന്ന കഥാകൃത്തിനെപ്പറ്റി അറിയുന്നത്. ഉടൻ തന്നെ  ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും അതു സ്വീകരിക്കപ്പെടുകയും ചെയ്തതോടെ ഞങ്ങൾ തമ്മിലുള്ള ചങ്ങാത്തം തുടങ്ങുകയായി. അതോടെ ആനുകാലികങ്ങളിൽ വരുന്ന കഥകൾ മെയിലുകളായി എന്റെ വായനയ്ക്ക് അയച്ചുതരാനുള്ള സൌമനസ്യം സോണിയ കാണിച്ചു.

സോണിയയുടെ കഥകളിൽ ആദ്യം വായിച്ചത് കലാപൂർണ്ണിമയിൽ വന്ന പെൺകുരിശാണ്. ആ കഥയുടെ പേരിൽത്തന്നെയാണ്  പത്തുകഥകളുടെ സമാഹാരം ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. 

പ്രകൃതിയുടെ നിറങ്ങളിൽ മുക്കി തൃക്കണ്ണിൽ പുരുഷനെ ആവാഹിച്ച നാലുസ്ത്രീകളാലൊരുക്കപ്പെട്ട ഖബറിസ്ഥാനിലെ പെൺകുരിശും  അവരെ ചേർത്തുവയ്ക്കാനുള്ള പട്ടുനൂലിന്റെ ചന്ദന നിറം തന്നിൽ നിന്നും നൽകിയ നിത്യപ്രണയിനിയും. സ്വന്തം അഭിപ്രായങ്ങളോടൊത്ത് സ്വയം നടന്നുപോയ നാലുപേർ, ഫ്രീഡ കാഹ്ലോയെന്ന മെക്സിക്കൻ പെയിന്റർ (1907 - 1954), ഏഞ്ചല ഇസഡോറ ഡങ്കനെന്ന (1877 - 1927 ) അമേരിക്കൻ നർത്തകി, ജോർജ്ജിയ ഓകീഫെന്ന അമേരിക്കൻ ചിത്രകാരി (1887 - 1986), ഫ്രഞ്ച് നോവലിസ്റ്റും, നാടകകൃത്തുമായ മാർഗരറ്റ് ഡ്യൂറാസ് ( 1914 - 1996)  മരണാനന്തരം ‘ഹിന്ദുവായ് ജനിച്ച് ഇസ്ലാമായി മരിച്ച സാഹിത്യകാരി‘യുടെ കബറിടത്തിൽ ഒത്തുചേർന്ന് മരിച്ചവൾക്കായി തീർത്ത സ്മാരകം, ഫ്രീഡ വരച്ച പെൺകുരിശിൽ ഒന്നായിച്ചേർന്നവർ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളിലും  കലാ സാഹിത്യ  മേഖലയിൽ സ്ത്രീകൾക്ക് നേരിടേണ്ടിവന്ന പലതരത്തിലുള്ള പ്രയാസങ്ങളിൽ നിന്നും സ്വയം മുകതരായവർ. അവരോടൊപ്പം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയും (കഥയിൽ പേരുപറയുന്നില്ല). വർഷങ്ങൾക്കുശേഷം ബലിതർപ്പണത്തിനിടയിൽ നിറം മങ്ങാത്ത ആ ചിത്രം കടലിൽ നിന്നും കിട്ടിയതിനുശേഷം സൂക്ഷിച്ച് ആർട്ട് ഗ്യാലറിയിൽ ദിവസവുമുണ്ടാകുന്ന അൽഭുതങ്ങൾ അവരുടെ സ്വാതന്ത്ര്യത്തെ, ഇച്ഛകളെ, സ്നേഹത്തെ, പ്രതിരോധത്തെ  തെളിയിച്ചുകാട്ടുന്നു. 

പലയിടത്തുനിന്നുമുള്ള ഇവരെ കമലാ സുരയ്യയായ മാധവിക്കുട്ടിയോട് ഒന്നായിച്ചേർത്തുകൊണ്ട് സോണിയ നിർമ്മിച്ച പെൺകുരിശ് ഈ കഥാ സമാഹരത്തിലെ മികച്ച കഥകളിലൊന്നാണ്. 

ഗൾഫിൽ ജോലി ചെയ്യുന്ന കാലത്ത് ക്ലീനിങ്ങ് ജോലികൾ ചെയ്യുന്ന ധാരാളം ബം‌ഗാളികളെ കണ്ടിട്ടുണ്ട്. പൂച്ചകളെപ്പോലെ അവർ ജോലിചെയ്യുന്ന സ്ഥലങ്ങളിൽ സ്വന്തമെന്നപോലൊരു സ്വാതന്ത്ര്യം കൊണ്ടുനടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവധിക്ക് പോകുന്ന സമയത്ത് മറ്റൊരു ബം‌ഗാളിയെ പണിയേൽപ്പിക്കുമ്പോൾ അതുവ്യക്തമായിക്കാണാം. പരിചയപ്പെടുത്താൻ കൊണ്ടുവരുന്ന ദിവസം പകരം കൊണ്ടുവന്നവനോട് അങ്ങനെ ചെയ്യരുത്, ഇതങ്ങനെ ചെയ്യണം എന്നൊക്കെ വളരെ അധികാരത്തോടെ സംസാരിക്കും. സക്കർഫിഷിലെ ഖലീൽ അതുപോലുള്ളൊരു വ്യക്തിയാണ്. അവന്റെ ക്ലീനിങ്ങ് ചുമതലയിലുണ്ടായിരുന്ന വീടിന്റെ ഉടമസ്ഥൻ നാട്ടിൽപ്പോയി വന്നസമയം കൊണ്ട് വീടുതന്നെ സ്വന്തമായിക്കാണുന്ന ഖലീലിന്  ആ മനോഭാവത്തിൽനിന്നും പുറത്തുവരാനാവാതെ വീട്ടുകാരോടും അവന്റെയെന്നുള്ള അധികാര മനോഭാവം കാണിക്കുന്നതും അവർ അറിയാതെ അതിനോട് പൊരുത്തപ്പെട്ടുപോകുന്നതുമായ സക്കർഫിഷ്. സക്കർ ഫിഷെന്ന അക്വേറിയം വൃത്തിയാക്കുന്ന മത്സ്യവുമായുള്ള ഉപമയിൽ കഥയ്ക്ക് മറ്റൊരു മാനം കൈവരുന്നു.

നിക്കോളാ ടെസ്ലയിലൂടെ പരിചയപ്പെടുന്ന റിട്ടയേഡ് മെയിൽ നഴ്സായ സേതുരാമനും മൂകയും, നർത്തകിയുമായ കമലുന്നിസയുമായുള്ള അടുപ്പത്തിന്റെ കഥയാണ് വൈ ഫൈ. 

ധ്യാനം 180 ഡിഗ്രി പ്രാപിക്കുമ്പോൾ എന്ന കഥ നെയ്യാൻ സോണിയയുടെ കാർഷിക സർവ്വകലാശാലയിലെ പഠനം വളരെയേറെ സഹായിച്ചിട്ടുണ്ട്. അനുപ അനില എന്നീ രണ്ടു സഹോദരികളുടെ ആത്മബന്ധം പ്യൂപ്പയിൽ നിന്നും ചിത്രശലഭത്തിലേക്കുള്ള വിചിത്ര പാതയിലൂടെ പറയുന്നു. 

1970നും 1985നും ഇടയിൽ ജനിച്ച സാമ്പത്തിക കുടിയേറ്റക്കാരായ മലയാളികളിൽ ഭൂരിഭാഗത്തിനും ബാല്യകാലത്തിനെക്കുറിച്ചുള്ള ഓർമ്മയിൽ കൊയ്ത്തുകഴിഞ്ഞ പാടങ്ങളും, അതിലുള്ള കളികളും, ഓണവും തുമ്പിതുള്ളലും മഴയും, സ്കൂൾവിട്ട് കൂട്ടുകാരോടൊത്ത് കളിച്ചുകളിച്ച് വീടെത്തുന്നതുമെല്ലാം ഗൃഹതുരമായ ഓർമ്മകളാണ്. എന്നാൽ ഇപ്പോഴും വിദേശങ്ങളിൽ കഴിയുന്ന അവരുടെ മക്കൾക്ക് അവധിക്ക് ചിലപ്പോൾ മാത്രം കിട്ടിയേക്കാവുന്ന അവസരമാണവ. മിക്കവരും താമസിക്കുന്നത് ഫ്ലാറ്റുകളിലോ മറ്റോ ആവും, രാവിലെ സ്കൂളിൽ പോകുന്നതുമുതൽ തിരികെവരുന്നതുവരെയെല്ലാം മുൻ‌നിശ്ചയിച്ചപ്രകാരമാണ്. മാതാപിതാക്കൾ ജോലിക്കാരാകുമ്പോൾ അവരുടെ ഒഴിവുസമയത്തെ കൂട്ടുകാർ വീഡിയോ ഗെയിമുകളും മൊബൈൽഫോണുകളുമായി മാറുന്നു. അത്തരത്തിലെ ഒരു കുട്ടിയുടെ കഥയാണ് കളിജീവനം. സ്റ്റീവും ബോബ് 72ഉം ചേർന്നു കളിക്കുന്ന മൈൻ‌ക്രാഫ്റ്റെന്ന വീഡിയോ ഗെയ്മിലെ അതിജീവനം. 

ധ്യാനം 180 ഡിഗ്രിയും, കളിജീവനവും ഒരുതരത്തിൽ ഹെർബേറിയം എന്ന നോവലിന്റെ അടിത്തറയാനെന്നുപറയാം. നോവലിനെക്കുറിച്ച് ധാരാളമാളുകൾ വളരെനന്നായി പറഞ്ഞിട്ടുള്ളതിനാൽ ഞാൻ മിണ്ടാതിരിക്കുന്നു.

പെൺകുരിശ്:
മാതൃഭൂമി ബുക്സ്:
 ₹ 100

ഹെർബേറിയം:
ഡിസി ബുക്സ്:
 ₹ 210