Trending Books

Tuesday, 28 May 2019


മനുഷ്യബന്ധങ്ങൾക്ക് കുറുകെ കെട്ടിപ്പൊക്കിയ വിഭജനത്തിന്റെ മതിലുകൾ പലതുണ്ട് ചരിത്രത്തിൽ. ബേം എന്ന്
 പേരുളള ലോകത്തിലെ രണ്ടാമത്തെ വലിയ മതിലിനാൽ ചിതറിക്കപ്പെട്ടുപോയൊരു  സമൂഹത്തിന്റെ  കഥയാണ് സഹറാവീയം.  നാല് പതിറ്റാണ്ടായി ചെകുത്താന്റെ പൂന്തോട്ടമെന്ന മരുഭൂമിയിൽ അഭയാർത്ഥികളായി കഴിയുന്ന സഹറാവികളെ അന്വേഷിച്ചുള്ള ജെസീക്ക ഒമർ എന്ന യുവതിയുടെ സാഹസിക യാത്രയിലൂടെയാണ് നോവൽ മുന്നേറുന്നത്. സ്വാതന്ത്ര്യത്തിനുവേണ്ടി സഹറാവികൾ നടത്തിയ ഖദീം ഇസിക് പ്രക്ഷോഭത്തെ അറബ് വസന്തത്തിന്റെ തുടക്കം എന്നാണ് നോം ചോസ്‌കി വിശേഷിപ്പിച്ചിട്ടുള്ളത്.  യാത്രയിൽ ജസീക്കയെ കാത്തിരിക്കുന്ന അപകടം പതിയിരിക്കുന്ന ഇടങ്ങളും അവൾ പരിചയപ്പെടുന്ന മിസ്റ്റിക് കഥാപാത്രങ്ങളുമൊക്ക  ചേർന്ന് വായനയെ പലയിടങ്ങളിലും ഉദ്വേഗപ്പെടുത്തുന്നുണ്ട്.  മൊറോക്കോ, പടിഞ്ഞാറൻ സഹാറ, തിന്ദൗഫ്  മരുഭൂമി തുടങ്ങിയ  ഇടങ്ങളിലൂടെ മുന്നേറുന്ന സത്യാത്മകമായ  അന്വേഷണം ഒടുവിൽ തന്നെത്തന്നെ  കണ്ടെത്താനുള്ള നിമിത്തമായി മാറുന്നുവെന്ന്  ജസീക്ക തിരിച്ചറിയുന്നു.  മലയാളി വായനക്കാരന് പ്രായേണ പരിചിതമല്ലാത്ത  വ്യത്യസ്തമായൊരു ഭൂമികയാണ്  സഹറാവീയം വാഗ്ദാനം ചെയ്യുന്നത്.

--  വി.ജെ.ജയിംസ്

Saturday, 2 February 2019

അലിംഗം - എസ്. ഗിരീഷ് കുമാർ




നടന്മാർ പെൺ‌വേഷം കെട്ടിയതിൽ ആദ്യം ഓർമ്മ വരുന്നത് അവ്വൈ ഷണ്മുഖിയാണ്. ചിലപ്പോൾ, അരോചകമായിത്തോന്നിയ മായാമോഹിനിയും. എന്നാൽ നായികാവേഷങ്ങൾ ചെയ്യാൻ സ്ത്രീകൾ ഇല്ലാതിരുന്ന കാലഘട്ടത്തിൽ സ്ത്രീകളെപ്പോലും അൽഭുതപ്പെടുത്തുന്ന രീതിയിൽ നായികാനടനായി അരങ്ങുവാണ ഓച്ചിറ വേലുക്കുട്ടിയുടെ ദന്ദ്വ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നോവലാണ് ഗിരീഷ് കുമാർ എഴുതിയ, ഡിസി നോവൽ മത്സരത്തിൽ അവസാന അഞ്ചിൽ സ്ഥാനം നേടിയ, അലിംഗം.
അരങ്ങിലും, അണിയറയിലുമായുള്ള ഓച്ചിറ വേലുക്കുട്ടിയുടെ ജീവിതം മാത്രമല്ല അലിംഗം, കേരളത്തിലെ നാടകത്തിന്റെ വളർച്ച കൂടിയാണിതിലുള്ളത്. വീട്ടുമുറ്റത്തുനിന്നും, അമ്പലമുറ്റത്തുനിന്നും, താൽക്കാലിക സ്റ്റേജുകളിൽ നിന്നും, സ്ഥിരമായ വേദികളിലേക്കുള്ള നാടകത്തിന്റെ വളർച്ച. സംഗീത നാടകക്കാലത്തുള്ള പുരാണ തമിഴ് നാടകങ്ങളിൽ നിന്നും നാടകം മലയാളത്തിലേക്ക് വളർന്നത് ഓച്ചിറ വേലുക്കുട്ടിയിലൂടേയും, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരിലൂടെയുമൊക്കെയാണ്. വേലുക്കുട്ടിയുടേയും കൂടി പ്രയത്നത്തിൽ ആരംഭിച്ച ഓച്ചിറ പരബ്രഹ്മോദയം സംഗീത നടനസഭയുടേ നേതൃത്വത്തിൽ, കുമാരനാശാന്റെ കരുണയെന്ന ഖണ്ഡകാവ്യത്തിനെ ആസ്പദമാക്കി സ്വാമി ബ്രഹ്മവ്രതൻ രചിച്ച നാടകം മലയാള നാടകത്തിനു പുതുമാറ്റം കൊണ്ടുവന്നപ്പോൾ, കരുണയിലെ വാസവദത്ത ഓച്ചിറ വേലുക്കുട്ടിയേയും തിരുത്തി. അദ്ദേഹം പൂർണ്ണമായും വാസവദത്തയായി.
അലിംഗം നാടകവും, വേലുക്കുട്ടിയും കൂടാതെ അക്കാലത്തെ സാമൂഹിക മാറ്റങ്ങളും, പരിഷ്ക്കാരങ്ങളും കൂടി പ്രതിപാദിക്കുന്നുണ്ട്. പണ്ടാരങ്ങൾ, പറയർ, ചോവർ, നായർ, പിള്ള, പോറ്റി ജാതിവ്യവസ്ഥകളും, വൈജാത്യങ്ങളും ബാഹ്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നു.
ആത്യന്തികമായി നാടകം മാത്രം ആഗ്രഹിച്ച മികച്ച അഭിനേതാവായിരുന്നു ഓച്ചിറ വേലുക്കുട്ടി.
ദമയന്തിയായും, ശകുന്തളയായും, നല്ലതങ്കയായും, ലെക്പെഷ്വാൾ ദാസിയായും അഭിനയിച്ചെങ്കിലും, കരുണയിലെ വാസവദത്തയായിരുന്നു നായികാനടന്റെ മാസ്റ്റർപീസ്. അരങ്ങിലെത്തുമ്പോൾ വാസവദത്തയായി ജീവിച്ചപ്പോൾ അരങ്ങിനു പുറത്ത് അദ്ദേഹം വാസവദത്തയുമായി ഏറ്റുമുട്ടി. വാസവദത്തയും വേലുക്കുട്ടിയുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ട നായകനായിരുന്നു വേലുക്കുട്ടി. രാജാപ്പാർട്ട് ആയി വേഷം കെട്ടാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിലെ സ്ത്രീത്വവും ശ്രീത്വവും അതിൽ വില്ലനായി മാറുകയായിരുന്നു.
ബബ്ബലഭട്ടർ, കുട്ടീശ്വരൻ സെറ്റിലെ രാജാപാർട്ട് ചെയ്യുന്ന ബബ്ബലഭട്ടരാണ് വേലുക്കുട്ടിയിലെ നടിയെ കണ്ടെത്തുന്നത്. പിന്നീട് അമ്മാവൻ കുട്ടീശ്വരൻ ബാലനടനസഭയിൽ ചേർത്തതുമുതൽ വേലുക്കുട്ടിയുടെ നടനജീവിതം ആരംഭിക്കുന്നു. വാസ്തവത്തിൽ അവിടം മുതൽ തന്നെ സ്ത്രീജീവിതവും തുടങ്ങുന്നു. സ്ത്രീപാർട്ടിലൂടെ സ്ത്രീയായി ജീവിക്കുമ്പോൾ പുരുഷനാണെന്ന ഓർമ്മ വരികയും ജീവിതത്തിൽ പുരുഷനായി ജീവിക്കാൻ ശ്രമിക്കുകയും, അതിനായി മദ്യപിക്കുകയും, സ്ത്രീകളെപ്രാപിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴും, അതിലൊന്നും സമരസപ്പെടാനാകാതെ വാസവദത്തയിലേക്ക് തിരികെപ്പോവുകയും ചെയ്യുന്ന വേലുക്കുട്ടിയുടെ ജീവിത പ്രതിസന്ധികളെ, ട്രാൻസ്ജെൻഡർ വ്യക്തിത്വത്തെ വ്യക്തമായി വരച്ചിടുന്നുണ്ട് അലിംഗം.
സന്തോഷ് കീഴാറ്റൂരിന്റെ പെൺ‌നടൻ എന്ന ഏകാങ്ക നാടകവും ഓച്ചിറ വേലുക്കുട്ടിയെക്കുറിച്ചാണ്. കാണാൻ സാധിക്കാഞ്ഞതിനാൽ അലിംഗവും നാടകവും ചേർത്തുനോക്കുന്നില്ല, രണ്ടായിത്തന്നെയിരിക്കട്ടെ.
ഡിസി ബൂക്സ്
Girish Kumar
​₹ 270

എട്ടാമത്തെ വെളിപാട് - അനൂപ് ശശികുമാർ



എട്ടാമത്തെ വെളിപാട്, അനൂപിന്റെ അർബൻ ഫാന്റസി ലോകം.
ഡ്രാക്കുള, വേർ‌വൂൾഫ്, വ്യാളികൾ തുടങ്ങിയവരുടെ പിൻ‌ഗാമികൾ ഒരു ഉടമ്പടിയിൽ പിൻപറ്റി, പരസ്പരം ഇടപെടാതെ അവരവരുടെ കാര്യങ്ങൾ നോക്കി
ജീവിക്കുന്നയിടമാണ് നോവലിന്റെ ഭൂമിക. ഒരു പെൺകുട്ടിയുടെ മരണത്തിന്റെ പ്രഹേളിക അന്വേഷിച്ചുപോകുന്ന ലൂയി കുമ്പാരി തന്റെ തന്നെ തലമുറകളിൽ ഉണ്ടായ ഒരു വിടവ് മനസ്സിലാക്കുന്നതും, നാടിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായേക്കാവുന്ന ഒരു സംഭവത്തിലേക്ക് അത് നയിക്കുന്നതുമാണ് കഥാതന്തു. ഒരു ഹാരി പോർട്ടർ പുസ്തകം വായിക്കുന്നതുപോലെ രസകരമായി വായിച്ചുപോകാം. ഇരവ് - പകൽ വത്യാസം പോലെ ജൂതത്തെരുവിന്റെ മിറർ ഇമേജായ കണ്ണാടിത്തെരുവ്, ഉറീയേൽ മാലാഖ, കുമ്പാരികൾ, ഡ്രാഗൺ,
കാപ്പിരി മുത്തപ്പൻ, അപ്പോത്തിക്കരി, പെരുമാൾ തുടങ്ങി ഗാമ വരെ നീളുന്ന രസകരമായ കഥാപാത്രങ്ങൾ...
ലോകത്തുള്ള സകല ചെകുത്താന്മാരേയും ഒരു ഉടമ്പടിയുടെ കീഴിൽ മട്ടാഞ്ചേരിയിൽ കൊണ്ടുവന്ന ഭീകരാ, അനൂപേ  എട്ടാമത്തെ വെളിപാടിന് ഹാരീപോട്ടർ പോലെ അല്ലെങ്കിൽ ഫന്റാസ്റ്റിക് ബീസ്റ്റ്സ് പോലെ ധാരാളം സീക്വലുകൾക്കുള്ള (പ്രീക്വലുകൾക്കും) സാധ്യതയുണ്ട്... എല്ലാം ബാലയ്യയുടെ അനുഗ്രഹം 😄😄

Patna Blues - Abdullah Khan



Patna blues, the novel, evolves and ride along with Arif Khan, member of a lower middle-class Muslim family from Patna. A 90’s story, elaborating on political and social stigma at that time.
Arif wishes to become an IAS officer, for which he tries hard. He fails after several attempts and surpasses the age too. He is a symbol of middle-class youth who wishes to reach high and fails and blames his destiny. He falls in love with a Hindu woman, several years older than him. Arif’s infatuation to her annihilate his dream and future. Later he tries to settle with a translators job. Inbetween these incidents he loses his brother, an aspiring actor, who works his luck in Bollywood and ends up as a junior actor, which he discards and go to Delhi to find a decent job to take care of his family of retired father, mother, grandmother, brother and three sisters. But, life had another plan.
Patna Blues also depicts the caste and religious indifference and striving families trying to cope with that framework. However, in the end, the author attempts to console the failed protagonist unconvincingly.
Patna Blues by Abdullah Khan
Publisher - Juggernaut Books
294 Pages
499 INR

മാജി- ഹാരീസ് നെന്മേനി


തായ്‌വ - എങ്ങുമെത്താതെ പോകുമായിരുന്ന ഒരു മനുഷ്യൻ
എനിറ്റാൻ - ആത്മവിശ്വാസത്തിന്റെ, പ്രയത്നത്തിന്റെ, സന്തോഷത്തിന്റെ, നേർപാതയുടെ ബാബാ
മാജി - എപ്പോൾ വേണമെങ്കിലും മനുഷ്യർ കൂട്ടിമുട്ടാവുന്ന ഒരു സത്യം, കാല്പനിക നാമങ്ങൾ പേറുന്ന മനുഷ്യരുടെ, ഗ്രാമങ്ങളുടെ, നഗരങ്ങളുടെ കൂടെ ജലം എന്ന വൻ സത്യത്തെ, മനുഷ്യരുടെ അത്യാഗ്രഹങ്ങളെ, സ്റ്റേറ്റ് എന്ന അധികാരത്തിന്റെ ചതുപ്പിനെ.. ഹിറ്റ്, ഓബി തുടങ്ങിയ എൻ ജി ഓകളെ, എല്ലാമെല്ലാം തുള്ളി പോലും മടുപ്പിക്കാതെ പറഞ്ഞുതരുന്ന ഹാരീസ് നെന്മേനിയുടെ നോവൽ..
മാജി : നോവൽ
പേജ് : 248
Haris Nenmeni
പൂർണ്ണ പബ്ലിക്കേഷൻസ്
വില : 270 രൂപ

Saturday, 26 January 2019

പതിച്ചി - ആർ ഷഹ്ന



സ്ത്രീയിലെ പല ഭാവങ്ങളെ പല കോണുകളിൽ നിന്നും വീക്ഷിക്കുന്നവയാണ് പതിച്ചിയിലെ പല കഥകളും, എന്തുകൊണ്ട് സ്ത്രീ എന്നൊരു ആന്തരിക ചോദ്യം പലപ്പോഴും ഈ കഥകളെല്ലാം ദ്യോതിപ്പിക്കുന്നു. സമത്വങ്ങളുടെ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുമ്പോഴും അതിനൊരു തുലനാവസ്ഥ എവിടെയെങ്കിലുമുണ്ടോയെന്നും പതിച്ചിയിലെ കഥകളിൽക്കൂടി കഥാകൃത്ത് അന്വേഷിക്കുന്നു. കുറഞ്ഞവാക്കുകൾകൊണ്ട് കൊണ്ട് കടഞ്ഞെടുത്തവയാണ് പതിച്ചി എന്ന സമാഹാരത്തിലെ കഥകളെല്ലാം.

‘വാതിലിന്റെ പഴുതിലൂടെ ഒരുകണ്ണ് കൊണ്ടവൾ പരിസരം നിരീക്ഷിച്ചുകൊണ്ടിരുന്നു.’ ഗുഹ എന്ന കഥയിലെ പ്രോട്ടഗോണിസ്റ്റ് ആണിത്. പതിച്ചിയിലെ മിക്ക കഥകളിലും നമ്മുക്ക് ഈ ചൂഴ്ന്നുനോട്ടം കാണാം. പലതും മനസ്സിന്റെ ഉള്ളിലോട്ടാണെന്നുമാത്രം. ഗുഹയിൽ തന്നെ സ്ഫടികപാത്രത്തിലെ മീനുകൾ, ഫ്ലാറ്റിൽ അകപ്പെട്ട പല പ്രവാസി സ്ത്രീകളുടേയും വകഭേദമായിട്ട് വ്യാഖ്യാനിക്കാം. ‘കൃത്യമായി ലഭിക്കുന്ന ഭക്ഷണത്തിനായി മുകളിലേക്ക് തുടിച്ചുപൊങ്ങി വന്നു.’ അവൾ അവളിൽത്തന്നെ കെട്ടിവയ്ക്കുന്നതും പൊട്ടിച്ചെറിയുന്നതുമായ കെട്ടുപാടുകൾ അധികാലങ്കാരങ്ങളില്ലാതെ  ഷഹിന പറയുന്നു.
ജയിലറ: മറ്റൊരാളുടെ, അത് അച്ഛന്റേയോ, കാമുകന്റേയോ, ഭർത്താവിന്റേയോ, ഇഷ്ടവും, ഇഷ്ടക്കേടും സ്ത്രീകളിൽ വരുത്തുന്ന മാറ്റങ്ങളും, അവയുമായി അവൾ പൊരുതുന്നതിന്റേയും, പ്രതികരിക്കുന്നതിന്റേയും രേഖകളാണിതിൽ.

വിശുദ്ധപ്രണയം: കൌമാരത്തിന്റെ ചപലതകളെ, കൌതുകങ്ങളെ, മധ്യവയസ്സ് പിന്നിട്ട ആണത്തങ്ങൾ കയ്യേറുന്നതാണ് ഈ കഥ, എത്ര അനുഭങ്ങളെക്കുറിച്ച് കേട്ടാലും സ്വയം അറിയുന്നതുവരെ അനുഭവം ആകുന്നില്ല എന്നതും, കൌമാരക്കാരുടെ മനസ്സിൽ ചില അപ്രിയകഥകൾ പോലും ഉണ്ടാക്കുന്ന ധീരപരിവേഷങ്ങളെക്കുറിച്ചും വായിച്ചെടുക്കാൻ സാധിക്കും കുഞ്ഞുമോളും, റപ്പായിയും അനുഭവങ്ങളായി പുനർജനിക്കുന്ന ഈ കഥയിൽ.

ഭ്രാന്ത്: പത്രവാർത്തകൾ ജനങ്ങളിൽ സംഭീതി ജനിപ്പിക്കുന്ന സാധ്യതയാണ് ഭ്രാന്ത് എന്ന കഥയിൽ ഷഹിന പറയുന്നത്. പീഡന വാർത്തകൾ പെൺകുട്ടികളിൽ അവരുടെ വീടുകളിൽപ്പോലും സുരക്ഷയെക്കുറിച്ചുള്ള സംശയങ്ങളോടെ കഴിയേണ്ടിവരുന്ന അവസ്ഥ, ഭ്രാന്തെന്നുപോലും വീട്ടുകാർക്ക് തോന്നിയേക്കാവുന്നത്ര ഭീകരമാകാമത്.
ഓർമ്മകളുടെ ഓർമ്മകൾ സൂക്ഷിച്ചുവയ്ക്കുന്ന ചെപ്പുകൾ പോലെ മൂക്കുത്തിയും, മനസ്സിൽ പതിഞ്ഞ ഒരു ചിത്രത്തിനെ മറ്റൊന്നുകൊണ്ട് മായ്ക്കാൻ ഇഷ്ടപ്പെടാത്ത ഒരു നിമിഷവും.

പുത്രകാമേഷ്ടി: ദാമ്പത്യജീവിതത്തിൽ കുഞ്ഞുണ്ടാകുമ്പോൾ ഉള്ള മാറ്റം, അതും ദീർഘകാല ചികിത്സയ്ക്കുശേഷം ലഭിക്കുന്ന കുഞ്ഞാകുമ്പോൾ ഭാര്യക്ക് ഭർത്താവിനോടുള്ള പരിഗണനയിൽ മാറ്റം വരാൻ സാധ്യതയുണ്ടോ? അതോ അത് ഭർത്താവിന് വരുന്ന മാറ്റമാണോ? ബന്ധങ്ങൾ ഇഴകീറുന്ന കഥയാണിത്, അഗതി മന്ദിരം വരെ നീളുന്നതും, ചിതയിൽ അവസാനിക്കുന്നതും.

ഗന്ധർവ ചിന്തകളും പാലപ്പൂവും മാത്രമായി ഓർമ്മകൾക്കായി എന്ന കഥ.
നാനാർത്ഥം, നാട്ടിലേക്കു യാത്രതിരിക്കുമ്പോൾ  അവിടെയെത്തിക്കഴിഞ്ഞിട്ട് എന്തുചെയ്യണമെന്ന് ചിന്തിക്കാത്ത ഒരുപ്രവാസിപോലും ഉണ്ടാവാറില്ല, പക്ഷേ, വിചാരിച്ചതുപോലൊന്നും ഒരിക്കലും സംഭവിക്കാറില്ലെന്നുമാത്രം. ഒടുവിൽ കിട്ടിയതും, ചെയ്തതുമെല്ലാം ചേർത്ത്, ബാക്കി അടുത്തവരവിലെന്ന് മനസ്സിൽ എഴുതിച്ചേർത്തിട്ട് തിരിക്കുകയാണ് പലരും. ആ ഒരു സ്വപ്ന / യാഥാർത്ഥ്യ കൊളാഷിന്റെ കഥാരൂപമാണ് നാനാർത്ഥം എന്നുപറയാം.

ഇത്തിരിനേരം: അമ്മമാർക്ക് അവരുടേതെന്ന് പറഞ്ഞൊരു സമയം കിട്ടാറുണ്ടോ? അങ്ങനൊരു സമയം കിട്ടുകയും, അതിന്റെ ആശ്വാസവും, വിരസതയുമാണിതിൽ.

കുഞ്ഞൂട്ടൻ: കുഞ്ഞൂട്ടനോടുള്ള പരാജയത്തിന്റെ നൊമ്പരവും, അവസാനം അതിൽ നിന്നൂറിയ പുറത്തുപറയാത്തൊരു പ്രണയത്തിന്റേയും കുഞ്ഞുകഥ.

പതിച്ചി: പതിച്ചിയെന്നാൽ പേറെടുക്കുന്നവൾ, പേറ്റുശുശ്രൂഷ നൽകുന്നവൾ എന്നൊക്കെയാണർത്ഥം. പുതിയ ലോകത്തിലേക്ക് ഒരു ജീവനെ കൈപിടിച്ച് ഇറക്കുന്നവൾ. പതിച്ചിയിലെ ‘പതിച്ചി’ ജീവിതത്തെക്കുറിച്ച്, പുരുഷന്മാരെക്കുറിച്ച്, അനുഭവങ്ങളുടെ മേൽക്കോയ്മകൊണ്ട് തന്റേതായ  അഭിപ്രായങ്ങളിൽ എത്തിച്ചേർന്നവളാണ്. ഈ സമാഹാരത്തിലെ ഏറ്റവും നല്ല കഥ ഇതുതന്നെയാണ്. ശിവകൃപയും, പതിച്ചിയും വരച്ചുകാട്ടുന്ന സ്ത്രീലോകം.  പതിച്ചിയുടെ അനുഭവലോകവും, അതിൽ നിന്നും ഉരുത്തിരിഞ്ഞ അവരുടെ പ്രസ്താവങ്ങളും ശിവകൃപയ്ക്ക് നൽകുന്ന നവചിന്തകളും ‘പതിച്ചിയെ’ വേറിട്ടുനിർത്തുന്നു. പതിച്ചി ശിവകൃപയെ പുതിയൊരു ജീവിതവീക്ഷണത്തിലേക്കാണ്, സ്നേഹത്തിന്റെ നാനാർത്ഥങ്ങളിലേക്കാണ്, കൈപിടിക്കുന്നത്. ഈ കഥയ്ക്ക് വ്യക്തമായൊരു രാഷ്ട്രീയമുണ്ട്. ജാതീയതയെ തുറന്നുകാണിക്കുന്നുണ്ട്. അവയെല്ലാം ഒന്നോ രണ്ടോ വരികളിൽക്കൂടി തൊട്ടുപോകുന്നുവേയുള്ളുവെങ്കിലും വ്യക്തമായ ചോദ്യങ്ങൾ വായനക്കാരിലേക്ക് തൊടുത്തുവിട്ടിട്ടാണ് കഥയവസാനിക്കുന്നത്.

പതിച്ചി
പ്രസാധകർ : ബാഷോ ബുക്ക്സ്
വില : 70 രൂപ
.x