Trending Books

Saturday, 19 October 2013

ശലഭങ്ങൾ














വർണ്ണാഭമായ ബാല്യത്തിൽ നിന്ന് 
കൂട് വിട്ടുപോകുന്നവർക്ക് 
ശലഭങ്ങളുടെ  മുഖഛായയാണ്, 

അകത്തും പുറത്തും 
കടലോളം ഏകാന്തത നിറഞ്ഞവർ
കൂട് പാടേ മറന്നു പോകുന്നവർ  

എപ്പോഴെങ്കിലും അവർ താമസിച്ചിരുന്ന 
മുറികൾ പരതിയാൽ കാണാം 
വർണ്ണത്തിലും അവർണ്ണത്തിലും കോറിയിട്ടിരിക്കുന്ന 
ഏകാന്തതയുടെ ചുവർച്ചിത്രങ്ങൾ 

അതെ,
വർണ്ണാഭമായ ബാല്യത്തിൽ നിന്ന് 
കൂട് വിട്ടുപോകുന്നവർ ശലഭങ്ങളാകുന്നു
ചിലർ ചിത്രശലഭങ്ങളും 
ചിലർ നിശാശലഭങ്ങളും.. 

Monday, 2 September 2013

ഞങ്ങളുടെ ആദ്യ മൈക്രൊ ചിത്രം

പുകവലിക്കെതിരെ ഞങ്ങൾ ആദ്യമായ് ചെയ്തൊരു മൈക്രൊ ചിത്രം. എന്റെ മകളും ഇതിലഭിനയിച്ചിരിക്കുന്നു. എല്ലാവരും അഭിപ്രായങ്ങൾ അറിയിക്കുമല്ലോ..


Saturday, 17 August 2013

രാത്രി ഒമ്പതര കഴിഞ്ഞാൽ














രാത്രി ഒമ്പതര കഴിഞ്ഞാൽ 
മറ്റൊരു ലോകത്തിലേക്ക് ഒറ്റപ്പോക്കാണ് 
എത്ര വത്യസ്തമാണ് 
എത്ര വിവരണാതീതമാണ് 

പെട്ടന്ന് വളരെ പെട്ടന്ന് തന്നെ 
വെയിലത്താണ് മരുഭൂമിയിലാണ് 
സ്വർണ നാഗമാണ് 
വെട്ടിത്തിളങ്ങുന്നത് (തിളയ്ക്കുന്നത്) 
എന്റെയുടൽ തന്നെയാണ് 
മണലേത് ഉടലേതെന്നറിയാതെ 
എത്രപേർ വന്ന് വീണിട്ടുണ്ട് 
ഇരകളെ കാത്തുകാത്ത് മടുത്തപ്പോൾ 
ഇഴഞ്ഞ പാടുകളാണ് 
പുറകിൽ ചിലർക്ക് മാർഗ്ഗരേഖയായിരിക്കുന്നത് 


പെട്ടന്ന് വളരെ പെട്ടന്ന് തന്നെ 
ചുറ്റും വെള്ളമാണ്, കടലിന്നടിയിലാണ് 
അടിയിലെന്നാൽ അടിത്തട്ടിലാണ് 
മണൽ നീലയാണ് 
അതിൽ ചടഞ്ഞു കിടക്കുന്ന കണവയാണ് 
അതി ഭീമൻ കണവ 
മുപ്പതടി നീളമുള്ള കൈകൾ വിടർത്തി 
വെള്ളത്തിൽ പിയാനോ വായിക്കുകയാണ് 
ആ ശബ്ദമാണ് തിരയിളക്കമായ് 
തലയിൽ ഇടയ്ക്കിടെ ഓളം തുള്ളുന്നത് 


പെട്ടന്ന് വളരെ പെട്ടന്ന് തന്നെ 
ഇരുട്ടാണ് പച്ചയിരുട്ട് 
കൊടും കാടാണ് 
ഏറ്റവും മുകളിലായ് കാണുന്നത് 
എന്റെ തലയാണ് 
എത്തി നോക്കുന്നത് ഞാൻ തന്നെയാണ് 
എത്തിപ്പിടിക്കാൻ, കെട്ടിപ്പിടിക്കാൻ പറ്റാത്ത വിധം 
കയ്യിലൊതുങ്ങാതെ നിൽക്കുന്നത് 
എന്റെ തടിയാണ് 
എന്തൊരു തേക്കെന്ന് ചൊല്ലി കത്തി വെയ്ക്കുന്നത് 
എന്റെ കടയ്ക്കൽ തന്നെയാണെന്ന് 
ചെറു ചൂടുള്ള നനവ് പറയുന്നുണ്ട് 
ചോരയിറ്റു വീഴുന്ന നടപ്പുചാൽ പറയുന്നുണ്ട് 

രാത്രി ഒമ്പതര കഴിഞ്ഞാൽ 
മറ്റൊരു കാലത്താണ് 
മറ്റൊരു ലോകത്ത് തന്നെയാണ്

Friday, 8 March 2013

ഞാൻ മരിച്ചു പോയാൽ


മാർച്ച് 2-8 ചന്ദ്രിക ആഴ്ചപ്പതിപ്പിൽ വന്നത് 



ഞാൻ മരിച്ചു പോയാൽ 
നീ താഹിർ ഷഫീഖിനെ വിളിക്കണം 
ബാലിഹോണിസിലെ പള്ളിപ്പറമ്പിൽ 
എനിക്കായ് ഒരു സ്ഥലം അയാളൊരുക്കും, 
അയാൾ നല്ലവനാണ്, 

ജീവിച്ചിരിക്കുന്ന എന്നെ 
നാട്ടിലെത്തിക്കുന്നതിനേക്കാളും 
ചിലവാണ് മരിച്ച എന്നെ 
നാട്ടിലെത്തിക്കുവാൻ, 
അല്ലെങ്കിലും അവിടെന്തിന് ? 
അതിനാൽ ഞാൻ മരിച്ചാൽ
നീ അയാളെ  
പെട്ടന്നു തന്നെ വിളിക്കണം.. 

നാട്ടിലെ ഒറ്റ ഭാഷ 
സംസാരിക്കുന്ന കബറിനേക്കാൾ 
ഇവിടുത്തെ 
പലഭാഷകൾ സംസാരിക്കുന്ന 
കബറാണ് നല്ലത്.. 
കരയുമ്പോൾ മലയാളത്തിലായാൽ 
ആർക്കും മനസ്സിലാവില്ല..
പരിഭാഷകളില്ലാത്ത ഒറ്റക്കരച്ചിൽ
മലയാളിയായ് ഞാൻ മാത്രമേ 
കാണുവെന്നുറപ്പാണ്..

പെരുന്നാളുകൾക്ക്, 
മക്കളുടെ കല്യാണങ്ങൾക്ക്, 
ഇറാക്കിൽ, പാകിസ്ഥാനിൽ 
പൊട്ടിയ ബോംബുകളെ കുറിച്ച്, 
ജീവനെക്കുറിച്ച്, 
സദ്ദാമിനെ, ബഷറിനെ, സദറിനെ,
ഷാവേസിനെ, നെജാദിനെ, ഒബാമയെ...
സകല ജീവനേയും, ഞങ്ങൾ 
ഞങ്ങളുടെ ഫോസ്ഫറസ് വെളിച്ചത്തിൽ പറയും...
പേർഷ്യനിൽ, അറബിയിൽ, ഉറുദുവിൽ, 
ഹിന്ദിയിൽ, ബംഗാളിയിൽ, മലയാളത്തിൽ.. 

സത്യമായും ഞാനൊറ്റക്കാവില്ല.. 
പാകിസ്ഥാനിലേക്കുള്ള ഫ്ളൈറ്റ് നോക്കി 
കണ്ണടയ്ക്കാതെ മരിച്ച പച്ചയുണ്ട്, 
ആരുമറിയാതെ വാപ്പ അടക്കിയിട്ടു പോയ 
രണ്ടു വയസ്സുള്ള സിറിയക്കാരൻ സെയ്ദുണ്ട്..
സത്യമായും ഞാനൊറ്റയ്ക്കാവില്ല.. 

മക്കളെയോർത്ത് നീ പേടിക്കണ്ട..
മൂത്തവളെ എന്റെ പെങ്ങളെ ഏൽപ്പിക്കൂ, 
അവൾക്ക് രണ്ടാമ്പിള്ളാരല്ലെ, 
കെട്ടിക്കാൻ നേരം 
അളിയൻ മുഖം കറുത്താലും 
സ്നേഹിക്കുമെന്നുറപ്പാണ്, 
രണ്ടാമത്തവളെ നിന്റെ 
അനിയത്തിയെ ഏൽപ്പിക്കൂ, 
അവൾക്കും രണ്ടാമ്പിള്ളാരല്ലെ.. 
അവളെയും കൂടവർ നോക്കുമെന്നുറപ്പ് തന്നെ.. 

ഞാൻ മരിക്കുമെന്നുറപ്പായാൽ 
നീ എന്നെ മറക്കാൻ പഠിക്കൂ, 
മരിച്ചു കഴിഞ്ഞാൽ എന്നെ 
താഹിർ ഷഫീഖിനെ ഏൽപ്പിച്ചു 
പൂർണ്ണമായും മറക്കൂ..



Tuesday, 5 February 2013

വർത്തമാന കാലത്തു നിന്നും ഭാവിയിലേക്കയച്ച ചില കത്തുകൾ.




വർത്തമാന കാലത്തു നിന്നും 
ഭാവിയിലേക്ക് ഞാൻ കത്തുകളയക്കുന്നു, 
ഭാവിയിലെ ചില നിമിഷങ്ങളിലൂടെ 
ദിവസങ്ങളിലൂടെ യാത്ര ചെയ്തവ
നിന്നിലെത്തുന്നു, 
വർത്തമാന കാലത്തു തന്നെ 
നീയതു വായിക്കുന്നു. 
അതിൽ നമ്മൾ കണ്ടു മുട്ടുന്നു, 
പ്രണയിക്കുന്നു, 
വിവാഹിതരാകുന്നു, 
ചോറും കറികളും വെയ്ക്കുന്നു, 
കുട്ടികളുണ്ടാകുന്നു, 
അവരും വലുതാകുന്നു..
നമ്മൾ ചെറുതാകുന്നു. 

നാൽപ്പത്തെട്ടു വയസ്സിനപ്പുറത്തെ
ജാതകമെഴുതാതെ 
വെള്ളം കുടിക്കാൻ പോയ ജ്യോതിഷി 
ഫ്രിഡ്ജിനരികിൽ ഹൃദയം പൊട്ടി മരിക്കുന്നു, 
അൻപതു കഴിഞ്ഞാൽ നിന്നിടം നാടെന്നു 
പറഞ്ഞ കാക്കാലൻ 
കാറിടിച്ചു കണ്മുന്നിൽ മരിക്കുന്നു..
വർത്തമാന കാലത്തു നിന്നും
ഭാവിയിലേക്ക് ഞാനയച്ച 
കത്തുകളിൽ നീ ഭൂതമറിയുന്നു
എവിടെയോ മറന്നുവെച്ച ജാതകം 
തപ്പി നീ മുറികൾ അടിച്ചു വാരുന്നു.

ജാതകമൊരെഴുത്തായി വർത്തമാനമാകുന്നു 
നമ്മൾ മധുരമുള്ള അക്ഷരങ്ങളാകുന്നു..
വർത്തമാന കാലത്തു നിന്നും 
ഭാവിയിലേക്ക് നീയുമൊരു കത്തയക്കുന്നു.
നമ്മൾ വീണ്ടും ചെറുതാകുന്നു..

Sunday, 30 December 2012

കമ്പിക്കഥ



              





വാളകത്തു നിന്നും ന്യൂ ഡൽഹിയിലേക്ക് 
ഒരു കമ്പിവടി ബസ്സ് കയറുന്നു ;
പിന്നിലൂടെ കയറി ,
മുന്നിലൂടെയിറങ്ങുമ്പോൾ 
ഒരു ജീവൻ കയ്യിൽ പിടിച്ചിട്ടുണ്ട്, 
പുറംതോടിലെ ചോര തുടച്ച് 
ജീവനും കൊണ്ട് സിംഗപ്പൂരു വരെ പറന്ന് 
അതവിടെയിട്ട് തിരികെ വരുമ്പോൾ 
വാളകത്താരെയും കണ്ടില്ല 
ഡൽഹിയിൽ ,
ആലയിൽ വെച്ചേ ഉരുക്കിക്കളയേണ്ടുന്ന 
അഞ്ച് പാഴ്ക്കമ്പികൾ !