Trending Books

Sunday, 15 November 2015

മഞ്ഞുകാലം

















ചതുര ജനാലയിൽക്കൂടി
നോക്കിനോക്കിയിരിക്കെ
മഞ്ഞുകാലം കടന്നുവരുന്നു
മരങ്ങൾ തണുത്തുവിറയ്ക്കുന്നു,
അവയെയാരും പുതപ്പിക്കുന്നില്ല;
കുതിരകളും, കഴുതകളും, പശുക്കളും
പുതപ്പിനടിയിലും തണുത്തുതണുത്ത്
മഞ്ഞുമേഞ്ഞു നടക്കുന്നു

രൂപമില്ലാത്ത മനസ്സിൽക്കൂടി നോക്കുമ്പോൾ
ദൂരെദൂരെ കണ്ണെത്താത്തിടത്ത്
നീ കരയുകയാണ്,
ഞാനെങ്ങനെയറിഞ്ഞെന്നാവും?
ആ കണ്ണുനീരൊഴുകുന്നത്
എന്റെ കണ്ണുകളിലൂടെയാണ്
ഉപ്പുചുവയുള്ളതുകൊണ്ടാണ്
കട്ടിയാകാൻ താമസിക്കുന്നത്
അല്പം വൈകിയാലും
അതും തണുത്തുറയുകയും
നീ മറക്കുകയും ചെയ്യും
ഇത് മഞ്ഞുകാലമാണ്...മഞ്ഞുകാലമാണ്...

മൌനഭേരി














വരച്ചുതീരും മുന്നേ
പറന്നുപോയ കിളിയേപ്പോലെ
വർത്തമാനങ്ങൾക്കിടയിൽ
മൌനം കുടിയേറുന്നു

ഇടയിൽ കൊഴിഞ്ഞുവീണ തൂവലുകൾ
ബാക്കിയാവുന്ന വാക്കുകൾ,
ഓർമ്മകളെന്ന് പേരിട്ടെടുത്തുവച്ചത്

പറന്നുപോകാതിരിക്കാൻ
മാനം കാട്ടാതെ
ഇടയ്ക്കിടെ പുറത്തെടുത്തോമനിക്കുന്നു

അപ്പോൾ, അപ്പോൾ മാത്രം
കേൾക്കുന്നൊരു ചിറകടിയൊച്ചയിൽ
മൌനം ഒച്ചവച്ച് പറന്നുപോകുന്നു

വാക്കുകൾ, ജീവിതങ്ങൾ












കുഞ്ഞുങ്ങളെന്നും, നായ്ക്കളെന്നും 
മനുഷ്യരെന്നും, ദളിതരെന്നും 
പശുക്കളെന്നും, ദൈവമെന്നും 
ഒരേസമയം പലയർത്ഥങ്ങളിൽ 
മുങ്ങിനിവരുന്ന, നിഘണ്ടുക്കളിൽ 
നിന്ന്  അപ്രത്യക്ഷമായ വാക്കുകൾ 

പാർശ്വ, സാമാന്യവൽക്കരിക്കപ്പെട്ട,
ചിലരെങ്കിലും ജീവിതമെന്ന് 
വിളിക്കുന്ന വെറും വാക്കുകൾ 
നിങ്ങളിൽനിന്ന്  നിങ്ങളിലേക്ക് 
കൊണ്ടുകയറി കുത്തിനോവിക്കും 

Thursday, 10 September 2015

പിൻബെഞ്ച് പ്രകാശനം

                                                                                       










18-08-2015 അന്നായിരുന്നു... 
പിൻബെഞ്ച് പുസ്തകമായി രൂപം മാറിയത്.. ആദ്യ മധ്യാന്തം കൂടെയുണ്ടായിരുന്ന അജിത്തേട്ടൻ Ajith Neelanjanami , ശിഹാബിക്ക Shihabuddin Poithumkadavu Poithumkadavu , അധ്യക്ഷ പദവി അലങ്കരിച്ച കേരളാ ദോസ്തോവിസ്കി വേണുച്ചേട്ടൻ വേണു വി ദേശം , ഔദ്യോഗിക തിരക്കുകളെല്ലാം മാറ്റിവെച്ച് ഗംഭീരമായ് പിൻബെഞ്ചിനെ പരിചയപ്പെടുത്തിയ ഡോ.ജാബിർ (സീനിയർ കാർഡിയോളജിസ്റ്റ് ലിസി ഹോസ്പിറ്റൽ), പുസ്തകം ഏറ്റുവാങ്ങി, കവിത ചൊല്ലി സ്നേഹിച്ച സെറീന Sereena Rafi .. കവർ സുന്ദരമാക്കിയ പോങ്ങുPongummoodan Vs Hareesh Sivaraman , പോങ്ങൂനേം പേറി തലസ്ഥാനത്തുനിന്നും സമയത്തിന് സ്വിഫ്റ്റായിട്ടെത്തിയ ഹർഷൻ Harshan Teeyem എല്ലാത്തിനും കൂടെ നിന്ന ചിച്ചുക്കുട്ടൻ Muhammed Nizar , തോന്ന്യാസം മാറ്റിവച്ച് ഓടിനടന്ന തോന്ന്യാസി Prasanth Chemmala , തിരക്കുകൾ മാറ്റിവെച്ച് വന്ന നിരഞ്ചേട്ടൻ Niranjan TG , രാമേട്ടൻ Rammohan Paliyath , മനോജേട്ടൻManoj Ravindran Niraksharan , കെ.എൻ ഷാജി , ശ്രീനാഥ് ശങ്കരൻ Sreenath Sankarankutty , രഘു, സുമ Oormila Reghu , ഉമ Uma Rajiv , നമ്പർ തിരഞ്ഞുപിടിച്ച് വിളിച്ച് വന്ന നൊമാദ് Aneesh Ans , സ്വന്തം പാവപ്പെട്ടവൻചാല ക്കോടൻ , ലോഗോസിന്റെ അജിത്ത് Ajith Gangadharan , ഇപ്പോൾ അപ്പൻ ഹുഡ് ആഘോഷിക്കുന്ന അജീഷ് Ajeesh Dasan , കലേഷ് Kalesh Som , മനസ്സ് കൊണ്ട് കൂടെയെപ്പോഴുമുണ്ടായിരുന്ന ജോണേട്ടൻ John Varugheeseഎല്ലാവരും കൂടെ സ്നേഹിച്ച ആ ദിവസമാണ്..പിൻബെഞ്ച് വെളിയിലിട്ടത്..
റൈറ്റേഴ്സ് ഫോറം അയർലന്റ് ന്റെ പേരിൽ മിട്ടുവും Mittu Shibu, അശ്വതിയുംAswathy Plackal , രാജൻ ചിറ്റാറും Rajan Chittar മുൻകൈയെടുത്തു കൊടുത്തുവിട്ട പൂക്കൾ ഇരട്ടി മധുരവുമായി.
പക്ഷെ ഇപ്പോഴും അജീഷിന്റെ ക്ഷണപ്രകാരം പ്രകാശനച്ചടങ്ങിലേക്ക് വരികയും, കവിതകൾ നന്നായെന്ന് പറയുകയും ആശംസിക്കുകയും ചെയ്ത, കഴിഞ്ഞ ദിവസം നമ്മെ വിട്ടു ഈ ലോകവാസം വെടിഞ്ഞ സന്തോഷ് നെടുങ്ങാടി സങ്കടമായി കൂടെ നിൽക്കുന്നു..


Wednesday, 25 March 2015

വളർച്ച

















അമ്മ മരിച്ച ഒരു കുഞ്ഞിനോട്
സെമിത്തേരിയിൽ നിന്നയൊരുവൻ
അമ്മയുടൻ തന്നെ വരുമെന്ന്
സ്നേഹത്തിൽ (?) കള്ളം പറയുന്നു

ഒറ്റയ്ക്ക് പോറ്റണമല്ലോയെന്ന്
വേവലാതിപ്പെടുന്ന അച്ഛനാവാം
ഇനി ഇവനേയും കൂട്ടണമല്ലോയെന്ന്
ഈർഷ്യപ്പെടുന്ന അമ്മാവനാവാം
ഇവനിനിയെങ്ങനെ വളരുമെന്ന്
സന്ദേഹിക്കുന്ന അയൽക്കാരനാവാം

അമ്പിളിമാമനെ നോക്കി മാമമുണ്ടിരുന്ന,
ഉമ്പാക്കി വരുമെന്ന് പേടിച്ചിരുന്ന കുഞ്ഞ്,
അമ്മ മരിച്ചതോടെ, പെട്ടന്ന് വളരുന്നു
ഒന്നിനേം പേടിയില്ലാതാവുന്നു

അച്ഛനും, അമ്മാവനും, അയൽക്കാരനും 
കാണാതെകാണാതെ പെട്ടന്ന് വളരുന്നു
ഒരുപാട് കള്ളങ്ങളുടെ 
കൈപിടിച്ച് പിന്നെയും വളരുന്നു

എങ്കിലും, അമ്മയുടനെ വരുമെന്ന
കള്ളം മാത്രം സത്യമായ് തോന്നുകിൽ,
ഇടയ്ക്കിടെ പഴയ കുഞ്ഞായി മാറുന്നു
സെമിത്തേരിയിൽ പോയിനോക്കുന്നു