Trending Books

Friday, 8 March 2013

ഞാൻ മരിച്ചു പോയാൽ


മാർച്ച് 2-8 ചന്ദ്രിക ആഴ്ചപ്പതിപ്പിൽ വന്നത് 



ഞാൻ മരിച്ചു പോയാൽ 
നീ താഹിർ ഷഫീഖിനെ വിളിക്കണം 
ബാലിഹോണിസിലെ പള്ളിപ്പറമ്പിൽ 
എനിക്കായ് ഒരു സ്ഥലം അയാളൊരുക്കും, 
അയാൾ നല്ലവനാണ്, 

ജീവിച്ചിരിക്കുന്ന എന്നെ 
നാട്ടിലെത്തിക്കുന്നതിനേക്കാളും 
ചിലവാണ് മരിച്ച എന്നെ 
നാട്ടിലെത്തിക്കുവാൻ, 
അല്ലെങ്കിലും അവിടെന്തിന് ? 
അതിനാൽ ഞാൻ മരിച്ചാൽ
നീ അയാളെ  
പെട്ടന്നു തന്നെ വിളിക്കണം.. 

നാട്ടിലെ ഒറ്റ ഭാഷ 
സംസാരിക്കുന്ന കബറിനേക്കാൾ 
ഇവിടുത്തെ 
പലഭാഷകൾ സംസാരിക്കുന്ന 
കബറാണ് നല്ലത്.. 
കരയുമ്പോൾ മലയാളത്തിലായാൽ 
ആർക്കും മനസ്സിലാവില്ല..
പരിഭാഷകളില്ലാത്ത ഒറ്റക്കരച്ചിൽ
മലയാളിയായ് ഞാൻ മാത്രമേ 
കാണുവെന്നുറപ്പാണ്..

പെരുന്നാളുകൾക്ക്, 
മക്കളുടെ കല്യാണങ്ങൾക്ക്, 
ഇറാക്കിൽ, പാകിസ്ഥാനിൽ 
പൊട്ടിയ ബോംബുകളെ കുറിച്ച്, 
ജീവനെക്കുറിച്ച്, 
സദ്ദാമിനെ, ബഷറിനെ, സദറിനെ,
ഷാവേസിനെ, നെജാദിനെ, ഒബാമയെ...
സകല ജീവനേയും, ഞങ്ങൾ 
ഞങ്ങളുടെ ഫോസ്ഫറസ് വെളിച്ചത്തിൽ പറയും...
പേർഷ്യനിൽ, അറബിയിൽ, ഉറുദുവിൽ, 
ഹിന്ദിയിൽ, ബംഗാളിയിൽ, മലയാളത്തിൽ.. 

സത്യമായും ഞാനൊറ്റക്കാവില്ല.. 
പാകിസ്ഥാനിലേക്കുള്ള ഫ്ളൈറ്റ് നോക്കി 
കണ്ണടയ്ക്കാതെ മരിച്ച പച്ചയുണ്ട്, 
ആരുമറിയാതെ വാപ്പ അടക്കിയിട്ടു പോയ 
രണ്ടു വയസ്സുള്ള സിറിയക്കാരൻ സെയ്ദുണ്ട്..
സത്യമായും ഞാനൊറ്റയ്ക്കാവില്ല.. 

മക്കളെയോർത്ത് നീ പേടിക്കണ്ട..
മൂത്തവളെ എന്റെ പെങ്ങളെ ഏൽപ്പിക്കൂ, 
അവൾക്ക് രണ്ടാമ്പിള്ളാരല്ലെ, 
കെട്ടിക്കാൻ നേരം 
അളിയൻ മുഖം കറുത്താലും 
സ്നേഹിക്കുമെന്നുറപ്പാണ്, 
രണ്ടാമത്തവളെ നിന്റെ 
അനിയത്തിയെ ഏൽപ്പിക്കൂ, 
അവൾക്കും രണ്ടാമ്പിള്ളാരല്ലെ.. 
അവളെയും കൂടവർ നോക്കുമെന്നുറപ്പ് തന്നെ.. 

ഞാൻ മരിക്കുമെന്നുറപ്പായാൽ 
നീ എന്നെ മറക്കാൻ പഠിക്കൂ, 
മരിച്ചു കഴിഞ്ഞാൽ എന്നെ 
താഹിർ ഷഫീഖിനെ ഏൽപ്പിച്ചു 
പൂർണ്ണമായും മറക്കൂ..



Tuesday, 5 February 2013

വർത്തമാന കാലത്തു നിന്നും ഭാവിയിലേക്കയച്ച ചില കത്തുകൾ.




വർത്തമാന കാലത്തു നിന്നും 
ഭാവിയിലേക്ക് ഞാൻ കത്തുകളയക്കുന്നു, 
ഭാവിയിലെ ചില നിമിഷങ്ങളിലൂടെ 
ദിവസങ്ങളിലൂടെ യാത്ര ചെയ്തവ
നിന്നിലെത്തുന്നു, 
വർത്തമാന കാലത്തു തന്നെ 
നീയതു വായിക്കുന്നു. 
അതിൽ നമ്മൾ കണ്ടു മുട്ടുന്നു, 
പ്രണയിക്കുന്നു, 
വിവാഹിതരാകുന്നു, 
ചോറും കറികളും വെയ്ക്കുന്നു, 
കുട്ടികളുണ്ടാകുന്നു, 
അവരും വലുതാകുന്നു..
നമ്മൾ ചെറുതാകുന്നു. 

നാൽപ്പത്തെട്ടു വയസ്സിനപ്പുറത്തെ
ജാതകമെഴുതാതെ 
വെള്ളം കുടിക്കാൻ പോയ ജ്യോതിഷി 
ഫ്രിഡ്ജിനരികിൽ ഹൃദയം പൊട്ടി മരിക്കുന്നു, 
അൻപതു കഴിഞ്ഞാൽ നിന്നിടം നാടെന്നു 
പറഞ്ഞ കാക്കാലൻ 
കാറിടിച്ചു കണ്മുന്നിൽ മരിക്കുന്നു..
വർത്തമാന കാലത്തു നിന്നും
ഭാവിയിലേക്ക് ഞാനയച്ച 
കത്തുകളിൽ നീ ഭൂതമറിയുന്നു
എവിടെയോ മറന്നുവെച്ച ജാതകം 
തപ്പി നീ മുറികൾ അടിച്ചു വാരുന്നു.

ജാതകമൊരെഴുത്തായി വർത്തമാനമാകുന്നു 
നമ്മൾ മധുരമുള്ള അക്ഷരങ്ങളാകുന്നു..
വർത്തമാന കാലത്തു നിന്നും 
ഭാവിയിലേക്ക് നീയുമൊരു കത്തയക്കുന്നു.
നമ്മൾ വീണ്ടും ചെറുതാകുന്നു..

Sunday, 30 December 2012

കമ്പിക്കഥ



              





വാളകത്തു നിന്നും ന്യൂ ഡൽഹിയിലേക്ക് 
ഒരു കമ്പിവടി ബസ്സ് കയറുന്നു ;
പിന്നിലൂടെ കയറി ,
മുന്നിലൂടെയിറങ്ങുമ്പോൾ 
ഒരു ജീവൻ കയ്യിൽ പിടിച്ചിട്ടുണ്ട്, 
പുറംതോടിലെ ചോര തുടച്ച് 
ജീവനും കൊണ്ട് സിംഗപ്പൂരു വരെ പറന്ന് 
അതവിടെയിട്ട് തിരികെ വരുമ്പോൾ 
വാളകത്താരെയും കണ്ടില്ല 
ഡൽഹിയിൽ ,
ആലയിൽ വെച്ചേ ഉരുക്കിക്കളയേണ്ടുന്ന 
അഞ്ച് പാഴ്ക്കമ്പികൾ !


Saturday, 8 December 2012

അനന്തരം





ഞാൻ മരിക്കും, തീർച്ചയായും
നമ്മളെല്ലാവരും മരിക്കും;
എവിടെയോ ഏതോ വാഹനത്തിനു 
ഇന്ധനമായതിൻ ബാക്കിയസ്ഥികൾ
നരവംശശാസ്ത്രജ്ഞരോ, 
അന്യഗ്രഹ ജീവിയോ കണ്ടെത്തും
അപ്പോഴും പങ്കുവെയ്ക്ക്കും സൌഹൃദം;
എൻ നിറം മങ്ങിയ 
പൊടിഞ്ഞ എല്ലുകൾ

Tuesday, 4 December 2012

എന്റെ പുഴ


നീയെന്റെ പുഴ
ഞാന്‍ വെട്ടിയ കൈവഴികളിൽ
രാജ്യാതിർത്തി കടന്നവൾ
കടലറിയാതെ വള
ർത്തിയൊരെൻ
കൈക്കുമ്പി
 പുഴ
കോരി നെഞ്ചോട്‌ ചേ
ർത്തത്,
വിരൽ വിടവിലൂടെ
ഞാനറിയാതെ ഊ
ർന്നത് ,
പെരും കടൽ തിരയിലമ
ർന്ന് ,
ഉപ്പിൽ കുതി
ർന്ന്
പുഴപ്പേര് മാറി
കടലെന്നൊറ്റ വിളിയിൽ ഒടുങ്ങിയോള്‍ ..

ഇന്നേതു കരയുടെ കടലാണ് നീ?

ഇത്രനാൾ, എത്രമേൽ

നിന്നിലലിഞ്ഞു കുതിർന്ന ഞാൻ
കാത്തിരിക്കുന്നു
തിരയായ്‌ നീ നനയ്ക്കുമീ തീരത്ത് 
ഏകനായ്, വ്യഥിതനായ് ;

ഞാൻ  ഖിന്നൻ,
മറുകര തെരുവിലൊരു  പാതി വീട് 
ഇനിയേത് മണൽ കോരി തീർത്തിടും,
ഏതു പുഴജലം തേകി ദൃഡമാക്കിടും?

കടല്‍ക്കാറ്റുലയ്ക്കുമീ സന്ധ്യയിൽ
അറിയുന്നു നീയെന്നയുപ്പിനെ;   
 
ഈ തീര മണലിലുരഞ്ഞു
തൊലി പൊളിഞ്ഞ നീറ്റലായ്,  
കിനിയുന്ന ചോരയായ്.





 

Friday, 30 November 2012

വേർതിരിവിന്റെ വര !









അത്താഴ ശേഷം വലുതായ 
വേർതിരിവിന്റെ വര !
അത്താഴ ശേഷം 
ഒറ്റയായൊരുവൻ,
ഒറ്റുകാരനായ മറ്റൊരുവൻ. 
ഉയിർത്തെഴുനേൽപ്പിന്റെ മായാജാലത്തിൽ 
കോടികൾ കൂടിയപ്പോൾ 
ഒറ്റുകാരൻ തൂങ്ങിയ മരക്കൊമ്പിൻ താഴെ, 
പുഴക്കടിയിൽ തിളങ്ങുന്ന
നാണയ വെട്ടം മാത്രം !