Trending Books

Showing posts with label യുവാവായിരുന്ന ഒൻപതു വർഷവും. Show all posts
Showing posts with label യുവാവായിരുന്ന ഒൻപതു വർഷവും. Show all posts

Wednesday, 23 January 2019

യുദ്ധകാലത്തെ നുണകളും യുവാവായിരുന്ന ഒൻപതു വർഷവും - കരുണാകരൻ



രാമുവും, ശിവനും അച്യുതനും ബോംബെയിലായിരുന്നു, കുവൈറ്റിലായിരുന്നു, ഇറാഖ് അധിനിവേശ സമയത്ത് രക്ഷപെടാൻ ശ്രമിച്ചവരായിരുന്നു. അച്യുതൻ അന്ത്വോൺ അർത്തോയുള്ള നോവൽ കറുത്ത ബുക്കിൽ എഴുതാൻ തുടങ്ങിയ എഴുത്തുകാരൻ ആകാൻ ആഗ്രഹിച്ചവനായിരുന്നു. രാമു കവിയായിരുന്നു. കുറച്ച് കവിതകൾ എഴുതുകയും ചെയ്തു.

ശിവനും രാമുവും പിടിക്കപ്പെട്ടവരായിരുന്നു. അധിനിവേശത്തിന് തൊട്ടുമുൻപ് വരെ സ്കൂളായിരുന്ന ജയിലിൽ കിടന്നവരായിരുന്നു. ശിവൻ റിഷി കപൂറായിരുന്നു. രാമു വെറും സിനിമാ നടനും. രണ്ടുപേരേയും ഇറാഖി ഉദ്യോഗസ്ഥർ സ്നേഹിച്ചു. ആ സ്നേഹത്തിൽ അവർ ജയിൽ വിമുക്തരായി. അന്ന് ശിവനോടൊപ്പം മരുഭൂമിയിൽ രാത്രി പന്തുകളിച്ചത് രാമുവായിരിക്കും. അല്ലെങ്കിൽ രാമു സ്വപ്നം കണ്ടിരിക്കും. ഇറാഖിന് ഇന്ത്യയുമായി സുഹൃദ് ബന്ധമാണെന്ന് രണ്ടുപേരോടും കൂടെക്കിടന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. രാമുവായിരുന്നു ശിവൻ, അല്ലെങ്കിൽ ശിവനായിരുന്നു ജലാലുദ്ദീൻ എന്ന ജിന്ന്. അല്ലെങ്കിൽ വർക്കിച്ചനെ കൊന്ന ഏഴുപേരിൽ എട്ടാമനായിരുന്നു ശിവൻ. യുവാവായിരുന്ന ഒൻപതു വർഷത്തിന്റെ ബാക്കിയായിരുന്നു യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും. ഒരുപക്ഷേ, യുവാവിലെ മറ്റൊരു അദ്ധ്യായം തന്നെയായിരിക്കാം. മുൻപേ എഴുതിപ്പോയൊരു ഭാഗം.