Trending Books

Thursday, 23 September 2010

126 കി.മീ പ്രണയം


"ഏകനല്ല  ഞാനിന്നീ യാത്രയില്‍ 



കൂടെയുണ്ട് നീ ശബ്ദമായ്,പ്രണയമായ്.."

ഈ രാത്രിയില്‍ ഇത്രയും ദൂരം ഒറ്റയ്ക്ക് പോകാമെന്ന് വെച്ചത് തന്നെ  അങ്ങെത്തുന്നത് വരെ നീ
 ഫോണ്‍ ചെയ്യാമെന്ന് സമ്മതിച്ചത്  കൊണ്ട്  മാത്രമാണ്.
നിന്റെ ശബ്ദം,
നീ തുറന്നു തന്ന പ്രണയം,അതാണിന്ന് എന്റെ ഊര്‍ജ്ജം,സത്യം,എത്രയോ ബാറിന്റെ വാതിലുകള്‍ കണ്മറഞ്ഞു പോകുന്നു .
ദേ,ഒരെണ്ണം ഇപ്പോഴും കടന്നു പോയി ...
ബട്ട്..ഞാന്‍ കടന്നില്ല.നിന്നോട് സംസാരിക്കുന്നതിനേക്കാള്‍ വല്യ ലഹരിയൊന്നും ഒരു ശ്വേത കുസൃതികള്‍ക്കും തരാനാവില്ല പൊന്നേ..

അതി വിശാലമായ എം.സി.റോഡ്‌ ,ഈ നേരമായത് കൊണ്ടാവും അധികം വാഹനങ്ങള്‍ പോലുമില്ല നമ്മളെ ശല്യപ്പെടുത്താന്‍..
എന്തിനാണ് പെണ്ണെ ഇത്രയേറെ എന്നെ പ്രണയിക്കുന്നത്..
നമ്മള്‍ ഒരുമിച്ചു ചിലവഴിച്ച ഈ സുന്ദര സായ്ഹാനം എങ്ങനെ ഞാന്‍ മറക്കും..
ആ കടല്‍തീരവും,സൂര്യാസ്തമനവും ഈ ജീവിതകാലം മുഴുവന്‍ എന്റെ ഓര്‍മ്മയില്‍ കാണും..
അവിടെ എവിടെങ്കിലും  നീ എന്റെ മനസ്സ് കണ്ടോ കൊച്ചേ..
അവനിപ്പോള്‍ എന്റെ കൂടെയില്ല.
അവിടെയെങ്ങാനും കാണുകയാണെങ്കില്‍,മിക്കവാറും നിന്റെ കൂടെ തന്നെ കാണും,ദയവായി എന്റെ അടുത്തേക്കൊന്നു പറഞ്ഞു വിടൂ..
ഒന്നുമല്ലെങ്കിലും മുപ്പത്തിമൂന്നു കൊല്ലം എന്നോടൊത്തു കഴിഞ്ഞതല്ലേ?
അസ്തമനം കാത്തു നമ്മള്‍ നിന്നപ്പോള്‍ എന്റെ മനസ്സിറങ്ങി കടലിലേക്ക്‌ പോയി..
നിന്നോടോപ്പമില്ലെങ്കില്‍ തീര്‍ച്ചയായും അവനവിടെ കാണും,നിന്നോടൊത്തു ചിലവഴിച്ച സുന്ദര നിമിഷങ്ങള്‍ അയവിറക്കി കൊണ്ട് ആ കടല്‍ തീരത്ത് ഒറ്റയ്ക്ക്,പാവം,അവനെ കണ്ടെത്തി എന്റെയടുത്തേക്ക് തിരിച്ചയക്കെടാ ...

 ഇല്ല റോഡ്‌ വിജനം,
അധികം സ്പീഡിലല്ല   ഓടിക്കുന്നത്,വേഗത വെറും അറുപതു  കി.മീ. മാത്രം.
മുന്നില്‍ നടുക്ക് വെളുത്ത വരയുള്ള വെല്‍വെറ്റ് പോലെ കറുകറുത്ത റോഡ്‌ 
രണ്ടു വശങ്ങളിലുള്ള ചുവന്ന റിഫ്ലക്ടറുകളും,നടുക്കുള്ള വെള്ള റിഫ്ലക്ടറുകളും ഒരു പോലെ തിളങ്ങുന്നു,
നിന്റെ കണ്ണുകള്‍ പോലെ..
ശരിക്കും എന്ത് തിളക്കമാണെന്നോ,റിഫ്ല ക്ടെറുടെ കാര്യമല്ല നിന്റെ കണ്ണുകള്‍..
ആ കണ്ണ് മാത്രമായി നിന്റെ പ്രൊഫൈല്‍ കണ്ടാല്‍ ആള്‍ക്കാര്‍ മറ്റു പലതും കരുതും..
എന്ത് കരുതുമെന്നോ?പറയാന്‍ എനിക്ക് മനസ്സില്ല..

ഒരു ആമ്പുലന്‍സ് ചീറി പാഞ്ഞു വരുന്നു..വഴി ഒതുക്കി കൊടുക്കട്ടെ...
ജീവനും കൊണ്ടോടുന്ന ആമ്പുലന്‍സ്,അതെ ആരുടെയോ ജീവനും കൊണ്ട്..
ഞാനും വണ്ടി നിര്‍ത്തട്ടെ,
മൂത്രമൊഴിക്കാന്‍..
നക്ഷത്രങ്ങളോട് രണ്ടു കൊച്ചു വര്‍ത്തമാനം പറയാന്‍..
നിന്നോട് പറഞ്ഞതൊന്നും പോരാഞ്ഞിട്ടല്ല...
അവ അങ്ങോട്ട്‌ വരുമ്പോള്‍ നിന്നെ ഞാനൊരുപാട് പ്രണയിക്കുന്നുണ്ടെന്നു പറയാന്‍ വേണ്ടി രണ്ടു കൊച്ചു വര്‍ത്തമാനം അത്രേയുള്ളൂ..കഴിഞ്ഞു ഞങ്ങള്‍ നീങ്ങി തുടങ്ങി..

ശരിക്കും കറുത്ത വഴി,
പകലത്തെ ചൂടും,തിരക്കും ഒഴിഞ്ഞു വിശ്രമിക്കുകയാവും..
പകല്‍ എത്ര പേര്‍ അഹങ്കാരത്തോടെ ചവിട്ടിമെതിച്ച്‌ കടന്നു പോയ വഴി..
ഇപ്പോള്‍ ആരുമില്ല,
ഞാനും നീയും നമ്മുടെ പ്രണയവും..
അതും പേറി ഇവള്‍ എന്നെയും കൊണ്ടങ്ങനെ പോവുന്നു...
അല്ല സുഖമായ് ഒഴുകുന്നു..

ഇന്നത്തെ ദിവസം സ്വപ്നം പോലെയാടാ,
ഞാന്‍ കണ്ട ഏറ്റവും നല്ല സ്വപ്നം..
വിശ്വാസം തീരെ വരുന്നില്ല..ഇന്ന് മുഴുവന്‍ ഞാന്‍ നിന്റെ കൂടെയായിരുന്നുവെന്ന്..
ഇന്ന് ഞാനെല്ലാത്തിലും പ്രണയം കാണുന്നു..
ഈ കറുത്ത റോഡിലും,
വഴി തിരിച്ചു കാട്ടും റിഫ്ലെക്ടറിലും
ആരുടെയോ ജീവന്‍ പിടിച്ചു കൊണ്ടോടിയ ആമ്പുലന്സിലുമെല്ലാം പ്രണയം..
പ്രണയം മാത്രം..
ഇന്നീ വര്‍ത്തമാനം തടയാന്‍ ഒരു പോലീസുകാരന്‍ പോലും കടന്നു വന്ന വഴികളിലൊന്നും കണ്ടില്ല..
ഉണ്ടായിരുന്നെങ്കില്‍ അയാളെയും ഞാന്‍ പ്രണയിച്ചേനെ..

ഹേയ്,നോക്കിയോടിക്കുകയോന്നും വേണ്ട..
ഇവള്‍ക്കറിയാം വഴികളെല്ലാം,എന്നെയും..
അതുകൊണ്ടാവണം ഒന്നും മിണ്ടാതെ വരുന്നത്..
അല്ലെങ്കില്‍,നമ്മുടെ വര്‍ത്തമാനം കേട്ട് ഇവളും പ്രണയിച്ചു തുടങ്ങി കാണും..

സ്വപ്നമേ,എന്റെ പ്രണയമേ..
ഇതാ വീടെത്തിയിരിക്കുന്നു..126 കി.മീ..കടന്നു പോയത് ഞാനറിഞ്ഞില്ല..മൂന്നു മണിക്കൂറും..
ഗെയ്റ്റ് തുറക്കുന്നുണ്ട്..ഭാര്യ വരുന്നു..
എന്നാല്‍ നീ വെച്ചോ..രാത്രിയില്‍ എസ്.എം.എസ്..മറക്കണ്ട 
നിനക്കും മകള്‍ക്കും ശുഭരാത്രി.. 
-- 

Monday, 30 August 2010

ആഴങ്ങള്‍ തേടുന്നവര്‍..


എങ്ങു പോകുന്നൂ നിങ്ങള്‍ പ്രിയരേ?
പുഴക്കടിയിലെ കൊടും തണുപ്പില്‍
സ്വപ്ന ലോകത്തിന്‍ ആഴം അളക്കുവാന്‍?
ചില്ലു കൊട്ടാരങ്ങള്‍,കുപ്പി വിളക്കുകള്‍
ഒഴുകും കിനാവുകള്‍,കാവല്‍ നിലാവുകള്‍
സുന്ദര,മന്ദാര മത്സ്യവിരാഗികള്‍
എല്ലാം കഥയിലെ അസത്യസത്യങ്ങള്‍

സ്ഫടിക മേല്‍നീരിന്നടിയിലാണ് വാസ്തവം
മുത്തുകളില്ലാത്തൊരൂഷര ചിപ്പികള്‍
തന്നിലേക്കാഴ്ത്തി  സ്നേഹിക്കും കരിഞ്ചെളിക്കയങ്ങള്‍
ചുറ്റി വരിഞ്ഞു കരകാട്ടാതെ പുല്‍കും
കാട്ടുവള്ളി കിഴവന്റെ കയ്യുകള്‍

ഞങ്ങളെ വിട്ടെങ്ങു പോകുന്നു പ്രിയരേ
തണുത്തുറഞ്ഞ ആഴങ്ങളില്‍ എന്തുകാണുവാന്‍?
ചെറുവലക്കണ്ണിയില്‍ കുരുങ്ങി മരിയ്ക്കും 
മത്സ്യ സ്വപ്നത്തിന്‍ നിറങ്ങള്‍ പകുക്കുവാന്‍
എന്നും മരിക്കുന്ന പുഴയെ കാണുവാന്‍
ഇതിലേതാണ് നിങ്ങളെ കൊണ്ടുപോകുന്നത്
ഇതിലെന്താണ് നിങ്ങള്‍ക്ക്  കാണുവാനുള്ളത്
എന്റെ മക്കളെ...
ഞങ്ങളെ ഉപേക്ഷിച്ചു എങ്ങു പോകുന്നു
ആഴങ്ങളിലേക്ക് നിങ്ങള്‍ എന്തിനു പോകുന്നു?

Saturday, 5 June 2010

തട്ടം


അരുത്, ഇട്ടു പോകരുത് 

നിൻ തലയിലീ കീറത്തുണിയിനിമേൽ 
സമത്വമാണഖിലം   
ഒരേ നിറം 
നിന്റെ ഉടുപ്പും പാവാടയും 
എല്ലാം മറ്റുള്ളവരുടേതു പോല്‍
ഒരേ നിറം..
ഷൂസും സോക്സും ഒരേനിറം
ഒരേ ബ്രാന്റില്‍ ഞങ്ങള്‍ തരുന്നത്..
തരാത്തതൊന്നു തലയിലണിഞ്ഞു
സമത്വമില്ലാതാക്കരുതൊരിക്കലും

ഞങ്ങൾ മുതിർന്നവർ,ബുദ്ധിയുറച്ചവർ
ചൊല്ലിത്തരുന്നത് കേട്ടു കൊൾക..
കാട്ടിത്തരുന്നത് കണ്ടു കൊൾക 
ഞങ്ങൾ, എത്ര സമത്വപ്പൊതികൾ നൽകിയോർ
വിതുരയിൽ, മധുരയിൽ 
ഐസ്ക്രീം തണുപ്പിച്ച ചുവരുകൾക്കുള്ളിൽ
എത്ര സമത്വ പൊതികൾ വിളമ്പിയോർ

എത്രമീൽ ചൊല്ലിത്തന്നതാണ്..
അസമത്വമാണ് നിൻ തട്ടമെന്ന് 
ഇനിയാര് കേൾക്കുവാൻ..
എങ്ങിനെ കേൾക്കുവാൻ
ഉടലും തലയും വേറ്തിരിച്ചറിയാതെ
ഒന്നായി നീ കരിഞ്ഞിരിക്കുന്നു  
എങ്കിലും,
എങ്കിലും നിന്നോട് അസമത്വമോതി
തരി പോലും കരിയാതെ തട്ടമരികിൽ,  
നിൻ തട്ടമരികിൽ 

ഞങ്ങൾ മുതിർന്നവർ,ബുദ്ധിയുറച്ചവർ
ചൊല്ലിത്തരുന്നത് കേട്ടു കൊൾക..
കാട്ടിത്തരുന്നത് കണ്ടു കൊൾക...

Saturday, 22 May 2010

ഇരട്ടകകൾ

രണ്ടു തലയും ഒരുടലുമായ്
ഞാനിങ്ങനെ..ഞങ്ങളിങ്ങനെ..
കടലിലലിഞ്ഞ പുഴ പോൽ
ഒന്നായിങ്ങനെ...
രണ്ടു ചിന്തകൾ ഒരുമിച്ചു 
ചുട്ടുപൊള്ളിക്കുന്ന ഒരേയുടല്‍...
ഇടതു നിനക്കും വലതെനിക്കുമെന്നു
വീതിച്ചെടുത്ത ഒരൊറ്റയുടൽ
ഒട്ടിയ  രണ്ടുടലെങ്കിൽ
പണ്ടേ കീറിയെറിഞ്ഞേനെ നിന്നെ,
ബീജകാലം മുതൽക്കെ-
ല്ലാത്തിനും പങ്കു പറ്റുന്നവൻ
ഇല്ല, ഇനിയെൻ പ്രണയത്തിൽ
പങ്കു ചേർക്കില്ല നിന്നെ 
ചാവുക ..
നിന്റെയീ പ്രിയ പാനീയത്തിൽ
കലക്കിയ കൊടും വിഷം
ഞാൻ കുടിക്കുന്നു..

Tuesday, 11 May 2010

മുംതാസ്


മുംതാസ്...
ഷാജഹാന്റെയല്ല,കാലത്തിന്റെ  മുംതാസ്
കടൽ കരതിന്നു കരുത്തനായ നാൾ
കരൾ കവച്ചെന്നില്‍ കടന്ന നാൾ
വെളുത്ത ഫ്രെയ്മിലെ ചുവന്ന വര പോലെ
തുടയിലെ പോറലുകൾ..

വേലിയിറക്കം,
ഒലിച്ചു പോകുന്നു നാണവും മാനവും
തിരയിലെഴുതിയ കഥയും,പ്രണയവും 
നീറ്റലാണ് ബാക്കി,
തരിമണല്‍ തുടയിലുരഞ്ഞ നീറ്റൽ
മുംതാസാണ് ഞാൻ
താജ്മഹൽ കടലില്‍ ഉപ്പു തിന്നുന്നു..

Tuesday, 13 April 2010

ഗന്ധം



എന്ത് മണമായിരുന്നു നിനക്ക്,
അത്തറിന്റെയും ചുരുട്ടിന്റെയും 
ചേർത്തുവച്ച ഉന്മാദ ഗന്ധം..
ഇരുണ്ടു വെളുക്കുന്തോറും 
മാറി മാറി വരുന്ന മണം..
അത്തറില്ലാതെ ചുരുട്ടിന്റെ 
കറ പിടിച്ച കറുത്ത മണം 
കിങ്ങ്സും,വില്‍സും,ഗോള്‍ഡും,
സിസ്സറും,പനാമയും, ബീഡിയുമായ്‌
വിലകുറഞ്ഞു കുറഞ്ഞു വരുന്ന മണം 
പിന്നെ വെറും വിയർപ്പു മാത്രമായ്
വിയർപ്പും മൂത്രവുമായ് 
കൂടിക്കുഴഞ്ഞു  വാടയായ് മാറിയ 
നിന്റെ ഒടുക്കത്തെ മണം 
പോ ശവമേ..