Trending Books

Thursday 3 November 2016

അഹം ബ്രഹ്മാസ്മി











അഹം ബ്രഹ്മാസ്മി
നാടിന് വേണ്ടി ചെയ്തതാണെന്ന്
തോന്നിപ്പിക്കുന്ന രീതിയിൽ
ഒരാൾ പെട്ടെന്ന് കൊല്ലപ്പെട്ടേക്കാം

വെളുപ്പിന് നടക്കാനിറങ്ങിയ
താടിവെച്ചൊരാൾ,
പുറത്തെ കയറുകട്ടിലിൽ
ഉറങ്ങിക്കിടന്നൊരാൾ,
അയാളുടെ ഗർഭിണിയായ ഭാര്യ,
വട്ടത്തൊപ്പിവെച്ച്
ജയിൽ ചാടിയ ഒരാൾ,
അമ്പലത്തിലെ പൂജാരി,
ദരിദ്രർക്കിടയിലൂടെ ദൈവത്തെ
അനുനയിച്ചൊരു സഞ്ചാരി
മരങ്ങൾക്കിടയിലൂടെ ലോകത്തെ
നോക്കിയ ഒരാദിവാസി ബാലൻ,
ആരെങ്കിലുമൊരാൾ പെട്ടെന്ന്
കൊല്ലപ്പെട്ടേക്കാം

ആ ശവത്തിൽ
നാവില്ലാത്തൊരു തോക്ക് ചാരിവച്ച്
സംസാരങ്ങളെ ഇഴ പിരിച്ചെടുക്കാം
അതിലൂടെത്തന്നെ
വെടിമരുന്നിന്റെ മണമുള്ള
ജനാധിപത്യമെന്ന
ശ്വാസം വലിച്ചെടുക്കാം











Wednesday 3 August 2016

ആ‍രാണ്?













ആ‍രാണ്?

നിന്നെയെന്നപോൽ
കെട്ടിപ്പിടിച്ച തലയിണയുടെ
ചൂടോർമ്മകളിൽ നിന്നും
ഏകാന്തതയുടെ പകലിലേക്ക് 
കണ്തുറന്നപ്പോൾ, 
പുറത്ത് മഴയായി
തൊട്ടുതലോടുന്നു, തണുപ്പിക്കുന്നു.

ഇരവുപകലുകളിൽ
തലയിണയായും, മഴയായും
പരകായം ചെയ്യുന്ന
നീയെന്റെ ആ‍രാണ്?

ആരായിരുന്നാലും,
മരിച്ചു പോവുകയോ
നിന്നെയിട്ടേച്ചു പോവുകയോ
ചെയ്യാത്ത എന്നെയുപേക്ഷിച്ച്
എങ്ങു പോകുന്നു നീ?


Monday 11 July 2016

വരികൾക്കിടയിൽ


വരികൾക്കിടയിലൂടെ എത്ര വേണമെങ്കിലും
വായിച്ചു പോകുന്നവളേ
വിളിക്കരുത് വിളിക്കരുത്
എന്ന വാക്കുകൾക്കിടയിൽ
വിളിച്ചാൽ സംസാരിക്കുമെന്ന്
നീ അറിയാതെ പോയതുകൊണ്ടുമാത്രം
നമ്മുക്കിടയിലെ വാക്കുകളുടെ കാടുണങ്ങി
മൌനത്തിന്റെ മരുഭൂമി വളർന്നിരിക്കുന്നു
ചുട്ടുപൊള്ളുന്നു,
എന്നെങ്കിലും എവിടെയെങ്കിലും
നിന്നിലേക്കുതന്നെ പെയ്യുമെന്ന്
അത്രമേൽ സ്നേഹിച്ചുകൊണ്ട്
നീരാവിയായ് തീർന്നുപോകുന്നു


Saturday 25 June 2016

പൊനോൻ ഗോംബെ, എന്റെ ആദ്യ നോവൽ


എന്റെ ആദ്യ നോവലാണ് പൊനോൻ ഗോംബെ, പേര് വായിച്ച് കണ്ണുതള്ളണ്ട, എന്താണെന്ന് നോവലിന്റെ ആദ്യ അധ്യായത്തിൽ തന്നെയുണ്ട്. അധിനിവേശത്തിന്റെ കഥയാണ്, അധിനിവേശം രാജ്യങ്ങളിലേക്ക് മാത്രമല്ല അവനനവനിലേക്കുമുണ്ട്, സ്വാഭാവിക പ്രക്രിയയാണെന്ന് കരുതി എല്ലാ‍വരും ഒഴിവാക്കുകയാണ് പതിവ്.. അങ്ങനെയല്ല അത്. നമ്മൾ കരുതിയിരിക്കേണ്ടതുണ്ട്.

അപ്പോൾ നോവൽ അടുത്താഴ്ച മുതൽ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ തുടങ്ങുന്നു. ചിത്രീകരണം ഷാഫി സ്ട്രോക്സ്: എല്ലാവരും വാങ്ങിവായിക്കണം. അഭിപ്രായങ്ങൾ പറയണം. കാത്തിരിക്കുന്നു.

40 തികയും മുൻപേ ഒരു നോവലെങ്കിലും നീ എഴുതണമെന്ന് നിർബന്ധിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തിന് ഇതു സമർപ്പിക്കുന്നു. നീയിത് വായിക്കുമോയെന്നറിയില്ലെങ്കിലും.

Wednesday 1 June 2016

വിലാസം









സ്വന്തമെന്ന് പറയാൻ ഒരുപാട് വിലാസങ്ങൾ മാത്രമുണ്ടായിരുന്ന പ്രവാസിയായിരുന്നു
നീ അയച്ചുകൊണ്ടിരുന്ന വിരഹത്തിന്റെ, ജീവിതത്തിന്റെ, പണയത്തിന്റെ, ഇടയ്ക്കിടെയുള്ള പ്രണയത്തിന്റെ കുട്ടികളുടെ, ചെടികളുടെ വളർച്ചയുടെ മരണത്തിന്റെ, മനസ്സാക്ഷിയുടെ സ്നേഹക്കുറിപ്പുകളെല്ലാം എന്നെയന്വേഷിച്ച് അവിടെയെല്ലാം അലഞ്ഞ് മടുത്തപ്പോഴാണ് ഇനിയൊരിക്കലും മാറുവാനിടയില്ലാത്തൊരു മേൽ‌വിലാസത്തിലേക്ക് വന്നെത്തിയത്
എന്നോടൊപ്പം അക്ഷരങ്ങളും മണ്ണുതിന്നു തുടങ്ങിയത്

Thursday 12 May 2016

ചാറ്റ്











                



ചാറ്റ്
പേരുമായ്ച്ചുകളഞ്ഞ് അടച്ചുവച്ച
നിന്റെ ചാറ്റ്ബോക്സിൽ നിന്നൊരു
മയിൽപ്പീലി പുറത്തേക്ക്
ഒളികണ്ണിട്ട് നോക്കുന്നു
മേഘങ്ങളോ, ചന്ദ്രനോ
ഒഴുകുന്നതെന്ന ആശ്ചര്യത്തിൽ
നക്ഷത്രങ്ങളുടെ കണക്കെടുക്കുന്നു,
പൊടുന്നനെ കാലം മാറ്റുന്നു
വസന്തം, വേനൽ, ശിശിരം, മഞ്ഞ്
എന്നിങ്ങനെ പെട്ടികുമിയുന്നു;
തണുപ്പിന്റെ കനത്ത ഇടിയേറ്റ്
ശരീരം മുഴുവൻ നീരു വയ്ക്കുമ്പോഴും
ദേഹം മുഴുവൻ മുലകളുള്ള ,
ഗ്രീക്ക് പുരാണത്തിലെ
വിചിത്രജീവിയെയോർത്ത്
നീ സങ്കടപ്പെടുന്നു,
ബോറടിക്കുമ്പൊഴൊക്കെയും
തമ്മിൽത്തമ്മിൽ വഴക്കിട്ട്
ഭാഷയിലെ ചില വാക്കുകളെ
തെറ്റിത്തെറുപ്പിച്ച്, ചിലതിനെ ചേർത്തുവച്ച്
പുതിയ തെറികളുണ്ടക്കി
ബട്ടൻസ് പറിയാ, കുയിൽപ്പുള്ളി മോറാ
എന്നൊക്കെ പൊട്ടിച്ചിരിക്കുന്നു
ചില പഴഞ്ചൊല്ലുകളെ മറിച്ചു ചൊല്ലി
ആഭാസമാക്കുന്നു
നാളെ നേരം വെളുക്കുമ്പോൾ മുതൽ
അല്ലെങ്കിൽ അടുത്ത തിങ്കളാഴ്ച,
അതുമല്ലെങ്കിൽ ക്രിസ്തുമസ് കഴിഞ്ഞ്,
പുതുവർഷാരംഭം മുതൽക്ക്
നന്നാകാമെന്ന് പറഞ്ഞ്
അതിലേക്കുള്ള കണക്കെടുക്കുന്നു
അല്ലേലിപ്പോൾ നന്നായിട്ടെന്തിന്
നമ്മുക്കിതുപോലെ അലമ്പാകാമെന്ന്
ബോധം തെളിയുമ്പോൾ,
ശുഭരാത്രി നേർന്ന്
ഒരുപുസ്തകം പോലെ
നീയെന്നെ അടച്ചു വയ്ക്കും
മയിൽപ്പീലികളും മൂങ്ങകളും കണ്ണടയ്ക്കും
ഞാനുറങ്ങിപ്പോകുന്ന പഴുതിൽ
നീ പിന്നെയും പേരുമായ്ച്ചിട്ട്
കുളത്തിൽ കല്ലിട്ടപോലെ മുങ്ങിക്കളയും

Wednesday 27 April 2016

ചോളപ്പൊരി














ചോളപ്പൊരി

ചോളപ്പൊരിയും സിനിമയും പോലെ
നമ്മൾ പരസ്പര പൂരകം
അതുകൊണ്ടല്ലേ ആ ഇരുട്ടിലും
ഇത്ര കൃത്യമായ് നീയിങ്ങനെ
കൈകളിലേക്ക് ഓടിക്കയറി
എന്നിലലിഞ്ഞു തീരുന്നത്
അല്ലെങ്കിൽ
അവസാനത്തെ ചോളവും
സിനിമയും എങ്ങനെയാണ്
ഒരുമിച്ച് തീരുന്നത്?

വെളിച്ചം വരുന്നതുവരെ
കൊട്ടക മറ്റൊരു ലോകമാണ്,
അതുകൊണ്ടാണ്,
ആദ്യത്തെ വിളക്ക് തെളിയുന്നതിനോടൊപ്പം
സിനിമ ടിക്കറ്റും, പൊരിപ്പൊതിയും പോലെ
നമ്മൾ എവിടെയോ ചെന്നടിയുന്നത്
പരസ്പരം അറിയാതെ പോകുന്നത്.