Trending Books

Sunday 30 April 2017

പൊനോൻ ഗോംബെ / നോവൽ















പൊനോൻ ഗോംബെയെക്കുറിച്ച് അജിത് നീലാഞ്ജനമെഴുതിയ കുറിപ്പ്:

കിഴക്കൻ ആഫ്രിക്കയിലെ സാന്സിബാറിൽ നിന്നും സോമാലിയയിലെ മൊഗദിഷുവിലെക്കു മൽസ്യബന്ധന തൊഴിലേർപ്പെട്ടു എത്തുന്ന സുലൈമാൻ അവിടെ വെച്ച് പരിചയപ്പെടുന്ന മഗീദയെന്ന സുന്ദരിയെ വിവാഹം കഴിക്കുന്നു . ആദ്യ രാത്രി അവസാനിക്കും മുൻപേ അവൻ 1998 -ഇൽ ദാറിലെയും നെയ്‌റോബിയിലെയും അമേരിക്കൻ എംബസികൾ തകർത്തതിൽ പങ്കാളിയാണെന്നു സംശയിക്കപ്പെട്ട് സി ഐ എ യുടെ പിടിയിലാകുന്നു. കൊടിയ പീഡനങ്ങൾക്കൊടുവിൽ നാല് വര്ഷത്തിനും ഒൻപതു മാസത്തിനും ശേഷം റെഡ് ക്രോസ്സിന്റെ സഹായത്തോടെ സ്വാതന്ത്രനാകുന്ന സുലൈമാന് തുടർന്ന് ജീവിക്കാനുള്ള ആരോഗ്യമോ , പരിതസ്ഥികളോ ബാക്കിയാകുന്നില്ല ഇരുട്ടിനും ക്രൂര പീഡനങ്ങളാക്കും ഓര്മയ്ക്കും മായ്ക്കാനാകാതെ മഗീദ എന്ന വെളിച്ചം അന്വേഷിച്ചലയുകയാണ് അയാൾ ശേഷ ജീവിതത്തിൽ .

മുസ്ലിം തീവ്രവാദത്തിന്റെ പേരിൽ ആഗോളവ്യാപകമായി പാർശ്വവത്കരിക്കപ്പെടുന്നവരുടെ കഥയാണ് ജുനൈത് പറയുന്നത് .സുലൈമാനെപ്പോലെ നിരവധി നിരപരാധികൾ ലോകത്തിന്റെ പല ഭാഗത്തും ഇന്നും ഇത്തരം കൊടിയ പീഡനങ്ങളിലൂടെ കടന്നു പോകുന്നുണ്ട് .ആഫ്രിക്കൻ ജനതയുടെ ദുരന്ത ജീവിതവും എരുവ് ചേർക്കാതെ ജുനൈത് നമ്മുടെ കാഴ്ചയിൽ കൊണ്ട് വരുന്നുണ്ട് .

തീർത്തും അപരിചിതമായ ഒരു ദേശത്തെയാണ് കഥയുടെ പശ്ചാത്തലമായി അവതരിപ്പിച്ചിരിക്കുന്നത് .ആ ദേശത്തിന്റെ സംസ്കാരം , സാമൂഹിക പശ്ചാത്തലം , രാഷ്ട്രീയം എല്ലാം തന്നെ സൂക്ഷ്മമായി ജുനൈത് പകർത്തിയിരിക്കുന്നു . ആദ്യ നോവൽ എന്ന രീതിയിൽ മലയാള നോവൽ സാഹിത്യത്തിൽ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട് പൊനോൻ ഗോംബെ എന്ന ഈ നോവൽ .

സുലൈമാനെപ്പോലെ ആയിരങ്ങൾ അനുഭവിച്ച കൊടിയ പീഡനങ്ങളുടെ പകുതി പോലും അയാൾ അനുഭവിക്കുന്ന തീവ്രതയോടെ ആർക്കും വരച്ചു കാട്ടാൻ ആയിട്ടുണ്ടാകില്ല. എന്നിട്ടു പോലും സുലൈമാന് വേദനകളിൽ നിന്ന് മരണത്തിലൂടെ മുക്തി നേടാനാകണേ എന്നൊരു പ്രാർത്ഥന വായനയുടെ വഴിയിൽ എന്റെ മനസ്സിലുണ്ടായി
കവർ ഡിസൈൻ അത്ര ആകർഷകമായി തോന്നിയില്ല . അത് ചെയ്ത വ്യക്തിയെക്കുറിച്ചു ഒരു സൂചന പോലും പുസ്തകത്തിന്റെ നാലാം പേജിൽ കണ്ടില്ല
ഡീസിയാണ് പ്രസാധകർ

മഗീദ വിവാഹാവസരത്തിൽ ധരിച്ച മയിൽ‌പ്പീലി പച്ചയും നീലയും നിറത്തിലുള്ള വസ്ത്രമാണ് മീന്പിടുത്തക്കാരനായ സുലൈമാന് അവൾ പൊനോൻ ഗോംബെ എന്ന വിശേഷപ്പെട്ട മൽസ്യമായി തോന്നാൻ കാരണമാകുന്നത് . Napoleon Wrasse എന്ന മീനിന്റെ പ്രാദേശിക നാമമാണ് പൊനോൻ ഗോംബെ എന്നത്.

(ജുനൈത് അബൂബക്കർ എന്ന മുസ്ലിം എഴുത്തുകാരന്റെ മുസ്ലിം ജനതയുടെ നേരെയുള്ള ആഗോള സമീപനം പശ്ചാത്തലമാക്കി രചിച്ച നോവൽ , മുസ്ലിം പ്രസിദ്ധീകരണമായ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ അച്ചടിച്ച് വരുന്നു എന്ന് ചാറ്റിൽ വന്നു വിശേഷം പറഞ്ഞ ഒരു സുഹൃത്തിനെ ഇത്തരുണത്തിൽ ഓർക്കുന്നു . അത്തരം ഒരു അഭിപ്രായം കൂടി ചേർത്ത് വെച്ച് വേണം ഇത്തരം പാർശ്വവത്കരണങ്ങളുടെ അനാവശ്യ വ്യാപ്തി അളക്കാൻ )

Sunday 16 April 2017

വയലറ്റ് പൂക്കൾ

വയലറ്റ് പൂക്കൾ

വിരിഞ്ഞുനിൽക്കുന്നയനേകം
വയലറ്റ്  നക്ഷത്രങ്ങളെപ്പൊതിഞ്ഞ്
രാത്രിയുടെ നനഞ്ഞ ഓവർക്കോട്ട്;
ഇടയിലൊന്നുരണ്ടെണ്ണം 
ഹെന്നയിട്ട നിന്റെ മുടിയിഴകളെ
ഓർമിപ്പിക്കുവാനായി മാത്രം
വലത്തേക്കുനീങ്ങി ചുവന്നുമിന്നുന്നു..

വീഴ്ച്ച

വീഴ്ച്ച

അങ്ങ് മോളീന്ന്,
മോളീന്ന്?
സുഖവാസ കേന്ദ്രത്തീന്ന്,
അതെ, മലമോളിലെ
അവിടുന്നുതന്നെ

ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്...
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്?
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്....
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്?

ഒരു വല്യ ഉരുളൻ കല്ല്
വാഴയിൽ തട്ടി...
വാഴയിൽ തട്ടി?
വഴിവെട്ടി,
വണ്ടി മറിച്ച്,
തുണിയിൽച്ചുറ്റി,
കഴുക്കോലിൽത്തൂങ്ങി,

ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്?

കോളേജിലെത്തി
ചെക്കനെക്കൊന്ന്
അമ്മയെത്തല്ലി
ശാഖേലെത്തി
ചെക്കനെക്കൊന്ന്
കാക്കിയിൽക്കേറി
കൊഞ്ഞനം കുത്തി
കൊടിയിൽക്കേറി
കോണാനുടുത്ത്

ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്....
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്?
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്...
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്?

ഉണ്ടയായി, ഉണ്ടയായി
ഉണ്ടയായി, ഉണ്ടയായി?
സഞ്ചിയിൽക്കേറി
ഉണ്ടയില്ലാത്ത
തോക്കിൽക്കേറി

ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്....
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്?
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്...
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്?

ഒറ്റ വീഴ്ച്ച...
ഒറ്റ വീഴ്ച്ച?
ചറപറാ വീഴ്ച്ച...
ങാ, ചറപറാ വീഴ്ച്ച..

കാണ്മാനില്ല


കാണ്മാനില്ല 
ചായം പൂശാത്ത പഴയൊരു മതിലിൽ 
പരസ്യം പതിയ്ക്കരുതെ-
ന്നെഴുതിയിരിക്കുന്നതിന്നടുത്ത്
കാറ്റിനോടൊപ്പം പറക്കാൻ വെമ്പുന്ന
രണ്ടു നിറങ്ങളിലെ പൂക്കൾ
വിരിയുന്ന മരങ്ങളുടെ ചുവട്ടിൽ
അതേ നിറങ്ങൾ പടരുന്ന
ഒറ്റവസ്ത്രത്തിനു മുകളിൽ
വെളുത്ത ഉടുപ്പണിഞ്ഞ
കാണാതായൊരു പ്രണയം;
കണ്ടുകിട്ടിയാൽ ബന്ധപ്പെടാനുള്ള
വിലാസം മാത്രം ആരോ കീറിയെറിഞ്ഞിരിക്കുന്നു