Trending Books

Monday 27 October 2014

വിശപ്പ്















വിശന്ന് വിശന്ന് എന്ത് ചെയ്യണമെന്നോർത്ത്
ഫ്രിഡ്ജ് തുറന്നപ്പോളാണ്
ഒരു ശകലം ചോറുമില്ല
ഒരൊറ്റക്കറി പോലുമില്ലെന്ന് കണ്ടത്

എന്നാൽ അരികഴുകാമെന്ന് കരുതുമ്പോൾ
കറിയൊന്നുമില്ലാതെ എങ്ങനെകഴിക്കുമെന്നൊ-
രാധി കഴുത്തിന് കുത്തിപ്പിടിക്കുന്നു

ഫ്രീസറിൽ കഴുകി വൃത്തിയാക്കിയ
അയലയിരിക്കുന്നു, പൊരിക്കാനാണെങ്കിൽ
അതിലിനി മസാല പുരട്ടണം
കയ്യിലൊക്കെ മസാലയാകും, എരിയും
പോരാത്തതിന് മീൻ നാറ്റവും, വേണ്ട

അതിന്റെ കൂടെ മരവിച്ചൊരു കോഴിയിരിക്കുന്നു
എന്നോ മരിച്ച്, പുനർജ്ജനിച്ച്
പിന്നെയും മരിച്ച് പിന്നെയും പുനർജ്ജനിച്ച
ആ ആത്മാവിനെയോർത്തിരുന്നപ്പോളാണ്
ഇതിനെ ഡീഫ്രോസ്റ്റ് ചെയ്തെടുക്കാൻ
എത്ര നേരമാകുമെന്നൊരു ബോധോദയമുണ്ടായത്
അങ്ങനെയതും ഒഴിവാക്കാമെന്നങ്ങ് വച്ചു

അന്നേരമാണ് കിഴങ്ങും, ചേമ്പും, വെണ്ടയ്ക്കയും
മുരിങ്ങയ്ക്കയുമൊക്കെയിരിക്കുന്നത് കണ്ടത്
എന്നാൽപ്പിന്നെ ഒരു സാമ്പാറോ, അവിയലോ
ഉണ്ടാക്കി പച്ചക്കറിയനാവാമെന്ന് കരുതുന്നത്

അല്ല, ചോറില്ലാതെയെന്തിനാണീ 
കോപ്പിലെ അവിയലും സാമ്പാറും
കോഴിക്കറിയും, മീൻ പൊരിച്ചതും ?

ഇന്നും പുറത്തൂന്ന് കഴിക്കാമെന്ന് കരുതി
ബിരിയാണിക്കടയുടെ മുന്നിലെത്തിയപ്പോൾ
എന്റെ മടിയൻ  നെഞ്ച് പൊളിച്ചുകൊണ്ട് 
ചടച്ചമുടിയും മൂർച്ചയേറിയ നോട്ടവുമുള്ളൊരു
വിശപ്പ്, കടയുടെ മുന്നിലെ വേയ്സ്റ്റ് കുപ്പ തിരയുന്നു

Thursday 23 October 2014

കവിതയെഴുത്ത്



നീയീ ജീവനെക്കുറിച്ചും
ജീവിതത്തെക്കുറിച്ചും എഴുതുന്നത് നിർത്ത്
സോളാറിനെക്കുറിച്ചും സരിതയെക്കുറിച്ചും 
അവളുടെ കേളീമികവിനേക്കുറിച്ചുമെഴുത്
ഞങ്ങള് വായിക്കാം

നീയീ മരങ്ങളെക്കുറിച്ചും പുഴകളെക്കുറിച്ചും
എഴുതുന്നത് നിർത്ത്
റസിയയേയും റുക്സാനയെക്കുറിച്ചും
അവരുടെ ബ്ലാക് മെയിലിങ്ങ്
തന്ത്രങ്ങളേയുംക്കുറിച്ചുമെഴുത്
ഞങ്ങള് വായിക്കാം

നീയീ പുല്ലിനെക്കുറിച്ചും പുൽച്ചാടിയെക്കുറിച്ചും
എഴുതുന്നത് നിർത്ത്
സ്വർണ്ണക്കടത്തിനെക്കുറിച്ചും കടത്തിപ്പിടിക്കപ്പെട്ട
പെണ്ണുങ്ങളെക്കുറിച്ചുമെഴുത്
ഞങ്ങള് വായിക്കാം

നീയീ നിൽപ്പ് സമരത്തേക്കുറിച്ചും നിരാഹാരത്തെക്കുറിച്ചും
എഴുതുന്നത് നിർത്ത്
അത് കാണാൻ വന്ന സിനിമാനടിമാരേ പറ്റിയും
അവർക്ക് കുടപിടിച്ചു കൊടുത്തവരേപ്പറ്റിയുമെഴുത്
ഞങ്ങള് വായിക്കാം

നീയീ ശ്വാസം കിട്ടാത്തതിനെപ്പറ്റിയും
നീ മരിച്ചു പോകുന്നതിനെപ്പറ്റിയുമെഴുതാതെ
നീ മരിച്ചാൽ നിന്റെ കുടുംബത്തിന് പോകും
ഞങ്ങൾക്കെന്നാ കോപ്പാ, 

നീ അപ്പ്ന്റെ മറ്റേ പരിപാടി പിടിച്ച
പെങ്കൊച്ചിനെ അവനും അവളും ചേർന്ന് 
ചുമ്മാ തട്ടിയതിനെക്കുറിച്ചെഴുത്
ഞങ്ങള് വായിക്കാം

കവിത വായിക്കാനാളില്ലെന്ന്
വളവളാ പറഞ്ഞോണ്ടിരിക്കാതെ
നീ ഇങ്ങനൊക്കെയൊന്ന് എഴുതി തന്നാട്ടേ
ഞങ്ങള് വായിച്ചോളാം..

October 2014

Monday 6 October 2014

നിന്റെ രണ്ട് ചിത്രങ്ങൾ














നിന്റെ രണ്ട് ചിത്രങ്ങൾ

നീ കൂടില്ലെന്നാരാണ് പറഞ്ഞത്
ഇന്നലെപ്പോലും കിട്ടി  നിന്റെ രണ്ട് ചിത്രങ്ങൾ

നിന്റെ കവിളുകളുടെ ശോണിമ
എന്റെ സ്നേഹവാക്കുകളിൽ വീണിട്ടല്ല
ഇതെല്ലാമെന്റെ സ്വാഭാവിക നിറമെന്ന്
ചൊല്ലി നീ കവിൾ വീർപ്പിച്ചു നിൽക്കുന്ന ഒന്ന്

ആകാശം അതിരിട്ടൊരു തടാകക്കരയിൽ
അത്രയും വിചിത്രമായ പുല്ലുകൾക്കിടയിൽ
അതിലേറെ വിചിത്രമായ വേഷവിധാനത്തിൽ
യാത്രചൊല്ലി തടാകപ്പുറത്തൂടെ, അത്രമേൽ 
സ്വാഭാവികമായ് നടന്നു പോയ മറ്റൊരു നീ
ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കുന്നത്..

നീ കൂടില്ലെന്നാരാണ് പറഞ്ഞത്
ഇന്നലെപ്പോലും കിട്ടി  നിന്റെ രണ്ട് ചിത്രങ്ങൾ
എന്റെ സ്വപ്നത്തിന്റെ രണ്ട് സ്ക്രീൻ ഷോട്ടുകൾ..