Trending Books

Wednesday 15 December 2021

The Science of Knuckle Cracking


 ഞൊട്ട

https://youtu.be/5XXSdoDcVFM

ഞൊട്ട വിടാൻ ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ? അതിഷ്ടമില്ലാത്ത ചിലരെങ്കിലും കാണും, അല്ലെങ്കിൽ അതൊരു മോശം സ്വഭാവമായി കരുതുന്നവരുമുണ്ട്.

നമ്മുടെ ശരീരത്തിലെ ചില സന്ധികൾ വളയ്ക്കുകയും തിരിക്കുകയും ചെയ്യുമ്പോൾ എങ്ങനെയാണ് ഞൊട്ട വരുന്നതെന്ന് ആരുടെയെങ്കിലും ആലോചനയിൽ വന്നിട്ടുണ്ടോ? സന്ധികളെ ചേർത്തുപിടിക്കുന്ന ലിഗമെന്റുകൾ ആവശ്യത്തിലധികം വലിയുന്നതുകൊണ്ടും, ചിലപ്പോൾ നമ്മുടെ അസ്ഥികൾ തന്നെ കൂട്ടിമുട്ടുന്നതുകൊണ്ടുമൊക്കെ ഞൊട്ട വരാമെന്ന് തുടങ്ങി കുറേയധികം കാരണങ്ങൾ ശാസ്ത്രജ്ഞന്മാർ പറഞ്ഞിട്ടുണ്ട്. എന്നാലും നമ്മുടെ സന്ധികൾ സ്ട്രെച്ച് ചെയ്യുമ്പോൾ കുമിള പൊട്ടുന്നതുപോലെ ശബ്ദം കേൾക്കാനുള്ള കാരണമെന്തായിരിക്കും. ഏറ്റവും സാധാരണമായി പറയാവുന്ന ഒരു ഉത്തരം, നമ്മുടെ ജോയിന്റുകളിൽ കുമിളകൾ ഉണ്ടെന്നതുതന്നെ.

ഏറ്റവും എളുപ്പം ഞൊട്ടവിടാൻ പറ്റുന്നത് കൈകാലുകളിലെ വിരലുകളുടെ സന്ധികൾ ഞെക്കുകയും വളയ്ക്കുകയും ഒക്കെ ചെയ്യുമ്പോഴാണ്. പക്ഷേ, കഴുത്തിലേയും നടുവിലേയും കശേരുക്കളിൽ നിന്നും, മണിബന്ധത്തിൽ നിന്നും, കണങ്കാലുകളിൽ നിന്നും, എന്തിന്, തോളുകളിലോ, അരക്കെട്ടിലോ നിന്നുപോലും ഞൊട്ടകൾ വിടാൻ കഴിവുള്ളവരുണ്ട്. എന്താണ് കാരണമെന്ന് ആർക്കെങ്കിലും അറിയാമോ? ഈ സന്ധികളെല്ലാം സിനോവിയൽ സന്ധികളാണ്. രണ്ട് എല്ലുകളുടെ ഇടയിലുള്ള സിനോവിയൽ കാവിറ്റി എന്ന ഭാഗം കട്ടിയുള്ള, കൊഴുത്ത ഒരുതരം ദ്രാവകം കൊണ്ടാണ് നിറച്ചിട്ടുള്ളത്. അതാണ് സിനോവിയൽ ദ്രാവകം .

മുട്ടയുടെ വെള്ള പോലുള്ള സിനോവിയൽ ദ്രാവകം, ഹയാലുറോണിക് ആസിഡും, ലൂബ്രിസിനും പോലുള്ള നീണ്ട ലൂബ്രിക്കേറ്റിങ്ങ് കണികകൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഈ ദ്രാവകത്തിന്റെ പ്രഥമ ഉദ്ദേശം ഒരു കുഷൻ പോലെ പ്രവർത്തിച്ച് രണ്ട് എല്ലുകൾക്കിടയിലെ ഘർഷണം ഒഴിവാക്കി, അവയുടെ ചലനം സുഗമമാക്കുക എന്നതാണ്. സിനോവിയൽ ദ്രാവകത്തിലുള്ള മറ്റൊരു സംഭവമാണ് ഫാഗോസൈറ്റിക് കോശങ്ങൾ, എല്ലുകളുടേയോ, തരുണാസ്ഥികളുടേയോ എന്തെങ്കിലും അവശിഷ്ടങ്ങൾ സന്ധികൾക്കിടയിൽ കുടുങ്ങിപ്പോയാൽ അവയെ ഈ ഫാഗോസൈറ്റിക് കോശങ്ങൾ വിഴുങ്ങിക്കളയും.

 ഈ സിനോവിയൽ ദ്രാവകവും ഞൊട്ടയും തമ്മിലുള്ള ബന്ധമെന്താണെന്ന് നമ്മുക്ക് നോക്കാം. നമ്മുടെ ശരീരത്തിലെ മറ്റുള്ള സ്രവങ്ങൾ പോലെ സിനോവിയൽ ദ്രാവകത്തിലും ധാരാളം വാതകങ്ങൾ അടങ്ങിയിട്ടുണ്ട്. കൈവിരലുകളിലെ ഞൊട്ട വിടാനായി സാധാരണയിലും കൂടുതലായി പുറകിലേക്ക് വലിച്ചു പിടിക്കുമ്പോൾ എല്ലുകൾ തമ്മിലുള്ള അകലം കൂടുന്നു. എന്നാലോ, ഈ എല്ലുകൾക്കിടയിലെ സിനോവിയൽ ദ്രാവകം കൂടുന്നില്ല. ഈ അവസ്ഥ സന്ധികൾക്കിടയിൽ ഒരു ന്യൂനമർദ്ധം സൃഷ്ടിക്കുന്നു. ഇത് സിനോവിയൽ ദ്രാവകത്തിൽ അടങ്ങിയിട്ടുള്ള വാതകങ്ങളെ പുറത്തോട്ട് തള്ലുന്നു. ശരിക്കും ഒരു സോഡക്കുപ്പി തുറക്കുമ്പോൾ കാർബൺ ഡയോക്സൈഡ് പുറത്തേക്കു വരുന്നതുപോലെയാണത്. സന്ധികൾക്കുള്ളിൽ, ഈ രക്ഷപെടുന്ന വാതകം ഞൊട്ടയുടെ ശബ്ദത്തോടെ ഒരു കുമിളയായി പുറത്തോട്ട് ചാടുന്നു. ഈ കുമിളയെ അധികനേരം കുമിളയായി തുടരാൻ ചുറ്റുമുള്ള ദ്രാവകം  അനുവദിക്കില്ല. അവയെ ഞെരുക്കി പൊട്ടിച്ച് തിരികെ വാതകമാക്കി സിനോവിയൽ കാവിറ്റിയിൽ നിറയ്ക്കും, പിന്നീടവ പതിയെ ആ ദ്രാവകത്തിലേക്കുതന്നെ ലയിച്ചുചേരും. ഇതിന് ഏകദേശം 20 മിനിറ്റ് സമയമെടുക്കും.  ഒന്നു ഞൊട്ടവിട്ടുകഴിഞ്ഞാൽ അടുത്ത ഞൊട്ട വിടാൻ നമ്മൾ കുറച്ചുസമയമെടുക്കുന്നതിന്റെ രഹസ്യമിതാണ്. ചില ശാസ്ത്രജ്ഞർ കരുതുന്നത് ഒരേസമയം രണ്ട് ഞൊട്ടകൾക്ക് സാധ്യതയുണ്ടെന്നാണ്. ഒന്ന് വാതകം കുമിളയായിട്ട് വരുമ്പോഴും, രണ്ട്, അത് പൊട്ടുമ്പോഴും.

ഞൊട്ട വിടുമ്പോൾ സന്ധികൾ താൽകാലികമായി വികസിക്കും. അതുകൊണ്ടാണ് സ്ഥിരമായി ഞൊട്ട വിടുന്ന ശീലമുള്ളവർ, ഞൊട്ട വിട്ടുകഴിഞ്ഞാൽ സന്ധികൾ അയഞ്ഞതായും, വഴക്കമുള്ളതായും അനുഭവപ്പെടുന്നു എന്നു പറയുന്നത്.

പക്ഷേ, ഞൊട്ട വിടുന്നതുകൊണ്ടുള്ള ഏറ്റവും വലിയ ദോഷമെന്താണെന്നറിയാമോ? ആ ശബ്ദത്തോട് അരിശം തോന്നുന്നവർ ചുറ്റുമുണ്ടാവാനുള്ള സാധ്യതയാണത്. ഈ ഞൊട്ടവിടുന്ന ശീലം നിങ്ങൾക്ക് സന്ധിവാതം അഥവാ ആർത്രൈറ്റിസ് ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഡോക്ടർ ഡോണാൾഡ് ഉങ്കറിനോട് അദ്ദേഹത്തിന്റെ അമ്മ സ്ഥിരമായി ഇത് പറയുമായിരുന്നു. എന്നാലിത് തെറ്റാണെന്ന് തെളിയിക്കാൻ തന്നെ ഡോക്ടർ ഉങ്കർ തീരുമാനിച്ചു. അദ്ദേഹം തന്റെ ഇടതുകയ്യിലെ വിരലുകളിൽ നിന്നും സ്ഥിരമായി ഞൊട്ട വിട്ടു. വലതുകയ്യിലെ വിരലുകളെ വെറുതെ വിടുകയും ചെയ്തു. ഒന്നും രണ്ടും വർഷമല്ല അദ്ദേഹം ഇത് തുടർന്നത്. നീണ്ട 50 വർഷക്കാലം, എല്ലാ ദിവസവും ഡോക്ടർ ഉങ്കർ തന്റെ ഇടതുകൈവിരലുകളിൽ നിന്നും ഞൊട്ട വിട്ടുകൊണ്ടേയിരുന്നു. 50 വർഷങ്ങൾക്കു ശേഷവും ഡോക്ടർ ഉങ്കറുടെ രണ്ടൂ കൈകൾക്കും സന്ധിവാതം വന്നില്ല. 2004ൽ വന്ന ഈ പഠനത്തിനും (ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്) അദ്ദേഹത്തിന്റെ സമർപ്പണത്തിനും 2009ൽ ഇഗ് നോബേൽ പുരസ്കാരം ലഭിക്കുകയുണ്ടായി. ഇങ്ങനെയുള്ള ഭ്രാന്തൻ പരീക്ഷണങ്ങൾക്കും സിദ്ധാന്തങ്ങൾക്കും മറ്റും നൽകുന്ന പാരഡി നോബേൽ സമ്മാനമാണ് ഇഗ് നൊബേൽ.

അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ, ഇനി ആർക്കെങ്കിലും ഞൊട്ട വിടാൻ തോന്നിയാൽ ഡോക്ടർ ഉങ്കറെ മനസ്സിൽ ധ്യാനിച്ച് ധൈര്യമായി വിട്ടോ...


https://onlinelibrary.wiley.com/doi/epdf/10.1002/15290131

Tuesday 14 December 2021

Juri Goblins and the stolen eyeballs..


 യൂറിഭൂതങ്ങളും മോഷ്ടിക്കപ്പെട്ട കണ്ണുകളും...

 https://youtu.be/j5P2CoaNP2Y

വൻ മരങ്ങളാൽ ചുറ്റപ്പെട്ട, തടാകങ്ങൾ നിറഞ്ഞ  ആമസോൺ കൊടുംകാടുകൾക്കുള്ളിൽ ജീവിക്കുന്ന ആളുകളാണ് സെയ്കോപായകൾ. അവരുടെ ഐതീഹ്യങ്ങൾ പ്രകാരം നെഓകോയ നദിയിൽ  വലിയ, അതീവ രുചികരമായ ഒരു കൂട്ടം മീനുകൾ പാർത്തിരുന്നു.

ഒരിക്കൽ വലിയൊരു മഴപെയ്ത് വെള്ളം പൊങ്ങിയപ്പോൾ കൂടെ ഈ മീനുകളും ഒഴുകാൻ തുടങ്ങി. നെഓകോയ നദിയുടെ തീരങ്ങളിൽ താമസിച്ചിരുന്ന ഗ്രാമവാസികൾക്ക് ഇത് ചാകരയായിരുന്നു. എന്നാൽ ഈ മീനിന്റെ രുചിയിൽ മതിവരാത്ത ഗ്രാമീണർ അത്യാഗ്രഹികളായി. അവർ ഈ മീനിന്റെ ഒഴുക്കിനൊപ്പം അവയെ പിടിക്കാൻ കൂടെപ്പോയി. മീനുകൾ നീന്തിനീന്തി കാടിനു നടുവിലുള്ള ഒരു തടാകത്തിലെത്തി. മീനുകൾ നീന്തിത്തുടിക്കുന്ന ഒച്ച ഗ്രാമീണർക്ക് ദൂരെനിന്നേ കേൾക്കാൻ സാധിക്കുമായിരുന്നു. അവർ ആവേശം കൊണ്ട് മതിമറന്നു. അവയുടെ രുചിയോർത്ത് അവരുടെ വായിൽ വെള്ളം നിറഞ്ഞു.

ഗ്രാമം മുഴുവനും ആ തടാകക്കരയിൽ തമ്പടിച്ചു. അവർ ബർബാസ്കോ  ചെടിയിൽ നിന്നും ശേഖരിച്ച വിഷവും കൂടെക്കരുതിയിരുന്നു. അത് വെള്ളത്തിൽ കലക്കിയാൽ മീനുകൾക്ക് അനക്കമില്ലാതാകും. അങ്ങനെ അവയെ പിടിക്കാനായിരുന്നു ഗ്രാമവാസികളുടെ പദ്ധതി.

ഗ്രാമത്തിലുള്ളവർ മീനുകളെ പിടിക്കാനും പാകം ചെയ്യാനുമുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ അവരുടെ മന്ത്രവാദിയായ മുഖ്യപുരോഹിതൻ ഒന്നു നടന്നിട്ടുവരാൻ തീരുമാനിച്ചു പുറത്തിറങ്ങി നടത്തം തുടങ്ങിയതുമുതൽ താൻ ഒറ്റക്കല്ല എന്നൊരു തോന്നൽ അയാൾക്കുണ്ടായി. നടന്നുനടന്ന് അയാൾ ഒരു മരത്തിനടുത്തെത്തി. മന്ത്രവാദി അടുത്തെത്തിയതും ആ മരം അത്യുച്ചത്തിൽ മൂളാൻ തുടങ്ങി, മീനുകൾ നീന്തിത്തുടിക്കുന്ന ഒച്ചയേക്കാളും വളരെയുറക്കെ ആയിരുന്നു മരത്തിന്റെ മൂളൽ. അതുകേട്ടതോടെ ഇത് ആത്മാക്കൾ വസിക്കുന്ന മരമാണെന്ന് പുരോഹിതന് മനസ്സിലായി. അയാളുടനെ ഗ്രാമീണർ തമ്പടിച്ചിടത്തേക്ക് തിരിഞ്ഞോടി. അയാൾ ഗ്രാമീണരോട് പറഞ്ഞു, ഈ മീനുകൾ സാദാരണ മീനുകളല്ല, അവയ്ക്ക് ഉടമസ്ഥനുണ്ട്. അതാരാണെന്ന് കണ്ടുപിടിച്ചിട്ട് വരാം, അതുവരെ ആരും ഒരു മീനിനെ പോലും പിടിക്കാൻ പാടില്ല.

പുരോഹിതൻ തിരികെ മൂളുന്ന മരത്തിനടുത്തെത്തി. അതിനുള്ളിൽ പൊള്ളയായിരുന്നു, ഒരു വലിയ വീടുപോലെ വിശാലം. അയാൾ അതിനുള്ലിലേക്ക് കയറിയപ്പോൾ കുറേ ആളുകൾ കുട്ട നെയ്യുന്നതുകണ്ടു. നെയ്ത്തുകാരുടെ മുഖ്യൻ പുരോഹിതനെ അകത്തേക്ക് ക്ഷണിച്ചു. അതീവ രുചികരമായ സിരിപിയ പഴങ്ങൾ പഴുത്തുതുടങ്ങുന്ന സമയമാണ്. അത് ശേഖരിക്കാനുള്ള കുട്ടകളാണ് ഞങ്ങൾ നെയ്യുന്നതെന്ന് അയാൾ പറഞ്ഞു. അവരെ കണ്ടാലും, അവർ പെരുമാറുന്നതും മനുഷ്യരെപ്പോലെയാണെങ്കിലും, യഥാർത്ഥത്തിൽ അവർ പറക്കാൻ കഴിവുള്ള, കാറ്റിനെ നിയന്ത്രിക്കാൻ സാധിക്കുന്ന യൂറി എന്ന വായൂഭൂതങ്ങളാണെന്നും പുരോഹിതന് മനസ്സിലായി. ആ ഭൂതങ്ങൾ അയാളെ കുട്ട നെയ്യാൻ പരിശീലിപ്പിച്ചു.

പുരോഹിതനെ യാത്രയാക്കുന്നതിനു മുൻപ് ഭൂതങ്ങളുടെ തലവൻ കുറച്ച് പനങ്കുരുക്കൾ അയാളുടെ കയ്യിൽ കൊടുത്തിട്ട് ചില മന്ത്രങ്ങൾ പഠിപ്പിച്ചുക്കൊടുത്തു. എന്നിട്ട്, ഇന്ന് രാത്രി വീട്ടിനുള്ലിൽ കിടക്കാതെ ഒരു പൊള്ളയായ തടിക്കുള്ലിൽ കിടന്നുറങ്ങണമെന്നും, ആ തടിയിൽ ഒരു പൈനാപ്പിൾ തലപ്പ് ഒടിച്ചുവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

പുരോഹിതൻ തിരിച്ച് തടാകക്കരയിൽ എത്തിയപ്പോൾ ഗ്രാമീണർ അയാളുടെ വാക്ക് കേൾക്കാതെ ബർബാസ്കോ വിഷമുപയോഗിച്ച് മത്സ്യങ്ങളെയെല്ലാം പിടിച്ച് ചുട്ട് തിന്നാൻ തുടങ്ങിയിരുന്നു. പുരോഹിതന്റെ ഇളയ സഹോദരി മാത്രം അതിൽ നിന്നും വിട്ടുനിന്നു. മീൻ തിന്നുകഴിഞ്ഞതോടെ ഗ്രാമീണർ മുഴുവൻ വീണുറക്കമായി. പുരോഹിതനും, സഹോദരിയും കൂടി എത്ര കുലുക്കി വിളിച്ചിട്ടും അവരാരും ഉണർന്നില്ല.

നേരം ഇരുട്ടാൻ തുടങ്ങി, വലിയ കാറ്റടിക്കാൻ തുടങ്ങി... അതോടെ ഇതുമുഴുവൻ വായുഭൂതങ്ങളൂടെ പണിയാണെന്ന് പുരോഹിതന് മനസ്സിലായി. പുരോഹിതനും സഹോദരിയും ഉടൻ‌തന്നെ പൈനാപ്പിൾ തലപ്പ് ഒടിച്ചുവച്ചിട്ട് ഒരു പൊള്ളയായ മരത്തടിക്കുള്ളിലേക്ക് നുഴഞ്ഞുകയറി. അവിടെയിരുന്നവർ കാറ്റിന്റെ ഭീകര താണ്ഡവം കണ്ടു ഭയന്നു. മരങ്ങൾ കടപുഴകി, തടാകത്തിലെ വെള്ളം പൊങ്ങാൻ തുടങ്ങി, നേരത്തെ പിടിച്ച് ഉണക്കാൻ വച്ച മീനുകൾക്ക് ജീവൻ വച്ചു, അവ ചിറകിളക്കി ഒച്ചയുണ്ടാക്കി  വെള്ളത്തിലേക്ക് ചാടാൻ തുടങ്ങി, കാട്ടുമൃഗങ്ങൾ അലറിക്കൊണ്ട് പുരോഹിതനും സഹോദരിയും ഒളിച്ച മരത്തടിയുടെ അരികിലേക്ക് പാഞ്ഞുവന്നു.  പക്ഷേ, അപ്പോഴേക്കും പൈനാപ്പിൾ തലപ്പ് ഒരു വലിയ വേട്ടപ്പട്ടിയായി മാറി കാട്ടുമൃഗങ്ങൾക്കു നേരെ കുരച്ചുചാടി അവരെ രക്ഷിച്ചു!

നേരം വെളുത്തപ്പോൾ വെള്ളം താഴ്ന്നിരുന്നു, മീനുകളെല്ലാം അപ്രത്യക്ഷമായി, ഭൂരിഭാഗം ഗ്രാമീണരും, അവരെയെല്ലാം കാട്ടുമൃഗങ്ങൾ ഭക്ഷിച്ചു. പുരോഹിതന്റെ ബന്ധുക്കൾ മാത്രം കൊല്ലപ്പെടാതെ അവശേഷിച്ചു. കുടുംബാംഗങ്ങളെല്ലാം പുരോഹിതനെ തിരഞ്ഞ് വരുന്നതുകണ്ടപ്പോഴാണ് നെയ്ത്തുകാരുടെ മുഖ്യനായി വേഷം മാറി നിന്നപ്പോൾ യൂറി ഭൂതം പറഞ്ഞ സിരിപിയ പഴങ്ങൾ യഥാർത്ഥത്തിൽ പഴങ്ങളല്ല, മനുഷ്യരുടെ കണ്ണുകളാണെന്ന് പുരോഹിതന് മനസ്സിലായത്. അത് ശേഖരിക്കാനാണവർ കുട്ടകൾ നെയ്തതെന്ന്.

കണ്ണുകാണാതെ പുരോഹിതന്റെ ബന്ധുക്കൾ അയാളെ വിളിച്ച് അടുത്തെത്തി. അതിലൊരാൾ കൂർത്ത നഖങ്ങളുള്ള തന്റെ വിരലുകൾ കൊണ്ട് പുരോഹിതന്റെ മുഖത്ത് തൊടാനാഞ്ഞപ്പോൾ പുരോഹിതൻ പിറകിലേക്ക് മാറി. അയാൾക്ക് വായൂഭൂതം പറഞ്ഞതോർമ്മ വന്നു. ഭൂതം പഠിപ്പിച്ചുകൊടുത്ത മന്ത്രം ചൊല്ലിക്കൊണ്ട് കയ്യിൽ സൂക്ഷിച്ചുവച്ചിരുന്ന പനങ്കുരുക്കൾ ബന്ധുക്കളുടെ നേരേ എറിഞ്ഞു. പനങ്കുരുക്കൾ അവരുടെ കണ്ണുകളായി മാറീ. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ അവർ വെള്ള ചുണ്ടുകളുള്ള ചെറിയ കാട്ടുപന്നികളായി മാറി, കാട്ടിലേക്ക് ഓടി രക്ഷപെട്ടു. അവർക്ക് കാഴ്ച്ചയും ജീവനും തിരിച്ചുകിട്ടിയെങ്കിലും മനുഷ്യരല്ലാതായി മാറി.

ബന്ധുക്കളേയും, സുഹൃത്തുക്കളേയും മാത്രമല്ല തന്റെ ജനതയെ മുഴുവൻ നഷ്ടപ്പെട്ട പുരോഹിതനും സഹോദരിയും സങ്കടത്തോടെ അവിടം വിട്ടു. അവർ മറ്റൊരു ഗ്രാമത്തിൽ എത്തിച്ചേർന്നു. അവരോടൊപ്പം താമസിച്ച പുരോഹിതനും സഹോദരിയും വായൂഭൂതങ്ങൾ പഠിപ്പിച്ച കുട്ടനെയ്ത്ത് ആ ഗ്രാമീണരേയും പഠിപ്പിച്ചു.

കാലം കടന്നുപോയിട്ടും തന്റെ ഗോത്രത്തെ മുഴുവൻ ഇല്ലാതാക്കിയ യൂറി ഭൂതങ്ങളോടുള്ള ദേഷ്യം പുരോഹിതന്റെ മനസ്സിൽ നിന്നും മാഞ്ഞില്ല. അയാൾ വായൂഭൂതങ്ങളോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. പുരോഹിതൻ, നല്ല എരിവുള്ള കുറേ മുളകുകൾ ശേഖരിച്ചുണക്കി സൂക്ഷിച്ചു വച്ചു. അയാൾ കാത്തിരുന്ന ദിവസമെത്തി. മീനുകളുടെ ഒച്ച കേട്ട ഒരു ദിവസം പുരോഹിതൻ എരിവൻ മുളകുകളുമായി മൂളൂന്ന മരത്തിനടുത്തെത്തി. അതിനുള്ളിൽ യൂറീ ഭൂതങ്ങൾ മനുഷ്യക്കോലത്തിൽ കുട്ടനെയ്യുന്നത് പുരോഹിതൻ കണ്ടു. അയാളെ അവരും കണ്ടു. എന്നാൽ അവർക്ക് രക്ഷപെടാനാവും മുൻപ് പുരോഹിതൻ മുളകെടുത്ത് മരത്തിലെ പൊത്തിന് മുന്നിൽ വച്ചു തീ കൊടുത്തു. മുളകുപുക ആ മരത്തിനുള്ളിൽ നിറഞ്ഞു. മനുഷ്യക്കണ്ണുകൾ ഭക്ഷിച്ച് ഭാരം കൂടിയ ഭൂതങ്ങൾക്ക് പറക്കാൻ പറ്റിയില്ല, അവർ ആ തീയിൽ വെന്തുമരിച്ചു. എന്നാൽ കണ്ണുകൾ കഴിക്കാതിരുന്ന ചില ഭൂതങ്ങൾക്ക് ഭാരമില്ലായിരുന്നു. അവർ പറന്നു രക്ഷപെട്ടു.

കൊടുത്താൽ കൊല്ലത്തും കിട്ടും.

Sunday 12 December 2021

The Epic of Gilgamesh

 


ഗിൽഗമേഷ്: മരണത്തെ അതിജീവിക്കാൻ ശ്രമിച്ച ഉറൂക്കിലെ രാജാവ്

 https://youtu.be/7oxwc_CCjXI

വർഷം 1849, വടക്കൻ ഇറാക്കിലെ നിനവെ എന്ന സ്ഥലത്ത് പുരാവസ്തു ഗവേഷകർ ഖനനം ചെയ്യുകയായിരുന്നു. എന്തായിരുന്നു ഉദ്ദേശം? ബൈബിൾ കഥകൾ സത്യമാണോയെന്നറിയണം. അതിനുപറ്റിയ തെളിവുകൾ എന്തെങ്കിലും അവിടെ കിട്ടാൻ സാധ്യതയുണ്ടോ എന്നതായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, ആ ഖനനത്തിൽ അവർ കണ്ടെത്തിയത് ലോകത്തെ ഏറ്റവും പഴക്കം ചെന്ന ലൈബ്രറികളിലൊന്നിന്റെ അവശിഷ്ടങ്ങളിലേക്കാണ്. പൊളിഞ്ഞു, പൊടിഞ്ഞു തുടങ്ങിയ കളിമൺ ഫലകങ്ങളിൽ കണ്ടത് 4000 വർഷം പഴക്കമുള്ള ഒരു കഥയാണ്. അത് വിവർത്തനം ചെയ്ത ആദ്യമനുഷ്യൻ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അയാൾ ആ കഥയെ ഗിൽഗമേഷിന്റെ ഇതിഹാസം എന്നു വിളിച്ചു. ദി എപിക് ഓഫ് ഗിൽഗമേഷ്. 

കഥ തുടങ്ങുന്നത് ഉറൂക്കെന്ന തന്റെ രാജ്യത്ത് നടക്കുന്ന കല്യാണങ്ങളിലെല്ലാം വധുവിനൊപ്പം ആദ്യരാത്രി ആഘോഷിക്കുന്ന ഗിൽഗമേഷ് രാജാവിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. തലപോകുന്ന കാര്യമായതുകൊണ്ട് എല്ലാവരും ഇത് സഹിച്ചു. എന്നാൽ അറൂറു എന്ന ദേവതയ്ക്ക് മാത്രം ഗിൽഗമേഷിന്റെ ഈ പരിപാടി അത്ര പിടിച്ചില്ല. ഗിൽഗമേഷിനെ മെരുക്കാൻ അറൂറു ഒരു എതിരാളിയെ സൃഷ്ടിച്ചു. ആ ഭീകരനായിരുന്നു എൻ‌കിടു. നഗരകവാടങ്ങളുടെ പുറത്ത്, ക്രൂര മൃഗങ്ങളും, കൊള്ളക്കാരുംപിടിച്ചുപറിക്കാരും, പ്രേതാത്മാക്കളും വിഹരിച്ചിരുന്ന സ്ഥലത്തായിരുന്നു എൻ‌കിടുവിന്റെ താമസം. അവിടെവച്ച് ഇഷ്താർ എന്ന ദേവതയുടെ മുഖ്യപുരോഹിത വശീകരിക്കാൻ ശ്രമിച്ചതോടെ അധോലോകവാസികൾ അവരുടെ കൂടെ താമസിക്കുന്നതിൽ നിന്നും എൻ‌കിഡുവിനെ വിലക്കി. ഗത്യന്തരമില്ലാതെ എൻ‌കിഡു ഉറൂക്കിലേക്ക് കടന്നു. 

അവിടെ അവൻ ഗിൽഗമേഷുമായി ഏറ്റുമുട്ടി. അതിഘോരമായ മൽപ്പിടുത്തംനഗരത്തിലെ എല്ലാ തെരുവുകളിലൂടെയും ദിവസങ്ങളോളം അവരുടെ യുദ്ധം നീണ്ടു. രണ്ടുപേരും അവരവർക്ക് വശമുള്ള എല്ലാ സൂത്രവിദ്യകളും എതിരാളിക്ക് നേരേ പ്രയോഗിച്ചു. ഒടുവിൽ ഒരു പൊടിക്ക് മുൻ‌തൂക്കം ഗിൽഗമേഷിന് കിട്ടി, ആ തക്കമുപയോഗിച്ച് രാജാവ് എൻകിടുവിനെ തറപറ്റിച്ചു. തനിക്ക് പോന്ന എതിരാളിയായി എൻ‌കിടുവിനെ ഗിൽഗമേഷ് കരുതി. അങ്ങനെ ആ ഭീകര യുദ്ധത്തിനുശേഷം അവർ ഉറ്റ ചങ്ങാതിമാരായി മാറി. 

എൻ‌കിടുവുമായുള്ള കൂട്ടുകെട്ട് ഗിൽഗമേഷിന് സ്ത്രീകളോടുള്ള താല്പര്യം കുറച്ചു. പകരം താല്പര്യം മല്ലയുദ്ധത്തോടായി. തന്റെ കൈക്കരുത്ത് തെളിയിക്കാൻ കിട്ടിയ എല്ലാ അവസരങ്ങളും ഗിൽ‌ഗമേഷ് ഉപയോഗിക്കാൻ തുടങ്ങി. ഇതിനോടകം തന്റെ ഉറ്റ ചങ്ങാതിയായ എൻ‌കിടുവുമൊത്ത് പുതിയ ഇരകളെ തേടി ഗിൽഗമേഷ് അലഞ്ഞു. അങ്ങനെയാണ് സെഡാർ വനങ്ങളിലെ മരങ്ങളുടെ കാവൽക്കാരനായ, ആയിരം മുഖങ്ങളുള്ള ഹുമ്പാബ എന്ന സത്വത്തെ വധിക്കാൻ കൂട്ടുകാർ ഒരുങ്ങിയിറങ്ങിയത്. അവർ ഹുമ്പാബായെ കണ്ടെത്തി യുദ്ധത്തിന് വെല്ലുവിളിച്ചു. വെല്ലുവിളി സ്വീകരിച്ച ഹുമ്പാബ, പക്ഷേ, ഗിൽഗമേഷ് - എൻ‌കിടു ദ്വയത്തിനു മുന്നിൽ മുട്ടുമടക്കി, അവൻ ജീവനു വേണ്ടി നിലവിളിച്ചു. എല്ലാ എതിരാളികളേയും കീഴടക്കിയതുപോലെ ഗിൽഗമേഷ് തന്നെ വാൾ കൊണ്ട് ഹുമ്പാബായുടെ മുഖങ്ങൾ അരിഞ്ഞുതള്ളി. അവസാനം നെഞ്ചിലേക്ക് തന്റെ വലിയവാൾ കുത്തിയറക്കിയ ഗിൽഗമേഷിനെ ഹുംബാബ ശപിച്ചു. 

വിജയശ്രീലാളിതനായി ഉറൂക്കിൽ തിരിച്ചെത്തിയ ഗിൽഗമേഷിനോട് ഇഷ്താർ ദേവതയ്ക്ക് പ്രണയം തോന്നി. എന്നാൽ പ്രണയം യുദ്ധങ്ങളോട് മാത്രമായി മാറിയ ഗിൽഗമേഷ് ഇഷ്താറിന്റെ പ്രേമത്തേയും നിരസിച്ചു. കോപിഷ്ഠയായ ഇഷ്താർ സ്വർഗത്തിലെ കാളക്കൂറ്റനെ ഉറൂക്കിലേക്ക് ഇറക്കിവിട്ടു. അവൻ ഉറൂക്കിലെ കൃഷികളൊക്കെ നശിപ്പിക്കുകയും ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുകയും ചെയ്തു. രാജ്യത്തെ ഈ കാളക്കൂറ്റനിൽ നിന്നും രക്ഷിക്കാൻ ഗിൽഗമേഷും എൻ‌കിടുവും കൂടിയിറങ്ങി. ആ രണ്ട് യുദ്ധ വീരന്മാരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ സ്വർഗ്ഗത്തിലെ കാളക്കൂറ്റനു പോലും കഴിഞ്ഞില്ല. അവർ അവനെ കഴുത്തറുത്തു കൊന്നു. കാളക്കൂറ്റനും ചരിഞ്ഞതോടെ ദേവലോകം ഉണർന്നു. അവർ എൻ‌കിടുവിനെ വകവരുത്തി. എൻ‌കിടു മൊസപ്പാട്ടാമിയയിലെ ഇരുളടഞ്ഞ, പൊടിമണ്ണിന്റെ വീട്, എന്ന നരകത്തിൽ തള്ളപ്പെട്ടു. അവിടെ എന്നന്നേക്കും പൊടി തിന്ന് കഴിയാനായി എൻകിടുവിന്റെ ആത്മാവിനെ അവർ ചങ്ങലയിൽ തളച്ചു. 

തന്റെ ഉറ്റ സുഹൃത്തിന്റെ മരണം നൽകിയ അനന്തമായ വേദനയാലും, തനിക്ക് വരാൻ പോകുന്ന വിധിയോർത്തും ഗിൽഗമേഷ് തപിച്ചു. ഇതിൽ നിന്നും രക്ഷപെടാൻ ഒരേയൊരു മാർഗ്ഗമേയുള്ളു, മരണമില്ലാതാക്കുക്കയെന്നതാണ് അതെന്ന് മനസ്സിലാക്കിയ ഗിൽഗമേഷ് അമരത്വം നേടാനായി യാത്രതിരിച്ചു. തേൾ മനുഷ്യരേയും, രത്നങ്ങൾ വിളയുന്ന മരങ്ങൾ നിറഞ്ഞ കാടും കടന്ന്, മലകളും, കൊടും വനങ്ങളും, ഉദയസൂര്യനേയും പിന്നിട്ട്  ഭൂലോകത്തിന്റെ ഏറ്റവും അറ്റത്തെത്തി. 

അവിടെ ഗിൽഗമേഷ് ഒരു മദ്യശാല കണ്ടു. അവിടെ തന്റെ വരവും കാത്തിരിക്കുന്ന ഷിദുരി എന്ന ദേവതയേയും. അമരത്വം നല്ലതിനല്ല, ഒരിക്കൽ ജനിച്ചവർ എല്ലാം തന്നെ ഒരുനാൾ മരിക്കണം. നീ തിരികെ ഉറൂക്കിലേക്ക് പോയി ശിഷ്ടകാലം ആസ്വദിച്ച് ജീവിക്കൂ എന്ന് ഷിദൂരി പറഞ്ഞെങ്കിലും അത് കേൾക്കാൻ ഗിൽഗമേഷ് തയ്യാറായില്ല. ഒടുവിൽ ഗിൽഗമേഷിന്റെ പിടിവാശിക്ക് മുന്നിൽ ഷിദൂരി വഴങ്ങി. അവൾ മരണത്തിന്റെ ജലാശയം കടന്ന്, അമരനായ അട്നപിഷ്ടിയെ കാണാൻ ഗിൽഗമേഷിനോട് പറഞ്ഞു. 

ലോകം തന്നെ ഇല്ലാതാക്കിയ ഒരു വൻ പേമാരിയെ തുടർന്നാണ് ദൈവങ്ങൾ അട്നപിഷ്ടിക്ക് അമരത്വം പ്രദാനം ചെയ്തത്. അയാളോട് ദൈവങ്ങൾ വലിയൊരു കപ്പൽ നിർമ്മിക്കാൻ ആവശ്യപ്പെടുകയും, ഈ ലോകത്തുള്ള ജീവജാലങ്ങളിൽ നിന്നും ഓരോ ഇണകളെ വീതം ആ കപ്പലിൽ കയറ്റാനും ആവശ്യപ്പെട്ടു. ആ വൻ മഴക്കെടുതിക്കൊടിവിൽ അട്നപിഷ്ടി ആ കപ്പൽ ഒരു പർവ്വതശിഖരത്തിൽ ഉറപ്പിച്ചു. അട്നപിഷ്ടിയും മരണത്തെ തിരസ്കരിക്കരുതെന്ന് ഗിൽഗമേഷിനോട് ആവശ്യപ്പെട്ടു, എന്നാൽ തന്റെ ലക്ഷ്യത്തിന് വേണ്ടി അയാൾ ഉറച്ചുനിന്നു. ഒടുവിൽ ഉറക്കത്തെ അതിജീവിച്ചാൽ ദൈവങ്ങൾ അമരത്വം നൽകിയേക്കുമെന്ന് അട്നപിഷ്ടീ പറഞ്ഞുകൊടുത്തു. 

ഗിൽഗമേഷ് ഏഴുദിവസം ഉറങ്ങാതെ പിടിച്ചുനിന്നു, എന്നാൽ എട്ടാം ദിവസം ഉറങ്ങിവീഴുകതന്നെ ചെയ്തു. ഉറക്കത്തെ തോൽപ്പിക്കാൻ സാധിക്കാതിരുന്ന ഗിൽഗമേഷിനോട്, സമുദ്രത്തിന്റെ അടിത്തട്ടിൽ ഒരു അൽഭുത സസ്യം വളരുന്നുണ്ടെന്നും, അത് കൈക്കലാക്കിയാൽ നിത്യ യൌവ്വനം കിട്ടുമെന്നും അട്നപിഷ്ടി പറഞ്ഞുകൊടുത്തു. ആ ചെടി ഗിൽഗമേഷ് കൈക്കലാക്കിയെങ്കിലും, അതുമായി തിരിച്ച് ഭൂമിയിലേക്ക് വരുന്ന വഴി ഒരു സർപ്പം അത് മോഷ്ടിച്ചു കടന്നുകളഞ്ഞു. 

നിരാശനായി ഗിൽഗമേഷ്, പോയ വഴിയെല്ലാം തിരിച്ചുനടന്ന് സ്വന്തം രാജ്യത്തെത്തി. തന്റെ നഗരത്തിന്റെ മനോഹാരിത കൺ നിറച്ചുകണ്ട ഗിൽഗമേഷ് അമരത്വ മോഹമുപേക്ഷിക്കുകയും, ശേഷിക്കുന്ന കാലം നല്ല പ്രവർത്തികൾ ചെയ്തു ജീവിക്കുവാനും തീരുമാനമെടുത്തു. ഗിൽഗമേഷ് തന്റെ കഥ, വരും തലമുറകൾക്ക്ക്ക് വായിക്കുവാനും, അറിയുവാനുമായി, നീല നിറമുള്ള, ലാപിസ് ലാസുലി, പാറക്കഷണത്തിൽ രേഖപ്പെടുത്തിയിട്ട് നഗരത്തിന്റെ സംരക്ഷണ ഭിത്തികൾക്കു താഴെ കുഴിച്ചിട്ടു. 

നിനവെയിൽ നിന്നും കണ്ടെടടുത്ത ഫലകം അസീറിയൻ രാജാവായ അഷറുബനിപാലിന്റെ ലൈബ്രറിയുടെ ഭാഗമാണെന്നാണ് കരുതപ്പെടുന്നത്. ഈ ഫലകത്തിൽ എഴുതിയിരിക്കുന്നത് ചിലപ്പോൾ ഒരു കെട്ടുകഥയാവാം, എന്നാൽ ഗിൽഗമേഷ് ഉറൂക്കിന്റെ യഥാർത്ഥ രാജാവ് തന്നെയാണെന്ന് കണക്കാക്കുന്നു. ഈ കഥ 2000 ബിസിക്കോ അതിനു മുൻപോ ഉണ്ടായതാവാനാണ് സാധ്യത... പല മതഗ്രന്ഥങ്ങളിലും ഗിൽഗമേഷിന്റെ കഥ പലപല രൂപങ്ങളിൽ നമ്മുക്കിപ്പോഴും വായിക്കാം.

Hot and Spicy Story


 എരിവിന്റെ കഥ

 https://youtu.be/FNTLtFA43tU

എരിയുമ്പോൾ തീ പിടിച്ചത് പോലെ തോന്നുന്നത് എന്തുകൊണ്ടാണ്?

എന്താണ് സ്പൈസിനസ് അഥവാ എരിവ്? എരിവ് ഒരു സ്വാദ് ആണെന്നാണോ ഉത്തരം? എന്നാൽ എരിവ് പുളിയോ, മധുരമോ, കയ്പോ, ചവർപ്പോ പോലൊരു സ്വാദല്ല. എരിവുള്ള വസ്തുക്കൾ കഴിക്കുമ്പോൾ അവയിലെ ചില പദാർത്ഥങ്ങൾ പോളിമോഡൽ നോസിസെപ്റ്റർ എന്ന സെൻസറി ന്യൂറോണുകളെ ഉത്തേജിപ്പിക്കുന്നു. ഈ ന്യൂറോണുകൾ നമ്മുടെ ശരീരമാസകലമുണ്ട്. വായിലും മൂക്കിലും, തൊലിയിലുമെല്ലാം. എരിവിലെ ചൂട് ഇവയെ ഉത്തേജിപ്പിക്കുന്നു എന്നു പറഞ്ഞല്ലോ, അതുകൊണ്ടാണ് ഒരു പച്ചമുളക് കഴിക്കുമ്പോൾ നാവ് പൊള്ളുന്നതായി അനുഭവപ്പെടുന്നത്. വാസ്തവത്തിൽ തലച്ചോർ അങ്ങനെ തന്നെയാണ് കരുതുന്നതും. എന്നാൽ മിന്റ് കഴിക്കുമ്പോൾ അവ ശരീരത്തിലെ കോൾഡ് റിസപ്റ്റേഴ്സിനെ ഉത്തേജിപ്പിക്കുന്നു. തലച്ചോറിൽ തണുപ്പ് അനുഭവപ്പെടുകയും ചെയ്യും.

എന്നാൽ എല്ലാ എരിവുകളും ഒരുപോലെയല്ല നമ്മുക്ക് അനുഭവപ്പെടുന്നതെന്ന് നമ്മുക്കറിയാം. കുരുമുളകിൽ അടങ്ങിയിട്ടുള്ള പൈപ്പറിനും, പച്ചമുളകിലുള്ള കാപ്സൈസിനും വലിയ, ഭാരം കൂടിയ കണികകളായ ആൽകൈലമൈഡ്സ് ആണ്. അവ നാവിൽ തന്നെ രുചി പകരുമ്പോൾ വസാബി മുളകിലേയും, റാഡിഷിലേയും കടുകിലേയും കണികകൾ ചെറുതും ഭാരം കുറഞ്ഞതുമാണ്. അവയാണ് ഐസോ തയോസയനേറ്റ്സ്. കാപ്സൈസിനേക്കാളും, പൈപ്പറിനേക്കാളും ഭാരം കുറഞ്ഞവയായതിനാൽ അവക്ക് എളുപ്പം നമ്മുടെ സയനസിലേക്ക്  പ്രവേശിക്കാൻ സാധിക്കും. അതുകൊണ്ടാണ് പച്ചമുളകിന്റെ എരിവ് വായിലും, വസാബി മുളകിന്റെ എരിവ് മൂക്കിലും അറിയുന്നത്. 

എരിവ് അളക്കുന്നത് സ്കോവിൽ സ്കേലിലാണ്. ഒരോരോ മുളകിന്റേയും ചൂടിന്റെ അളവ് സ്കോവിൽ ഹീറ്റ് യൂണിറ്റിലാണ് (SHU) രേഖപ്പെടുത്തുന്നത്. അമേരിക്കൻ ഫാർമസിസ്റ്റ് ആയ വിൽബർ സ്കോവിൽ ആണ് ഈ ടെസ്റ്റ് രൂപപ്പെടുത്തിയത്. കാപ്സിക്കത്തിന്റെ അഥവാ ബെൽ പെപ്പറിന്റെ SHU പൂജ്യമാകുമ്പോൾ ടബാസ്കോ സോസിന്റേത് 1200 മുതൽ 2400 SHU വരെയാണ്. ഏറ്റവും എരിവുള്ള മുളകുകൾ ട്രിനിഡാഡ് മൊറൂഗ സ്കോർപിയോണും, കാരോളീന റീപ്പറുമാണ്. ഇവയുടെ SHU ഏകദേശം 15 മുതൽ 20 ലക്ഷം വരെ SHU ആണ്. ഇത് പെപ്പർ സ്പ്രേയുടെ പകുതിയോളം വരും. 

ഇത്രയും എരിവുള്ള മുളകുകൾ മനുഷ്യർ ഉപയോഗിക്കുന്നത് എന്തിനാണ്? മനുഷ്യർ എന്നുമുതലാണെന്നോ, എന്തിനുവേണ്ടീയാണെന്നോ ആർക്കും യാതൊരു അറിവുമില്ല. 23000 വർഷം മുൻപ് മനുഷ്യർ കടുക് ഉപയോഗിച്ചു തുടങ്ങിയെന്നതിന് തെളിവുകൾ ശാസ്ത്രജ്ഞന്മാർക്ക് ലഭിച്ചിട്ടുണ്ട്. ചിലർ കരുതുന്നത് മനുഷ്യർ ഭക്ഷണത്തിൽ എരിവ് ഉപയോഗിക്കാൻ തുടങ്ങിയത് സൂക്ഷ്മാണുക്കളിൽ നിന്നും രക്ഷനേടാൻ വേണ്ടിയാണെന്നാണ്. ചില പഠനങ്ങൾ കാണിക്കുന്നത് ഇവ ചൂടുകൂടിയ പ്രദേശങ്ങളിലാണ് ഉപയോഗിച്ചു തുടങ്ങിയതെന്നും. ചൂടുള്ള കാലാവസ്ഥയിൽ സൂക്ഷ്മാണുക്കൾ കൂടൂതലുണ്ടാകാനുള്ള സാധ്യതയുമുണ്ട്. 

ഇപ്പോഴും ആളുകൾ ഇത്രയും എരിവ് ഉപയോഗിക്കാനുള്ള കാരണങ്ങൾ അജ്ഞാതമായി തുടരുന്നു. ചിലർ കൂടുതൽ എരിവ് ഇഷ്ടപ്പെടുന്നു എന്നു മാത്രമേ അതിനെക്കുറിച്ച് പറയാൻ സാധിക്കൂ....

The Liver


 കരൾ

 https://youtu.be/h4alUPBUcQ4

ഒന്നരക്കിലോയോളം ഭാരം വരുന്നതും 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു ഫാക്ടറിയെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ. ഇത് വേറേയെങ്ങുമല്ല, നമ്മുടെ ശരീരത്തിനുള്ളിൽ തന്നെയാണത്. നമ്മുടെ കരൾ! മനുഷ്യ ശരീരത്തിലെ ഏറ്റവും ഭാരം കൂടിയതും, ഏറ്റവും ആവശ്യമുള്ളതുമായ അവയവം. ശരീരത്തിലെ രാസ പരീക്ഷണശാല എന്നുവിളിക്കുന്ന അവയവം ആണ് കരൾ. വലതുവശത്ത് വയറിനു മുകളിൽ ഡയഫ്രത്തിനു താഴെ, വാരിയെല്ലുകൾക്കു അടിയിലാണ് കരളിന്റെ സ്ഥാനം. കരൾ ഒരു സ്റ്റോർ ഹൌസും, ഉല്പാദനകേന്ദ്രവും, ഒരു പ്രോസ്സിങ്ങ് ഹബ്ബുമാണ്. ഇത്തരം നിരന്തരമായ പ്രവർത്തനങ്ങളിലൂടെ കരൾ നമ്മുടെ ശരീരത്തെ പൊന്നുപോലെ നോക്കുന്നു. കരൾ പണിയെടുക്കുന്നത് നിർത്തിയാൽ ശരീരവും പണി നിർത്തും. 

കരളിന്റെയൊരു ഉഗ്രൻ പരിപാടി രക്തത്തെ ശുദ്ധീകരിക്കലാണ്. അതിനായി രണ്ട് ഭാഗത്ത് നിന്നും കരളിലേക്ക് രക്തമെത്തുന്നു.

ഒന്ന്, ഹെപാറ്റിക് ആർട്ടറി വഴി ഹൃദയത്തിൽ നിന്നും,

രണ്ട്. ഹെപാറ്റിക് പോർട്ടൽ വെയിൻ വഴി കുടലുകളിൽ നിന്നും.

രണ്ട് ഭാഗങ്ങളിൽ നിന്നും രക്തം വന്ന് കരളിൽ നിറയുന്നതിനോടൊപ്പം പോഷകങ്ങളും നിറയുന്നു. ഈ പോഷകങ്ങളെ കരൾ വേർതിരിച്ച് പ്രോസസ്സ് ചെയ്ത് ശേഖരിക്കുന്നു. ഈ ശേഖരണത്തിന് കരളിൽ തന്നെ ആയിരക്കണക്കിന് ചെറിയ ചെറിയ പ്രോസസ്സിങ്ങ് യൂണിറ്റുകളുണ്ട്. അവയ്ക്കു പറയുന്ന പേരാണ് ലോബ്യൂൾസ്. ഈ പ്രവർത്തനത്തിനുള്ള ഓക്സിജൻ രക്തത്തിൽ നിന്നുമാണ് കരളിന് ലഭിക്കുന്നത്. കുടലുകളിൽ നിന്നും വരുന്ന രക്തത്തിൽ  നമ്മൾ കഴിച്ച ഭക്ഷണത്തിൽ നിന്നുമുള്ള കൊഴുപ്പ്, കാർബോഹൈഡ്രേറ്റുകൾ, വൈറ്റമിനുകൾ, ധാതുക്കൾ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. ഇവയെ ഒരോന്നിനോടും ഓരോ രീതിയിലാണ് കരൾ പെരുമാറുന്നത്, കാർബോ ഹൈഡ്രേറ്റിനെ ചെറിയ ഗ്ലൂക്കോസ് കണികകളാക്കി മാറ്റിയെടുക്കുന്നു. ഇവ ശരീരത്തിന് ഊർജ്ജം പകരാനായി ഉപകരിക്കുന്നു. ശുദ്ധീകരിച്ച രക്തം കരളിൽ നിന്നും തിരിച്ചുപോകുമ്പോൾ അവയോടൊപ്പമാണ് ഈ ഗ്ലൂക്കോസ് കണികകൾ കൂടെപ്പോകുന്നത്.

കുടലിൽ നിന്നും വരുന്ന രക്തത്തിൽ നിന്നും, കാർബോ ഹൈഡ്രേറ്റ് മാത്രമല്ലല്ലോ കരളിൽ എത്തുന്നത്. ശരീരത്തിന് ഉടനെ ഉപയോഗമില്ലാത്ത ധാരാളം പോഷകങ്ങളും കിട്ടുമല്ലോ, കരൾ അവയെയെല്ലാം പിന്നീടുള്ള ആവശ്യങ്ങൾക്കായി ഒരിടത്ത് കൊണ്ടുപോയി സൂക്ഷിച്ച് വയ്ക്കും. അതാണ് ആദ്യം പറഞ്ഞത്, കരൾ ഒരു സ്റ്റോറേജ് യൂണിറ്റ് കൂടിയാണെന്ന്. 

പക്ഷേ, കരളിലേക്ക് ഒഴുകുന്ന ചോരയിൽ ശരീരത്തിന് ആവശ്യമുള്ളവ മാത്രമല്ല, ആവശ്യമില്ലാത്തതും, വിഷമയമായ വസ്തുക്കളും ഉണ്ടാകാറുണ്ട്. കരൾ അവയെ നിരന്തരമായി നിരീക്ഷിക്കുന്നു. അങ്ങനെയുള്ള എന്തിനെയെങ്കിലും കണ്ടാൽ ആ നിമിഷം തന്നെ ഒന്നുകിൽ ശരീരത്തിന് ഹാനികരമല്ലാത്ത വസ്തുവായി മാറ്റുകയോ, അല്ലെങ്കിൽ വൃക്കകൾ വഴിയോ, വൻ‌കുടൽ വഴിയോ ശരീരത്തിൽ നിന്നും പുറത്തേക്ക് കളയാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്യും.

ഈ പരിപാടികൾ കൂടാതെ കരൾ ചില സംഗതികൾ നിർമ്മിക്കാറുമുണ്ട്. അതാണല്ലോ ഫാക്ടറികളിൽ സംഭവിക്കേണ്ടത്.

1. ശരീരത്തിന്റെ പലയിടങ്ങളിലേക്ക് ഫാറ്റി ആസിഡുകളേ കൊണ്ടുപോകുന്നതും, രക്തം കട്ട പിടിക്കാൻ സഹായിക്കുന്നതുമായ ഫിബ്രിനോജൻ, പ്രോ ത്രോംബിൻ തുടങ്ങിയ ബ്ലഡ് പ്ലാസ്മ പ്രോട്ടീൻസ് ഉണ്ടാക്കുന്നു..

2. വിവിധ ഹോർമോണുകളുടെ ഉല്പാദനത്തിന് സഹായിക്കുന്ന കൊളസ്ട്രോൾ

3. വൈറ്റമിൻ കെ  

4. ദഹനത്തിന് സഹായിക്കുന്ന സ്രവങ്ങൾ എന്നിവയെല്ലാം കരളിൽ നിർമ്മിക്കപ്പെടുന്നു.

കൂടാതെ, രക്തത്തിലുള്ള അമോണിയയെ യൂറിയയാക്കുന്നു.

ചുവന്ന രക്താണുക്കൾ വിഘടിച്ചുണ്ടാകുന്ന ബിലിറൂബിനെ സംസ്കരിക്കുന്നു.

അമിനോ ആസിഡുകൾ ലാക്ടേറ്റുകൾ തുടങ്ങിയവയിൽനിന്നും ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ് ഉദ്പാദിപ്പിക്കുന്നു.

രക്തത്തിൽ കൂടുതലായെത്തുന്ന ഗ്ലൂക്കോസിനെ കൊഴുപ്പും പ്രോട്ടീനുമാക്കി സംഭരിക്കുന്നു.

രക്തത്തിലെ ഗ്ലൂക്കോസ് നില തുലനം ചെയ്യുന്നു.

ഗ്ലൈക്കൊജെൻ, ജീവകം എ, ജീവകം ബി12 എന്നിവയിടെ ശേഖരണം

വിഷ നിവാരണം

കൊഴുപ്പിന്റെ ബീറ്റാ ഓക്സിഡേഷൻ

എന്നാൽ ഇവയൊന്നുമല്ല കരളിന്റെ മെയിൻ. അതാണ് ബൈൽ അഥവാ പിത്തനീര്. കരളിലെത്തുന്ന, ശരീരത്തിന് ഹാനീകരമായ വസ്തുക്കളെ ഹെപാറ്റോസൈറ്റ്സ് എന്ന കോശങ്ങളുപയോഗിച്ച് കടും പച്ച നിറമുള്ള ദ്രാവകമായി മാറ്റുന്നു. ഇവയെ കരളിന്നടിയിലുള്ള പിത്താശയത്തിൽ അഥവാ ഗോൾ ബ്ലാഡറിൽ ശേഖരിക്കുന്നു. പിത്താശയത്തിൽ നിന്നും തുള്ളിതുള്ളിയായി ഇവ കുടലിലേക്ക് എത്തുന്നു. അവിടെ ഈ ബൈൽ കൊഴുപ്പിനെ വിഘടിപ്പിക്കും, അണുക്കളെ നശിപ്പിക്കും, ആമാശയത്തിൽ അധികമായുള്ള അമ്ലത്തെ നിർവീര്യമാക്കും. കരളിൽ നിന്നും വിഷലിപതമായ വസ്തുക്കളെ പുറത്തെത്തിക്കുന്നതും ഈ കടും പച്ച നിറമുള്ള ദ്രാവകം തന്നെയാണ്. 

24 മണിക്കൂറും മിനക്കെട്ട് നമ്മുടെ ശരീരത്തെ കാത്തുസൂക്ഷിക്കുന്ന കരളിനെ അധികം വിഷം അകത്തോട്ട് വിട്ട് നശിപ്പിക്കാതിരിക്കാനുള്ള സാമാന്യ മര്യാദ നമ്മള് കാണിച്ചാൽ നമ്മുക്ക് കൊള്ളാം.

 

 

How much water do you need to drink?

വെള്ളം

 https://www.youtube.com/watch?v=yWgCgVyoeFQ

വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാൻ ഇല്ലത്രെ. ഒരു പഴഞ്ചൊല്ലാണിത്. വെള്ളം കുടിച്ചില്ലെങ്കിൽ നമ്മുക്കെന്തു സംഭവിക്കും? 

ഈ ലോകത്ത് എല്ലാത്തിലും വെള്ളമുണ്ട്, മണ്ണിന്റെ നനവിൽ, ഐസ് പാളികളിൽ, ജീവന്റെ എല്ലാ കോശങ്ങളിലും വെള്ളമുണ്ട്. ഭൂപ്രകൃതി, ബി എം ഐ, പ്രായം, സെക്സ് എന്നിവയ്ക്കനുസരിച്ച് മനുഷ്യശരീരത്തിലെ ജലത്തിന്റെ തോത് വത്യാസപ്പെടുമെകിലും, അത് ഏകദേശം 55 മുതൽ 60 % വരെ വരും. ജനന സമയത്ത് കുഞ്ഞുങ്ങൾ മത്സ്യങ്ങളെപ്പോലെയാണെന്നാണ് പറയപ്പെടുന്നത്. ഏകദേശം 75 ശതമാനത്തോളം വെള്ളം! അത് ഒരു വയസ്സാകുന്നതോടെ 65% ആയി കുറയുന്നു. 

ശരിക്കും എന്താണ് ജലം നമ്മുടെ ശരീരത്തോടെ ചെയ്യുന്നത്? ഒരു മനുഷ്യന് എത്ര വെള്ളം വേണം ഒരു ദിവസം?

ജലം നമ്മുടെ സന്ധിബന്ധങ്ങളിൽ ഒരു ലൂബ്രിക്കന്റ് ആയി പ്രവർത്തിക്കും, ശരീരതാപം നിയന്ത്രിക്കും, തലച്ചോറിനേയും, സ്പൈനൽ കോഡിനേയും പരിപോഷിപ്പിക്കും. വെള്ളം നമ്മുടെ രക്തത്തിൽ മാത്രമല്ല, തലച്ചോറിന്റേയും ഹൃദയത്തിന്റേയും മുക്കാൽ ഭാഗവും ജലമാണ്. ശ്വാസകോശത്തിന്റെ 83 ശതമാനവും എല്ലുകളുടെ 31%വും ജലം തന്നെയാണ്.  നമ്മുടെ ശരീരത്തിൽ ഇത്രയൊക്കെ വെള്ളമുണ്ടായിട്ടും, പിന്നെയും പിന്നെയും നമ്മൾ വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യമെന്താണ്? ഒരു ദിവസം മനുഷ്യന് ഒരുദിവസം വിയർപ്പിലൂടെയും, മൂത്രത്തിലൂടേയും, വിസർജ്യങ്ങളിലൂടേയും, എന്തിന് ശ്വാസോച്ഛ്വാസത്തിലൂടേയും ശാരാശരി മൂന്ന് ലിറ്റർ വെള്ളം വരെ നഷ്ടപ്പെടുന്നുണ്ട്. ആ ഊർജ്ജ നഷ്ടം പരിഹരിക്കാൻ വേണ്ടി നമ്മൾ വെള്ളം കുടിച്ചേ പറ്റൂ.

ശരീരത്തിലെ ജലാംശം കുറയുമ്പോൾ തലച്ചോറിലെ ഹൈപ്പോതലാമസ്  ആന്റി ഡൈയൂററ്റിക് ഹോർമോൺസ് ഉല്പാദിപ്പിക്കുന്നു. അത് കിഡ്നിയിലേക്ക് എത്തുമ്പോൾ അക്വാപോറിൻസ് എന്ന പ്രത്യേക ചാനലിനെ ഉല്പാദിപ്പിക്കുന്നു. അവ വെള്ളത്തിനെ ആഗിരണം ചെയ്യാനും നിലനിർത്താനും രക്തത്തെ സഹായിക്കുന്നു. അത് കടുത്ത മഞ്ഞ നിറമുള്ള മൂത്രത്തിനു കാരണമാകുന്നു. ശരീരത്തിന്റെ ജലത്തിന്റെ അളവ് കുറയുന്നതോട് കൂടി ക്ഷീണം, തളർച്ച, മൂഡ് വ്യതിയാനങ്ങൾ, ചർമ്മത്തിന്റെ വരൾച്ച, ഒക്കെ സംഭവിക്കുന്നു. രക്തസമ്മർദ്ധം കൂടുന്നു. തലച്ചോറിന് കൂടുതൽ പണിയെടുക്കേണ്ടി വരുന്നു. അതോടുകൂടി തലച്ചോർ ചുരുങ്ങുകയും ചെയ്യും.

ശരീരത്തിൽ ജലാംശം കൂടുതലായാലോ? കുറഞ്ഞ സമയത്ത് കൂടുതൽ വെള്ളം കുടിക്കുന്നതുകൊണ്ടൂണ്ടാകുന്ന അസുഖമാണ് ഹൈപോ നട്രീമിയ. ശരീരത്തിലെ ജലാംശം കുറയുമ്പോൾ തലച്ചോറിലെ ഹൈപ്പോതലാമസ്  ആന്റി ഡൈയൂററ്റിക് ഹോർമോൺസ് ഉല്പാദിപ്പിക്കുന്നു എന്നു പറഞ്ഞല്ലോ, തലച്ചോറിൽ ജലാംശം കൂടുന്നതോടു കൂടി ഈ ഹോർമോൺ ഉല്പാദനം കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. അതോടെ സോഡിയത്തിന്റെ അളവ് കുറയുന്നു, കോശങ്ങൾ വികസിക്കുന്നു. കിഡ്നികൾക് അധികമായുണ്ടാകുന്ന മൂത്രം പുറത്തേക്ക് തള്ളാനാകാതെ വരുന്നു. ജലം ടോക്സിക് ആകുന്നു. അതോടെ നമ്മുക്ക്, തലവേദന ഉണ്ടാകുന്നു, ശർദ്ദിക്കാൻ തോന്നുന്നു. അപൂർവ്വമായി സീഷർ ഉണ്ടാവുകയും, മരണം വരെ സംഭവിക്കാനുള്ള സാധ്യതയുമുണ്ട്.

എന്നാൽ വെള്ളം കിട്ടാനും കുടിക്കാനുമുള്ള സാഹചര്യം നമ്മുക്ക് പലർക്കുമുണ്ട്. പണ്ടൊക്കെ ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണം എന്നായിരുന്നു കണക്ക്, എന്നാലിപ്പോൾ മനുഷ്യരുടെ ശരീരഭാരത്തിന്റേയും, സെക്സിന്റേയും,, ജീവിക്കുന്ന സ്ഥലവുമൊക്കെ ഈ കണക്കിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുരുഷന്മാർ 2.5 മുതൽ 3.7 ലിറ്റർ വരേയും, സ്ത്രീകൾ 2 -2.7  ലിറ്റർ വരേയും കുടിക്കണമെന്നാണ് പറയുന്നത്.  ആളുകളുടെ പ്രായവും, ആരോഗ്യവും, ഭക്ഷണ ക്രമീകരണവുമൊക്കെ ചേർന്ന് ഈ കണക്കുകളിൽ പിന്നെയും മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. ചായയും, കാപ്പിയുമൊക്കെ ശരീരത്തിൽ ജലാംശം നൽകുമെകിലും ശുദ്ധജലം തന്നെയാണ് ശരീരത്തിന് ഏറ്റവും നല്ലത്.