Trending Books

Monday, 22 September 2014

പലപ്പോഴായ് റോഡിൽ വരയ്ക്കുന്ന ചിത്രങ്ങൾ















ദൈവമെന്നൊരു ചിത്രകാരൻ
വരച്ച ജീവിതമെന്ന റോഡിലൂടെ
കാറിൽ, നൂറേനൂറേൽ പോകുമ്പോൾ
ഒരു പട്ടി കുറുകേചാടുന്നു
ഹസാർഡ് ലൈറ്റിടാതെ
സഡൻ ബ്രേക്കിട്ട് നിർത്തുമ്പോൾ
പുറകിലൊരു ലാൻഡ് റോവർ
അലറിക്കരഞ്ഞു മുഖം തിരിച്ചു നിന്നു

മാന്യതയുടെ പുറംതോടിട്ടൊരു ചിത്രം
അതിൽ നിന്ന് ചാടിപ്പുറത്തിറങ്ങുന്നു
ഞങ്ങൾ രണ്ടാളും ഒരുമിച്ച് നായിന്റെ മോനേയെന്ന്
സ്നേഹം പങ്കിടുന്ന തക്കത്തിന്
മുഖം കറുപ്പിക്കാതെ പട്ടിയോടി രക്ഷപെടുന്നു
ഞങ്ങൾ പുറകേ പായുന്നു

അരികിൽ തവിട്ട് പുല്ലുകൾ കാവൽ നിൽക്കുന്ന
ആരോ കുടഞ്ഞ കറുത്തവെൽ‍വെറ്റ് തുണിയായ്
റോഡ് അറ്റം കാണാതെ വളഞ്ഞുപുളയുമ്പോൾ
അറിയുന്നതും, അറിയാത്തതൂം, അറിഞ്ഞാലും 
അറിയാത്തതെന്ന് നടിക്കുന്നതുമായ ചില ബന്ധങ്ങൾ
പൂവുകൾ, വീടുകൾ, കടകൾ, പള്ളികൾ, കൊടികൾ, 
പക്ഷികൾ, മുട്ടകൾ, മത്സ്യങ്ങൾ, പച്ചക്കറികൾ, 
മാംസങ്ങൾ, കായലുകൾ, പുഴകൾ, കടലുകൾ..
വരുന്നു പോകുന്നു..വരുന്നു പോകുന്നു..
വരുന്നു പോകുന്നു, പോയിക്കൊണ്ടേയിരിക്കുന്നു

മുന്നിലും പിന്നിലുമായ്, പിന്നിലും മുന്നിലുമായ്
ഒറ്റവണ്ടിവഴിയിലൂടെ ചുവന്ന സിഗ്നൽ കടന്ന് 
കുതികുതിക്കുമ്പോൾ, ഭാഗ്യവാന്റെ ജീവനെന്ന് 
ഞങ്ങളപ്പോൾ പേരിട്ട പട്ടിയെ കാണാതാവുന്നു..

ഇതിന്നിടയിൽ പകൽ രാത്രിയെ അധിവേശിക്കുന്നു
ഒരു ബസ് അവസാന സ്റ്റോപ്പിലേക്കെത്തുന്നു
ഞങ്ങൾ മത്സരിച്ച് മത്സരിച്ച് മാന്യരാകുന്നു
റോഡിലും ഭിത്തിയിലും കറുപ്പിലും വെളുപ്പിലും 
പലനിറങ്ങളിലും ചിത്രങ്ങൾ വരയ്ക്കുന്നു, 
വരച്ചുകൊണ്ടേയിരിക്കുന്നു, രാത്രി ചുവപ്പിക്കുന്നു


Friday, 15 August 2014

തുടക്കവും ഒടുക്കവുമില്ലാതെ....

















ഇതെന്താണിങ്ങനെ, ഒന്നുമറിയാത്ത പോലെ ഞാൻ ഒഴുകിയൊഴുകി നടക്കുന്നത്, ഉള്ള് പൊള്ളയായ മരത്തടി പോലെ, പൊങ്ങ് പോലെ, അപ്പൂപ്പൻ താടി പോലെ, മഴമേഘം പോലെ ഒഴുകിയൊഴുകി പോകുന്നു. എങ്ങോട്ടാണെന്റെയൊഴുക്ക്, നീയെന്താണൊന്നും മിണ്ടാത്തത്. ഈ ഒഴുക്ക് തടഞ്ഞ് ആരാണെന്നെ കരപറ്റിക്കുന്നത്, എന്നാണ് ഞാൻ പെയ്തുതോരുന്നത്, എന്നാണ് ഞാൻ നനഞ്ഞ മണ്ണിൽ തൊടുന്നത്, എന്നാണ് ഞാനെന്റെ കടലിൽ ചെന്ന് ചേരുന്നത്?

എനിക്കെന്താണ് സംഭവിക്കുന്നത്. ഈ രാസമാറ്റം എന്തിനാണ്? ആരാണെന്റെ രാസകമായിരിക്കുന്നത്.എന്റെ മനസ്സിൽ എന്ത് മാറ്റങ്ങളാണ് സംഭവിക്കുന്നത്.ഈ ലോകം മുഴുവൻ മാറിയതാണോ? അതോ ഞാനാണോ മാറുന്നത് ? എന്റെ കവിതകളുടെയെല്ലാം ഉറവകൾ നിന്റെയുള്ളിൽ ആരാണ് കുടിവച്ചത്. എന്തിനാണ് നീയിങ്ങനെ എന്റെയുള്ളിൽ ഒഴുകി നിറയുന്നത്. 

നിന്റെ മഴയെല്ലാം പെയ്തൊഴിയുന്നത് എന്റെ മനസ്സിലാണോ? നിന്റെ ഓർമ്മകളുടെ അണക്കെട്ടായിരിക്കുകയാണെന്റെ മനസ്സ്. നീ പെയ്തുകൊണ്ടേയിരിക്കണം. എനിക്ക് നിറഞ്ഞ് കവിയണം, കരകവിഞ്ഞൊഴുകണം.ചുറ്റുമുള്ള മണ്ണെല്ലാം നനച്ച്നനച്ച് തണുപ്പിക്കണം. സ്വപ്നത്തിന്റെ വിത്തുകളവയിൽ പാകണം.ഓരോ ഇലയും എണ്ണിയെണ്ണി വിരിയിക്കണം. കടും പച്ച നിറത്തിലെ ഇലകളിൽ തൊട്ട് ആ നിറങ്ങൾ മുഴുവനും എന്റെ കയ്യിൽ പതിക്കണം, പതിയെപ്പതിയെ ആ ചെടികളിൽ പൂക്കൾ നിറയുന്നത് കാണണം, ആ പൂക്കളുടെ സൌരഭ്യം എന്റെ നാസാരന്ധ്രങ്ങളിൽ നിറയണം, എന്റെ ശരീരം മുഴുവൻ പടരണം. ഞാൻ പൂത്ത് പൂത്തൊരു പൂക്കാലമാകണം.ഒരിക്കലും പൊഴിയാത്ത അനേകം പൂക്കളുടെ പുതപ്പിനടിയിൽ എനിക്ക് നിന്റെ ഓർമ്മകളുമായ് ചുരുണ്ട് കൂടണം.

നീ മഴകൊണ്ട് നടക്കുന്നത് എന്റെ മനസ്സിന്റെ താഴ്‍വരകളിലാണ്.നീ കാണാത്ത കാഴ്ചകളാണ് ഞാനവിടെ നിറച്ചിരിക്കുന്നത്. നിനക്ക് മഴയോട് സംസാരിക്കാം, വെള്ളത്തുള്ളികൾ നിനക്ക് മറുപടി തരും.പലപല ശബ്ദങ്ങളിൽ അവ നിനക്കായ് പാട്ടുകൾ പാടും. നിന്റെ ഉറക്കറയിലെന്ന പോലെ ഗസലുകളുടെ ഇളം നാദത്തിൽ അവ നിന്നെ തഴുകിക്കൊണ്ടേയിരിക്കും. നീ ഉള്ളം മറന്നുറങ്ങും. 

നിന്റെയുറക്കത്തെ ഞാനെന്റെ കൈക്കുമ്പിളിൽ കോരിയെടുക്കും, നിന്റെ ശ്വാസോച്ചാസങ്ങൾ എന്റെ കൈവെള്ളയിൽ ഇക്കിളിയാക്കും. എന്റെ ചുംബനങ്ങളെ നിന്റെ മുടിയിഴകളിൽ ഞാനൊളിപ്പിച്ചു വയ്ക്കും. നിന്റെ ഗന്ധത്തിലുന്മാദരായാവർ പിരിഞ്ഞുപോകാനാവാതെ നിന്റെ കൂന്തലിൽ തന്നെ അന്ത്യവിശ്രമം കൊള്ളും. 

Tuesday, 29 July 2014

കൊച്ചുചെറുക്കൻ















ചില മനുഷ്യരെക്കുറിച്ചുള്ള കവിതകൾ - 2

കൊച്ചുചെറുക്കൻ

കൊച്ചുചെറുക്കന് ഒരു കുഴപ്പമുണ്ട്
കക്കും
ചില കള്ളന്മാരെപ്പോലെ
കിട്ടിയതെല്ലാമൊന്നും കക്കില്ല

നാട്ടുകാർ അരുമയോടെ വളർത്തുന്ന
പ്രാവുകൾ
ലൌ ബേഡ്സുകൾ
അലങ്കാരക്കോഴികൾ
മുയലുകൾ
തത്തകൾ
മൈനകൾ
ഇവയെമാത്രം കക്കും

എത്രായിരം രൂപയുടെ മുതലാണെങ്കിലും
കൊച്ചുചെറുക്കനൊരു വിലയേയുള്ളൂ
അമ്പതു രൂപ, 
അമ്പതു രൂപയ്ക്കും കുടിക്കും

ഇങ്ങനെയുള്ളവയെ കാണാതായാൽ
അതു പറന്നു പോയതായാലും ശരി
പൂച്ച പിടിച്ചതായാലും ശരി
നാട്ടുകാരാദ്യം കൊച്ചുചെറുക്കനെ പിടിക്കും

താൻ മോഷ്ടിച്ചതല്ലെങ്കിലും താനാണെന്ന്
കൊച്ചുചെറുക്കൻ സമ്മതിക്കും
കാശില്ല ഇടിച്ചോളാൻ പറയും
നാട്ടുകാർ ഇടിക്കും, കൊച്ചുചെറുക്കൻ കൊള്ളും

എന്നും കൊച്ചുചെറുക്കൻ കക്കും
എന്നും അമ്പതു രൂപയ്ക്ക് വിക്കും
എന്നും അമ്പതു രൂപയ്ക്കും കുടിക്കും
എന്നും നാട്ടുകാര് ഇടിക്കും..

Saturday, 19 July 2014

ഇന്റലക്ച്വൽ














എന്റെ കവിതകൾ
ശരിക്കും ഇന്റലക്ച്വൽ കവിതകളാണ്
സന്ധ്യാ പരമ്പര ചിന്തകളുള്ള 
നിനക്കൊക്കെ മനസ്സിലാക്കാനാണീ
പൈങ്കിളി ആവരണങ്ങൾ

ഉദാഹരണത്തിന് എന്റെ
കാണാതെപോയ രണ്ട് കവിതകളിലെ 
ഒന്നിനെ നോക്കാം

“ നിന്നെക്കുറിച്ചായിരുന്നു
പകർത്തിയെഴുതും മുന്നേ കാണാതായിരിക്കുന്നു
നിന്റെ കയ്യിലുണ്ടോ?
നീയല്ലാതെയാർക്കാണ് മറ്റാരും കാണാതെ
എന്റെ മനസ്സിലിങ്ങനെ കയറിയിറങ്ങാൻ പറ്റുന്നത്? “

നീ കരുതുന്ന നീയല്ലിതിൽ
ഈ പ്രകൃതിയുടെ നശിച്ചുകൊണ്ടിരിക്കുന്ന
ജീവത്തുടിപ്പുകളാണ് നീ
പകർത്തിയെഴുതും മുന്നേ കാണാതെപോയത്
നമ്മുക്ക് പുനരുജ്ജീവിപ്പിക്കാൻ കഴിയാതെ പോകുന്ന
പ്രകൃതിയുടെ അമൂല്യതയാണ്
നിന്റെ കയ്യിലുണ്ടോ, നിന്റെ കയ്യിലുണ്ടോയെന്നത്
കവിയുടെ വിലാപമാണ്
ഈ ലോകത്തോടും, സമാനമായ കോടാനുകോടി
അന്യഗ്രഹങ്ങളോടുമുള്ള വിലാപം

“അപ്പോൾ അവസാനത്തെ രണ്ട് വരികളോ?”

അതാണാദ്യം പറഞ്ഞത്,
നിന്നെപ്പോലുള്ള ലോല മനസ്സുകൾക്ക്
ചുമ്മാ എന്തെങ്കിലും മനസ്സിലാക്കാനുള്ള
കല്പിത വൃത്താന്തങ്ങളാണവ

ആക്ച്വലി എന്റെ കവിതകൾ
ഭയങ്കര ഇന്റലക്ച്വലാണ്.

Thursday, 17 July 2014

അപ്പച്ചൻ














ചില മനുഷ്യരെക്കുറിച്ചുള്ള കവിതകൾ-1

അപ്പച്ചൻ 

അപ്പച്ചൻ 
പണക്കാരനാണ്
സത്യകൃസ്ത്യാനിയാണ്
അബ്‌കാരി മുതലാളിയാണ്

അപ്പച്ചന്റെ ഷാപ്പ് നടത്തിപ്പിൽ
ഒരു റിയൽ എസ്റ്റേറ്റ് കണ്ണുണ്ട്
മുറിച്ച് വിൽക്കുന്ന പറമ്പിൽ
പത്ത് സെന്റ് സ്ഥലം 
പറഞ്ഞതിലും ഇരട്ടി വിലയ്ക്ക് വാങ്ങും
കുറച്ച് നാൾ വെറുതെയിടും
പിന്നെ ഷാപ്പ് പണിയും
ഷാപ്പിന് ചുറ്റുമുള്ള സ്ഥലം
പറഞ്ഞതിലും പകുതിവിലയ്ക്ക്
അപ്പച്ചൻ തന്നെ വാങ്ങും

ഒത്തിരിപ്പേരുടെ മണ്ണ്
തിന്നത് കൊണ്ടാവും
അപ്പച്ചനെ മണ്ണിലോട്ടെടുത്തപ്പോൾ
ഒരു പിടി മണ്ണ് വാരിയിടാൻ
മക്കള് പോലുമില്ലായിരുന്നു

Sunday, 13 July 2014

പ്രണയവ്യാകരണം








ഭൂതവും ഭാവിയുമില്ലാത്ത 
വർത്തമാനങ്ങളാണ്
പ്രണയമെന്നറിയുമ്പൊഴേക്കും
തമ്മിൽ കാണാത്ത, കേൾക്കാത്ത 
പരസ്പരമറിയാത്ത നാളുകളെത്തും

നീ പ്രണയങ്ങളെയോർത്ത് പശ്ചാത്തപിക്കുകയും
ഞാൻ വ്യാകുലപ്പെടുകയും ചെയ്യും

പിന്നീട് നാം നമ്മളെത്തന്നെ പ്രണയിക്കുകയും
നമ്മോട് തന്നെ കലഹിക്കുകയും ചെയ്യും