Trending Books

Showing posts with label മഴ. Show all posts
Showing posts with label മഴ. Show all posts

Friday, 15 August 2014

തുടക്കവും ഒടുക്കവുമില്ലാതെ....

















ഇതെന്താണിങ്ങനെ, ഒന്നുമറിയാത്ത പോലെ ഞാൻ ഒഴുകിയൊഴുകി നടക്കുന്നത്, ഉള്ള് പൊള്ളയായ മരത്തടി പോലെ, പൊങ്ങ് പോലെ, അപ്പൂപ്പൻ താടി പോലെ, മഴമേഘം പോലെ ഒഴുകിയൊഴുകി പോകുന്നു. എങ്ങോട്ടാണെന്റെയൊഴുക്ക്, നീയെന്താണൊന്നും മിണ്ടാത്തത്. ഈ ഒഴുക്ക് തടഞ്ഞ് ആരാണെന്നെ കരപറ്റിക്കുന്നത്, എന്നാണ് ഞാൻ പെയ്തുതോരുന്നത്, എന്നാണ് ഞാൻ നനഞ്ഞ മണ്ണിൽ തൊടുന്നത്, എന്നാണ് ഞാനെന്റെ കടലിൽ ചെന്ന് ചേരുന്നത്?

എനിക്കെന്താണ് സംഭവിക്കുന്നത്. ഈ രാസമാറ്റം എന്തിനാണ്? ആരാണെന്റെ രാസകമായിരിക്കുന്നത്.എന്റെ മനസ്സിൽ എന്ത് മാറ്റങ്ങളാണ് സംഭവിക്കുന്നത്.ഈ ലോകം മുഴുവൻ മാറിയതാണോ? അതോ ഞാനാണോ മാറുന്നത് ? എന്റെ കവിതകളുടെയെല്ലാം ഉറവകൾ നിന്റെയുള്ളിൽ ആരാണ് കുടിവച്ചത്. എന്തിനാണ് നീയിങ്ങനെ എന്റെയുള്ളിൽ ഒഴുകി നിറയുന്നത്. 

നിന്റെ മഴയെല്ലാം പെയ്തൊഴിയുന്നത് എന്റെ മനസ്സിലാണോ? നിന്റെ ഓർമ്മകളുടെ അണക്കെട്ടായിരിക്കുകയാണെന്റെ മനസ്സ്. നീ പെയ്തുകൊണ്ടേയിരിക്കണം. എനിക്ക് നിറഞ്ഞ് കവിയണം, കരകവിഞ്ഞൊഴുകണം.ചുറ്റുമുള്ള മണ്ണെല്ലാം നനച്ച്നനച്ച് തണുപ്പിക്കണം. സ്വപ്നത്തിന്റെ വിത്തുകളവയിൽ പാകണം.ഓരോ ഇലയും എണ്ണിയെണ്ണി വിരിയിക്കണം. കടും പച്ച നിറത്തിലെ ഇലകളിൽ തൊട്ട് ആ നിറങ്ങൾ മുഴുവനും എന്റെ കയ്യിൽ പതിക്കണം, പതിയെപ്പതിയെ ആ ചെടികളിൽ പൂക്കൾ നിറയുന്നത് കാണണം, ആ പൂക്കളുടെ സൌരഭ്യം എന്റെ നാസാരന്ധ്രങ്ങളിൽ നിറയണം, എന്റെ ശരീരം മുഴുവൻ പടരണം. ഞാൻ പൂത്ത് പൂത്തൊരു പൂക്കാലമാകണം.ഒരിക്കലും പൊഴിയാത്ത അനേകം പൂക്കളുടെ പുതപ്പിനടിയിൽ എനിക്ക് നിന്റെ ഓർമ്മകളുമായ് ചുരുണ്ട് കൂടണം.

നീ മഴകൊണ്ട് നടക്കുന്നത് എന്റെ മനസ്സിന്റെ താഴ്‍വരകളിലാണ്.നീ കാണാത്ത കാഴ്ചകളാണ് ഞാനവിടെ നിറച്ചിരിക്കുന്നത്. നിനക്ക് മഴയോട് സംസാരിക്കാം, വെള്ളത്തുള്ളികൾ നിനക്ക് മറുപടി തരും.പലപല ശബ്ദങ്ങളിൽ അവ നിനക്കായ് പാട്ടുകൾ പാടും. നിന്റെ ഉറക്കറയിലെന്ന പോലെ ഗസലുകളുടെ ഇളം നാദത്തിൽ അവ നിന്നെ തഴുകിക്കൊണ്ടേയിരിക്കും. നീ ഉള്ളം മറന്നുറങ്ങും. 

നിന്റെയുറക്കത്തെ ഞാനെന്റെ കൈക്കുമ്പിളിൽ കോരിയെടുക്കും, നിന്റെ ശ്വാസോച്ചാസങ്ങൾ എന്റെ കൈവെള്ളയിൽ ഇക്കിളിയാക്കും. എന്റെ ചുംബനങ്ങളെ നിന്റെ മുടിയിഴകളിൽ ഞാനൊളിപ്പിച്ചു വയ്ക്കും. നിന്റെ ഗന്ധത്തിലുന്മാദരായാവർ പിരിഞ്ഞുപോകാനാവാതെ നിന്റെ കൂന്തലിൽ തന്നെ അന്ത്യവിശ്രമം കൊള്ളും. 

Monday, 15 March 2010

എന്റെ പഴയ കാമുകി..


ഉച്ചക്ക് ചെറിയ ശബ്ദത്തില്‍ കവിത വെച്ച്,ഭാര്യയുടെ മാറിലേക്ക് തല പൂഴ്ത്തി ഉറങ്ങാന്‍ തുടങ്ങിയപ്പോളാണവള്‍ വന്നത്.

എന്റെ പഴയ കാമുകി,

സത്യത്തില്‍ ആദ്യം വന്നത് ഫോണ്‍ കോളായിരുന്നു.
പരിചയമില്ലാത്ത നമ്പര്‍.
ഹലോ,ഉറക്കച്ചടവില്‍ പറഞ്ഞു..
ഇത് ഞാനാ....................
ഉറക്കം പറപറന്നു..ഒരു ചെറിയ നെഞ്ചിടിപ്പ്‌..
ഇതിപ്പോള്‍ എവിടാ..
നാട്ടിലുണ്ട്..
ഒന്ന് കാണണം.
ഒരു നിമിഷത്തെ മൌനത്തിനു ശേഷം പറഞ്ഞു അതിനെന്താ വീട്ടിലോട്ടു വന്നോളു,ഒറ്റക്കെയുള്ളോ?
അതെ,സാജും,കുഞ്ഞും വന്നില്ല..
ശരി,എപ്പോഴാ വരുന്നത്..
ഉടനെയെത്തും..
ഒരു മണിക്കൂറിനുള്ളിലാളെത്തി..
പഴയ രൂപമേയല്ല..
കല്യാണത്തിനു കണ്ടതാ..എട്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു...
ഒരു ഓക്വര്‍ഡു വട്ട കണ്ണട,ചുവന്ന ഫ്രെയിം..
ആകെ ക്ഷീണിത രൂപം..

ഹലോ..
ഭാര്യ എവിടെന്നു തിരിഞ്ഞു നോക്കികൊണ്ട് ഞാനും ഹലോ പറഞ്ഞു
എന്തൊക്കെയുണ്ട് വിശേഷങ്ങള്‍..
സുഖം,,വീട് ആര് പറഞ്ഞു തന്നു?
ദേ,തന്റെ ചെറിയമ്മ കൂടെയുണ്ടാരുന്നു
പഴയ കൂട്ട് പൊടി തട്ടിയെടുത്തല്ലേ..
നിങ്ങടെ കല്യാണകഥയൊക്കെ പറഞ്ഞു തന്നു..
അതെന്തു കഥയാ?
ഒത്തിരി പാട് പെട്ടാണത്രെ നിങ്ങള് ഒന്നായതെന്നു..
ഊം..ഞാനൊന്ന് മൂളി,
ബാ ഇരിക്ക്..

മഴ ചാറി തുടങ്ങി..
സിറ്റ് ഔട്ടിലേക്ക് എറിച്ചില്‍ അടിക്കുന്നു..
അകത്തോട്ടിരിക്കാം.
വേണ്ട,എത്ര നാളായി മഴയിങ്ങനെ പെയ്യുന്നത് കണ്ടിട്ട്
നമ്മുക്ക് ഇവിടിരിക്കാം..പണ്ടെത്ര മഴ കണ്ടതാ ഒരുമിച്ച്..
നിശബ്ദനായ് ഞാനും മഴയിലേക്ക്‌ നോക്കിയിരുന്നു..
അവളെ ഞാന്‍ കാണുകയായിരുന്നു,ഒരുപാട് നാളുകള്‍ക്കു ശേഷം..
എന്തിനാണ് വന്നതെന്നോ,ഇപ്പോളെവിടാണെന്നോ ഒന്നും ചോദിച്ചില്ല,അവളൊന്നും പറയുന്നുമില്ല
വെറുതെ മഴ നോക്കിയിരിക്കുന്നു...
എന്റെ മനസ്സ് വായിച്ചത് പോലെ പെട്ടന്നവള്‍ പറഞ്ഞു..
വെറുതെ,വെറും വെറുതെ വന്നതാ,നാട്ടിലുണ്ടെന്നറിഞ്ഞപ്പോള്‍ ഒന്ന് കാണണമെന്ന് തോന്നി..
അത്ര മാത്രം..

അമ്മ ചായ കൊണ്ട് വന്നു..
പഴയ ദേഷ്യം ഇപ്പോഴും അമ്മയുടെ മുഖത്തുണ്ടെന്നു തോന്നുന്നു..
എനിക്കുള്ളില്‍ ചിരി വന്നു..
ആരോടാണമ്മ ഇപ്പോഴും ഈ ദേഷ്യം കാണിക്കുന്നത്..
രണ്ടു പേരും അവരവരുടെ ജീവിതത്തില്‍,രണ്ടു ധ്രുവങ്ങളില്‍..

ഈ മഴയൊക്കെ നമ്മുടെ ജീവിതത്തില്‍ ഇത് പോലെയിനിയും പെയ്യുമോ?
അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു..അതോ എനിക്ക് തോന്നിയതാണോ..
സാജിനൊന്നും മഴ ഇഷ്ടമേയല്ല..മഴ വന്നാല്‍ അപ്പോള്‍ ചുരുണ്ട് കൂടും..അഞ്ചു വരെ തികച്ചു എണ്ണണ്ട അതിനു മുന്‍പേ കൂര്‍ക്കം വലി കേള്‍ക്കാം..
ഹ ഹ ..ഞാന്‍ വെറുതെ ചിരിച്ചു..
ഉടനെ തിരിച്ചു പോകുമോ?
അടുത്താഴ്ച്ച..


ഒന്നുമൊന്നും പറയാനില്ല..ഭാര്യ ഇടയ്ക്കു വന്നു നോക്കുന്നുണ്ട്,
ഞാന്‍ കണ്ടില്ലയെന്ന് നടിച്ചു..
എന്നാല്‍ ഞാനിറങ്ങട്ടെ,
ഒന്നും പറഞ്ഞില്ല,മഴയല്ലെയെന്നു മാത്രം ചോദിച്ചു..
സാരമില്ല ,ആ പഴയ ചിരി മുഖത്തൊന്നു മിന്നിയോ?

ചായ കപ്പു നീട്ടി..
പിടിക്കുന്നതിനു മുന്‍പ് കൈവിട്ടു...
ക്ടിന്‍..

ഭാര്യയുടെ നെഞ്ചത്ത് നിന്നും ഞെട്ടിയെഴുന്നേറ്റു..
മാന്‍ ഹോളിന്റെ ഇരുമ്പ് അടപ്പിന്റെ മുകളിലൂടെ ഒരു ട്രക്ക് പാഞ്ഞു പോകുന്നു..

മുരുകന്‍ കാട്ടാക്കട കവിത ചൊല്ലുന്നു..
"അരികില്‍ ശീമക്കാറിന്നുള്ളില്‍
സുഖ ശീതള മൃദു മാറിന്‍ ചൂരില്‍
ഒരു ശ്വാനന്‍ പാല്‍ നുണവതു കാണാം"