Trending Books
Tuesday, 4 March 2014
Saturday, 1 March 2014
ഉറക്കഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച കൂട്ടുകാരിയുടെ ഓർമ്മകളുള്ള മാർച്ച് മാസങ്ങൾ
ഒരു മാർച്ച് മാസ ഞായാറാഴ്ചയെ കൊന്ന
മൾട്ടി ലെവൽ മാർക്കറ്റിംഗ് മീറ്റിംഗിലെ
വിജയികളുടെ ഹാലേലൂയ അലർച്ചകൾ-
ക്കിടയിലെ ഇടവേളകളിലൊക്കെയും
നിന്നെ ഞാൻ വിളിച്ചുകൊണ്ടേയിരുന്നു,
ഒടുങ്ങുന്ന ഓരോ മണിയൊച്ചയോടൊപ്പം
ഇവിടാരുമില്ല, ഇവിടാരുമില്ലായെന്ന്
നിന്റെ വീട് പറയുന്നത്
മാത്രം ഞാൻ കേട്ടില്ല
രണ്ടു ദിവസം കൂടി കഴിഞ്ഞാണ്
സംശയദൃഷ്ടിയോടെ എന്നെ നോക്കി
നീ ആശുപത്രിയിലാണെന്ന്
ജോബി പറഞ്ഞത്
ആർക്കും പ്രവേശനമില്ലയെന്ന ബോർഡും,
മുറിക്ക് പുറത്ത് നിൽക്കുന്ന നിന്റെ
അച്ഛനേയും അമ്മയേയും ഞാൻ കണ്ടില്ല,
ഇലക്ട്രോടുകൾ ഒട്ടിച്ച നീയും,
നിറഞ്ഞ കണ്ണുകളും മാത്രമായിരുന്നു മുന്നിൽ,
സത്യമായും ഉറക്കമില്ലാത്തതിനാലാണെന്ന
നിന്റെ വാക്കുകളെ കള്ളം കള്ളമെന്ന്
കൈത്തണ്ടയിൽ ബ്‍ളെയ്ഡുകൾ പണ്ട്
വരഞ്ഞ ചിത്രങ്ങൾ വിളിച്ചു പറയുന്നുണ്ടായിരുന്നു
നീ സുഖമില്ലാതെ ആശുപത്രിയിലാണെന്ന്
വീട്ടിൽ പറഞ്ഞപ്പോളാണ്
മീറ്റിംഗിന് പോയ തലേ രാത്രിയിൽ
മറുതലയ്ക്കൽ ശബ്ദമില്ലാത്ത മൂന്നു
ഫോൺ കോളുകളെക്കുറിച്ച് അച്ഛൻ പറഞ്ഞത്
അതു നീ തന്നെയാണെന്നെനിക്കറിയാം,
അത് ഞാനെടുത്തിരുന്നെങ്കിൽ ഒരുപക്ഷേ
നീ ഇങ്ങനെ കിടക്കുകയില്ലായിരുന്നിരിക്കും,
നിന്റെ ഉറക്കമില്ലായ്മ നമ്മുടെ
വർത്തമാനത്തിലലിഞ്ഞ് ഇല്ലാതാകുമായിരുന്നു,
തൊലിപ്പുറ സൌഹൃദമെന്ന
കപടതയെ കുടഞ്ഞുകളഞ്ഞ്
നമ്മുക്ക് പ്രണയിക്കാമായിരുന്നു,
രാത്രിയെന്ന് നീ കരുതും മുന്നേ
പകൽ കടന്നുവന്നേനെ,
നീ ഒരിക്കലും ഉറക്കത്തിന് വേണ്ടി
ഗുളികകൾ കഴിക്കില്ലായിരുന്നു,
ഡിസ്ചാർജായിക്കഴിഞ്ഞ് വെളുപ്പിന്
നാല്പത് കിലോമീറ്റർ ബൈക്കോടിച്ച്,
തണുത്ത കൈ നെറ്റിയിൽ വച്ച്
നിന്നെയുണർത്താൻ ഞാൻ വരില്ലായിരുന്നു
എത്ര മാർച്ച് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു
നിനക്കിപ്പോഴും ഉറക്കമില്ലെന്ന്
പറഞ്ഞെന്തിനാണ് മെയിലയക്കുന്നത് ?
നാല്പത് കിലോമീറ്ററിന്റെ ദൂരമിപ്പോൾ
നാല്പതിനായിരം കിലോമീറ്റർ ആയിരിക്കുന്നു
ആ ബൈക്ക് എണ്ണായിരം രൂപയ്ക്ക്
വിറ്റിട്ട് വർഷമെത്ര കഴിഞ്ഞിരിക്കുന്നു
സൌഹൃദമെന്ന തൊലിപ്പുറം ദ്രവിച്ചു കഴിഞ്ഞു,
പ്രണയമെന്ന മജ്ജയും മാംസവും പണ്ടേയില്ലാതായി
ജീവിതമെന്ന് എല്ലിൻകഷ്ണങ്ങൾ
തലകാട്ടാൻ തുടങ്ങിയിട്ട് നാളേറെയായി
ഉറക്കഗുളികകൾക്ക് പകരം
നീ മറ്റുവല്ലതും കണ്ടെത്തേണ്ട
കാലം അതിക്രമിച്ചിരിക്കുന്നു
Thursday, 13 February 2014
അദൃശ്യപ്രണയം
നമ്മൾതമ്മിൽ ഒരിക്കലും
കാണാതിരിക്കട്ടെ
കാണാൻ അല്പമെങ്കിലും
സാധ്യതയുള്ളയിടത്ത്
നമ്മുക്ക് പോകാതിരിക്കാം
അല്ലെങ്കിൽ
ഞാൻ പോയിവന്നിട്ട് നീയോ
നീ വന്നുപോയിട്ട് മാത്രം ഞാനോ
അവിടെയെത്തുക
നീ അവിടെയുണ്ടായിരുന്നു-
വെന്നോർത്ത് ഞാനും,
ഞാനവിടെ ഉണ്ടായിരുന്നു-
വെന്നോർത്ത് നീയും
അതുവഴി ഒറ്റയ്ക്ക് നടക്കുക
അതൊരു കടൽത്തീരമെങ്കിൽ
കടലിനെ കാണുന്ന
ചാരുബഞ്ചിലിരുന്നു
ഞാനെന്നോ നീയെന്നോ
കരുതി കടലിനോട്
വർത്തമാനം പറയുക
നമ്മൾ തമ്മിൽ ഒരിക്കലും
കാണാതിരിക്കട്ടെ
നമ്മുടെ പ്രണയം അത്രയും
അദൃശ്യമായിത്തന്നെയിരിക്കട്ടെ
Sunday, 9 February 2014
Sunday, 19 January 2014
ജയിംസ് എന്ന അപ്പൻ
കുറച്ചുനാൾ കഴിയുമ്പോൾ
നീ അച്ഛനാവും, സ്നേഹമാവും,
പിന്നെയും അപ്പനാവും..
കുഞ്ഞിന്റേം അമ്മയുടേയും അപ്പനാവും..
നീ പാലു കൊടുക്കും..
നിനക്ക് ഉറക്കത്തിലും ചെവി കേൾക്കും..
അപ്പന്റെ പൊന്നേയെന്ന് കുഞ്ഞിനേയും,
എന്റെ പെണ്ണേയെന്ന്
ഭാര്യയേയും വിളിക്കും..
അപ്പനാണെന്ന അഹങ്കാരം
നീ ലോകത്തോട് പറയും..
നീ കാലത്തെക്കുറിച്ചും
കുഞ്ഞിന്റെ ശബ്ദത്തെക്കുറിച്ചും,
ചിരിയെക്കുറിച്ചും ആലോചിക്കും...
അപ്പനായെന്ന് നിന്നോട് തന്നെ പറയും..
കുഞ്ഞ് രാത്രിയിൽ
നിർത്താതെ കരയും..
നീ വേവലാതിപ്പെടും..
ഇതിനൊന്നും ഉറക്ക-
മില്ലേയെന്ന് ദേഷ്യപ്പെടും..
നീ അപ്പനാണെന്ന്
ലോകം നിന്നോട് പറയും
Monday, 30 December 2013
പ്രോക്സിമിറ്റി
ഉറക്കത്തിനും ഉണർവ്വിനുമിടയിൽ
ശ്വേത വസ്ത്രധാരിയായ
ഒരുവന്റെ ഇറങ്ങിപ്പോക്കുണ്ട്
പുറത്തെ കണ്ണഞ്ചിക്കുന്ന വെയിലിലേക്ക്
വെയിൽ തിളച്ചു മറിയുന്ന കറുത്ത റോഡിലൂടെ
സ്വയം മറന്നൊരു കുഞ്ഞിന്നരികിലൂടെ
തണൽകായുമൊരു കുടുംബത്തിലേക്ക്
ഒരു വെയിൽകായപ്രവേശം
ഇതവന്റെയൊരു വേലയാണ് ഈ മുതുപാതിരയ്ക്കും പുറത്ത് കൊടുംവെയിലാണെന്ന് തോന്നിപ്പിക്കുന്ന അവന്റെ കള്ളക്കളി, എന്റെ ഇരട്ടി ഉയരത്തിൽ നിൽക്കുന്ന അവന്റെ നിഴലിൽ എനിക്ക് കാണാം അവൻ ചെയ്യുന്ന അഭ്യാസങ്ങൾ, ആ കുഞ്ഞിനെ അവൻ കരയിക്കും...എനിക്കറിയാം, കുഞ്ഞുങ്ങൾക്കെന്നെ ഇഷ്ടമാണ്, പക്ഷെ ഇവൻ അങ്ങനല്ല, ചിരിക്കുന്ന കുഞ്ഞുങ്ങളെ കരയിക്കും,ഈ കണ്ണുകാണാത്ത വെയിലിൽ തണൽ കൊള്ളുന്ന കുടുംബത്തെ നിങ്ങൾ കണ്ടില്ലേ, കുടുംബ ബന്ധങ്ങളുടെ വില അവനറിയില്ല, അവൻ അവരെ അവിടുന്ന് ഓടിക്കും, അവരുടെ ഇടയിലേക്ക് അവൻ കല്ലു വലിച്ചെറിയും. വെയിലിന്റെ മറവിൽ നിൽക്കുന്ന ഇവനെ അവർക്ക് കണികാണാൻ പോലും പറ്റില്ല. ഞാൻ ഉണർന്നാൽ ഇവന്റെ ഈ വേലകളൊന്നും നടക്കില്ല.
ഞാൻ കാണുന്നുണ്ടോയെന്ന്
ഇടയ്ക്കിടെ അവന്റെ തിരിഞ്ഞുനോട്ടമുണ്ട്
ഇരുട്ടുനിറഞ്ഞയെന്റെ കിടപ്പറയിലേക്ക്...
അറിയാത്ത ഭാവത്തിൽ ഞാൻ കണ്ണടയ്ക്കും
കുഞ്ഞുന്നാളിലെ എന്റെ കളിക്കോപ്പും,
ഇപ്പോഴുള്ള എന്നേയും
അവൻ കൊണ്ടുപോകുന്നത്
ഞാനറിയില്ലായെന്നാണവന്റെ ധാരണ,
എന്റെ എല്ലാ കളിക്കോപ്പുകളും അവനിങ്ങനെ കൊണ്ടുപോയിട്ടുണ്ട്, പലപല പ്രായത്തിലുള്ള എന്നെത്തന്നെ കൈകളിൽ കോരിക്കൊണ്ട് പോകും, വേണ്ടായെന്ന് പറയാൻ ഒരുങ്ങുമ്പോഴേക്കും അവൻ മുഖം പകുതി ചരിച്ച് ഒരു കോടിയ ചിരിചിരിക്കും, വെയിലിലേക്ക് നടക്കും, അവന് ഇരുട്ടിനെ വെയിലാക്കാനറിയുന്നവനാണ് വെയിൽകായപ്രവേശം ചെയ്യുന്നവനാണ്.അവൻ ഒന്നുമറിയണ്ട, എവിടം വരെ പോകുമെന്ന് നോക്കാമെന്ന് ഞാൻ.
അതെ, അവനറിയാതിരിക്കാനാണ്
മൂത്രമൊഴിക്കാൻ മുട്ടിയിട്ടു പോലും
ഞാൻ ഉറക്കം നടിച്ചു കിടക്കുന്നത്.
Subscribe to:
Posts (Atom)





