Trending Books

Monday 27 July 2020

പുര നിറഞ്ഞ ആൺപിള്ളേർ - ശരത്ത് പയ്യാവൂരിന്റെ കവിതകൾ

                   




ഏകാന്തതയുടെ പലവിധ പടവുകൾ

 ഡേവിഡ് റൈസ്മാൻ, നഥാൻ ഗ്ലേസർ റുഏൻ ഡെന്നി എന്നിവർക്കൊപ്പം, എഴുതിയ ‘ദി ലോൺലി ക്രൌഡ്’ എന്ന പുസ്തകത്തിൽ മൂന്ന് സാംസ്കാരിക തരങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. പാരമ്പര്യ രീതിയിൽ മുന്നോട്ടു പോകുന്നത്, സ്വയം നീങ്ങുന്നത്, ബാഹ്യ ഇടപെടലുകളാൽ നയിക്കപ്പെടുന്നത്. ഇതിൽ പരമ്പരാഗത ശൈലി കാര്യമായ പുരോഗതി ഉണ്ടാക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. എന്നാൽ സ്വയം തിരഞ്ഞെടുത്ത പാതയിൽ മുന്നേറിയവർ അവനവനിലുള്ളിലെ സാധ്യതകൾ കണ്ടെത്തുക്കയും പാരമ്പര്യ വഴികളിൽ നിന്നും മാറി സഞ്ചരിച്ച് തന്റേതായ പാത തുറക്കുകയും ചെയ്തു. അത്തരത്തിൽ സ്വയം വെട്ടിത്തുറന്ന പാതയിലൂടെ സഞ്ചരിക്കുന്നവയാണ് ശരത് പയ്യാവൂരിന്റെ കവിതകൾ.

 മാർക്ക് ട്വൈനിന്റെ ഹക്കിൾബെറി ഫിൻ പറയുന്നുണ്ട്, “അതിഭീകരമായ ഏകാന്തതയിൽ ഞാൻ പെട്ടിരിക്കുന്നു, മരിച്ചിരുന്നുവെങ്കിലെന്ന് വല്ലാതെ ആഗ്രഹിച്ചുപോയി. ഉറങ്ങുകയെന്നതായിരുന്നു അതു മറികടക്കാനുള്ള ഏകവഴി.” ഏകാന്തതയെ മറികടക്കാനുള്ള ശരത്തിന്റെ വഴി കവിതകളാണ്. ‘പുര നിറഞ്ഞ ആൺപിള്ളേർ’ എന്ന ആദ്യ കവിതാസമാഹാരത്തിൽ ഏകാന്തത നിറയുന്ന കവിതകളാണുള്ളത്. ഏകാന്തതയുടെ പല പടവുകളിലൂടെ വായനക്കാർ കയറിയിറങ്ങുന്നു. പല രൂപത്തിൽ, പല ആളുകളിലൂടെ. ഒറ്റക്കുള്ള ചുറ്റിക്കറങ്ങലുകൾ, അതിലൂടെയുള്ള കാഴ്ച്ചകൾ ഇവയിലൂടെയെല്ലാം ശരത് വായനക്കാരെ കൊണ്ടുപോകുന്നു. കണ്ണൂരിന്റെ ഗ്രാമ്യ ഭാഷയിലൂടെ, തനത് പ്രദേശങ്ങളിലൂടെ.

 ശ്മശാനത്തിന് പ്രേമലേഖനമെഴുതിയ തയ്യൽക്കാരനായാലും, ചെത്തുകാരൻ വാസുവായാലും, മറൈൻ ഡ്രൈവിലെ പ്രാവുകളെ നോക്കി സുഹൃത്തുക്കളിരുന്ന തണുത്ത കരിങ്കല്ലും, ഓർമ്മകളിലൂടെ വളർന്ന വാഴത്തോട്ടവും, പിടിവിട്ട വരാലുകളും ഇറച്ചിവെട്ടുകാരനായ ആശാരിയും ഇതുതന്നെ പറയുന്നു.

 അയാൾ
വീതുളിക്ക് പകരം കത്തിയും,
മരത്തിനുപകരം പന്നിയും,
തിരഞ്ഞെടുത്ത്
വിശപ്പിന്റെ ചിത്രം കൊത്തുന്നു.” (പ്രേമത്തിന്റെ നിലവിളി)

 ചായക്കടക്കാരൻ നാരേട്ടനിലൂടെ (നാരേട്ടനെന്ന കൊടിയടയാളം), നാടിനോടും, നാട്ടാരോടും കടപ്പാടുള്ള നാടകം കൊണ്ടുവന്ന ഭാസിയെന്ന ചെക്കനെ ഓർമ്മിക്കുന്ന അമ്മമ്മയിലൂടേയും (തോപ്പിൽ ഭാസിയും എന്റെ അമ്മമ്മയും) ഈങ്ക്വിലാബിന്റെ മുഴക്കമുള്ള ഏകാന്തതയും, സഹകരണാശുപത്രിയിൽ കുഞ്ഞിരാമനെന്ന പേരിൽ ജനിക്കേണ്ട കുഞ്ഞുങ്ങളിലൂടെ (സഹകരണാശുപത്രി) സ്വപ്നങ്ങളുടേയും, നഷ്ടങ്ങളുടേയും ഏകാന്തതയിലേക്കും, ത്രേസ്യ എന്ന ഉപമയിൽ മുങ്ങിപ്പൊങ്ങുന്ന ആട്ടിൻ പാൽ മണമുള്ള ഒരു നാടിന്റെ ഏകാന്തയിലേക്കും വായനക്കാരെ ശരത് വര(ലി)ച്ചിടുന്നു.

 വിശാലമായ ലോകത്ത്
നമ്മൾ ചെറിയചെറിയ ഇടങ്ങളിൽ
കുടുങ്ങിയതുപോലെ, അല്ല,
കുടുക്കിയതുപോലെ” ( ആനയും ഉറുമ്പും: മനുഷ്യനും ലോകവും)

 എന്ന് ശരത് പറയുമ്പോൾ തുമ്പിയിൽ കുടുങ്ങി(ക്കി)യ ഉറുമ്പിലൂടെ  വിപ്ലവത്തിന്റെ, മാറ്റത്തിന്റെ ഏകാന്തയിലൂടേയും വായനക്കാർ കടന്നുപോകുന്നു.

 കിൻഡിൽ പ്ലാറ്റ്ഫോമിലൂടെ ശരത് പയ്യാവൂരിന്റെ കവിതകൾ ‘പുര നിറഞ്ഞ ആൺപിള്ളേർ’ ഇതാ നിങ്ങളിലേക്ക്.

 

വില ₹49

https://www.amazon.in/gp/product/B08DLN7HD5/ref=ppx_yo_dt_b_d_asin_title_o00?ie=UTF8&psc=1

ജുനൈദ് അബൂബക്കർ


1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

പുരനിറഞ്ഞ പുരുഷന്മാർ ...