Trending Books

Monday 29 November 2010

ഭാഗ്യം



ശാന്തയുടെ ഒടുക്കത്തെ ബഹളം കേട്ട് കൊണ്ടാണ് ഇന്നും ഉണര്‍ന്നത്.അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.രണ്ടാമത്തെ മോളുടെ കല്യാണത്തിനു ആധാരം പണയം വെച്ച് പലിശക്ക് വാങ്ങിയ പണം കൊടുക്കേണ്ട അവസാനത്തെ ദിവസം ഇന്നാണ്.
ഇരുപത്തയ്യായിരം രൂപ !!!
എവിടുന്നെടുത്തിട്ടു കൊടുക്കാനാ..
ഇന്ന് പണം കൊടുത്തില്ലെങ്കില്‍ വീട്ടില്‍ നിന്നും ഇറങ്ങി പോകാനാണ് തോമസ്‌ കുട്ടി പറഞ്ഞിരിക്കുന്നത്..പഞ്ചായത്ത് പ്രസിഡന്റ് സോമന്റെ മധ്യസ്ഥതയില്‍ ആണ് ഇത്രയും ദിവസം നീട്ടികിട്ടിയത്..എല്ലാം ശരിയാണ്,പക്ഷെ പണം..അത് മാത്രം ഇല്ല..
സോ മില്ലില്‍ ഇപ്പോള്‍ തന്നെ പണി കുറവ്..നല്ല മരം പോലും കാണാനില്ല..എല്ലാവരും സിമന്റ് കട്ടിളയും ജനലുമൊക്കെ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു.മരമൊന്നും ആര്‍ക്കും വേണ്ടാതായ് 
ഇന്നും പണം കൊണ്ട് കൊടുത്തില്ലെങ്കില്‍ നാളെ തോമസ് കുട്ടി വരും..
ശാന്ത എന്ത്‌ സമാധാനം പറയും?അവന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ഞാന്‍ രാവിലെ ജോലിക്കെന്നു പറഞ്ഞു ഇറങ്ങി പോകും ..
പ്രായം ചെന്ന അപ്പനും അമ്മയും..
അപ്പനാണെങ്കില്‍ ഒന്നും മിണ്ടാറില്ല..എവിടെങ്കിലും ചുരുണ്ട് കൂടി കിടന്നാല്‍ മതി അങ്ങോര്‍ക്ക്..
പാവം അമ്മ..ഒന്നെണീറ്റു ഇരിക്കണമെങ്കില്‍ ആരുടെയെങ്കിലും സഹായം വേണം,ജനാലയില്‍ കെട്ടിയിട്ടിരിക്കുന്ന തുണിക്കഷണമാണ് ആരുമില്ലെങ്കില്‍ ഒരേയൊരു താങ്ങ് 
ഇവരേം കൊണ്ട് എങ്ങോട്ട് പോകും?
പിള്ളാരൊക്കെ ഉണ്ടായിട്ടെന്താ കാര്യം..
മൂത്തവന്‍ കണ്ണൂരെങ്ങാനും പോയ്‌ ഒരരയത്തിയുമായ് താമസമാണെന്ന്  ആരോ പറയുന്നത് കേട്ടു..അഞ്ചു പൈസയുടെ ഉപകാരമില്ല..
അല്ല,അവനും ഒരുപകാരവും ഞാനായിട്ട് ചെയ്തിട്ടില്ലല്ലോ,പിള്ളാരെ ജനിപ്പിച്ചു എന്നതില്‍ കവിഞ്ഞു ഒന്നും അറിഞ്ഞിട്ടില്ല..
ശാന്ത,ശാന്ത തന്നെയാണ് അവരെ വളര്‍ത്തിയത്‌..
അവര്‍ സ്കൂളില്‍ പോകുന്നുണ്ടോയെന്നു തിരക്കിയിട്ടില്ല,വല്ലതും കഴിച്ചിട്ടുണ്ടോ എന്ന് തിരക്കിയിട്ടില്ല..
പിന്നെങ്ങനെ അവരോടു വല്ലതും ചോദിക്കും..

ഒന്ന് കുളിച്ചിട്ട് ഇറങ്ങാം,തന്റെ ജീവിതം പോലെ ഇഴപിരിഞ്ഞ തോര്‍ത്ത് .
"ഓ..നിങ്ങളും കുളീം തേവാരവുമായ് നടന്നോ,ചെരുപ്പ് കുറച്ചുകൂടി വെളുപ്പിക്ക്,ഒരു പണിക്കാരന്‍ "
രാജന്‍ ഒന്നും കേട്ടില്ലാന്നു നടിച്ചു കുളിക്കാന്‍ കയറി..
കുളി കഴിഞ്ഞു വന്നിട്ടും അവളുടെ പള്ള് പറച്ചിലിന് കുറവൊന്നുമില്ല.
"ഇവിടെ വെച്ചിരുന്ന രണ്ടു രൂപ എന്തിയേടി?" വണ്ടി കൂലിക്ക് ആകെ ഉണ്ടായിരുന്ന കാശാ..അതെവിടെ
പോയോ..
"ആ കണ്ണാടിയുടെ പുറകിലുണ്ട് ,ഒരു വക നോക്കത്തില്ല,ഇങ്ങനൊരുത്തന്‍ ,ദൈവമേ എനിക്കായ് തന്നെ വെച്ചിരുന്നല്ലോ ഇയാളെ . ഹോബിക്ക് പോകാനുള്ളതല്ലേ..അയാളുടെ ഹോബി..നാല് പെമ്പിള്ളാരെ കണ്ടു കഴിയുമ്പോള്‍ അയാക്ക് സോ മില്ലിലെ പണി ഹോബിയാണത്രെ ഹോബി..ഉണ്ണാനൊന്നുമില്ലേലും കോണകം പുരപ്പുറത്താ.. "
ശരിയാ ഒരിക്കല്‍ അപ്പന്റെ അനിയന്റെ മോന്റെ കല്യാണത്തിനു കുറച്ചു ചെത്ത്‌ പിള്ളാരോട് പറഞ്ഞതാ..പണിക്കു പോകുന്നത് ഹോബിക്കാണെന്നു..
അത് പിന്നെ എല്ലാരും വല്യ കൊമ്പത്തെ പുള്ളികളാ..ഇല്ലെങ്കില്‍ അവരുടെ മുന്നില്‍ കൊച്ചായ് പോയേനെ..ഇതൊന്നും അവള്‍ക്കറിയണ്ടല്ലോ

ഇന്നേതായാലും തോമസ് കുട്ടി വരത്തില്ല,നാളയേ ഉള്ളൂ..ഇരുപത്തിനാല് മണിക്കൂര്‍ സമാധാനം..പിന്നെ..ഒന്നുമറിയില്ല..ഇന്നെങ്കിലും എന്തേലും പണി വന്നിരുന്നെങ്കില്‍ അപ്പനും
അമ്മയ്ക്കും നല്ലത് എന്തെങ്കിലും കഴിക്കാന്‍ വാങ്ങി കൊടുക്കാമായിരുന്നു..
രാജന്‍ ഇറങ്ങി നടന്നു..
അപ്പന്റെ ദയനീയ നോട്ടം കണ്ടില്ലായെന്നു നടിച്ചു..
അനുഭവിക്കട്ടെ.
ഉള്ള സമയത്ത് ധൂര്‍ത്തടിച്ച് നടന്നതല്ലേ രണ്ടും..
രതീഷുണ്ടല്ലോ,പുന്നാര പുത്രന്‍ ..
അവനൊന്നു കൊണ്ട് പോയാലെന്നാ രണ്ടിനേം..
അവന്റെ പെണ്ണിന്റെ വാക്ക് കേട്ടു നടന്നോളും പെങ്കോന്തന്‍ ..
അല്ലെങ്കില്‍ അവനെ എന്നാത്തിനാ പറയുന്നേ..അവന്റെ മോടെ അല്ലല്ലോ.എന്റെ മോടെ കല്യാണത്തിനാണല്ലോ അപ്പന്റെ പേരിലുള്ള ഈ മൂന്നു സെന്റ്‌ പണയം വെച്ചത്..
അല്ലെങ്കിലും അവന്‍ ഭാഗ്യവാനാ..രണ്ടു ആമ്പിള്ളാരല്ലേ,അതും കുടുമ്പം നോക്കുന്നവര്‍ ..    
നമ്മുക്കുള്ളത് പോലല്ലല്ലോ..ഒരെണ്ണം കണ്ണൂര് അരയനായ് നടക്കുന്നു...
പിന്നൊരുത്തന്‍ അവന്റെ കാര്യം നോക്കി ചെറുപ്പത്തിലെ പോയ്‌..ഹും..എന്തിനാ ഇതൊക്കെ ഇപ്പോള്‍ ആലോചിക്കുന്നത്..
നാളെ എവിടെ അന്തിയുറങ്ങും..ഏതായാലും നാളെ ആകട്ടെ..

ഹൌ..കാലെന്തിലോ തട്ടി,എന്നാ വേദനയാ..വരുമ്പോ എല്ലാം കൂടെ ഒരുമിച്ചാ...പണ്ടാരം കല്ല്‌..കടം വാങ്ങി നീ മുടിഞ്ഞു പോട്ടെ.. കല്ലിനെ രാജന്‍ ശപിച്ചു.
തലേന്നത്തെ മഞ്ഞില്‍ കുതിര്‍ന്നു കല്ലില്‍ ചേര്‍ന്ന് എന്തോ ഇരിക്കുന്നു..ലോട്ടറി ടിക്കറ്റ് ആണോ..
അല്ല ഗാന്ധിജി.ഗാന്ധിജിയുടെ പടം..
അമ്പതു രൂപ!!!!
അമ്പതു രൂപാ..രാജന് ഉറക്കെ കൂവാന്‍ തോന്നി..
എന്നാലും ദൈവമേ അന്‍പതിനു പകരം നീ ഒരഞ്ഞൂറു രൂപ തന്നില്ലല്ലോ..
വിശപ്പ് ..കയ്യില്‍ കാശ് കിട്ടിയപ്പോള്‍ ഇതുവരെ വരാത്ത വിശപ്പ്..തലയില്‍ ഒന്നുമില്ല വിശപ്പ് മാത്രം..
ആദ്യം കണ്ണില്‍ പെട്ടതും കൃപാ റെസ്റ്റോറന്റ്,സദാശിവന്റെ കൃപാ റെസ്റ്റോറന്റ്.
ഒന്നും ആലോചിക്കാതെ കയറി..
"സദാശിവാ പൊറോട്ടയും ബീഫ് ഫ്രൈയ്യും" 
"എന്താടാ രാജാ തോമസ് കുട്ടിക്ക് കൊടുക്കാനുള്ള കാശൊക്കെ ആയോ?"
അവന്റെയൊരു അന്വേഷണം,അവനെ നോക്കിയില്ല..
"നീ പൊറോട്ട കൊണ്ടുവാ.."
എന്ത് രുചി,ഇത്രയും രുചിയുള്ള ഭക്ഷണം കഴിച്ചിട്ടില്ല..
കണ്ണടച്ച് തുറക്കും മുന്പ് പ്ളേറ്റ് കാലി..വിശപ്പ് മാറുന്നില്ല..
"സദാശിവാ ഒരു പ്ളേറ്റ് കൂടെ താ"
"ഒടുവില്‍ പറ്റു പറഞ്ഞാല്‍ എന്റെ വിധം മാറുമേ.."
നിന്റെ ഔദാര്യമോന്നും രാജന് വേണ്ടായെന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് കഴിച്ചു തീര്‍ത്തു..
"എത്രായി.."
"മുപ്പത്തഞ്ചു  രൂപ.."
"ഇന്നാ പിടിച്ചോ?അമ്പതുണ്ട്, ബാക്കിയിങ്ങു താ ഒരു ഗോള്‍ഡും" 
"ഹിഹി..ഇന്നാ രാജാ..ബാക്കിക്ക് ലോട്ടറി എടുക്കുന്നോ?"
ശിവദാസിനെ കനപ്പിച്ചൊന്നു നോക്കി..ഗോള്‍ഡു കത്തിച്ചു ആഞ്ഞു വലിച്ചു..

പട്ടി..
അപ്പന് മുനിസിപ്പല്‍ ബങ്ക് ഉണ്ടാരുന്നപ്പോള്‍ സോഡ കൊണ്ട് കൊടുത്തോണ്ടിരുന്നവനാ..അവനിപ്പോള്‍ വല്യ മുതലാളി ആയി..കാറായ് ബംഗ്ളാവ് ആയി..പെണ്മക്കളെയൊക്കെ പഠിപ്പിച്ചു നാഴ്സുമ്മാരാക്കി..എല്ലാരും അമേരിക്കയില്‍ പോയ്‌..ആമ്പിള്ളാര് അപ്പനെ സഹായിച്ചു കൂടെ കൂടി..
എന്നാല്‍ നമ്മുടെ അപ്പനോ?ലോട്ടറി എടുത്തു മുടിഞ്ഞു..എത്ര തിരക്കാണെങ്കിലും അപ്പന്‍ ഉച്ചവരെയേ കടയില്‍ നില്‍ക്കുള്ളൂ..അത് വരെ പിരിഞ്ഞ കാശില്‍ പകുതി കൊണ്ട് ലോട്ടറി വാങ്ങും.. ഉച്ച കഴിഞ്ഞു വീട്ടില്‍ സുഖമുറക്കം..അതുകഴിഞ്ഞ് അപ്പനും അമ്മയും കൂടെ ഓട്ടോയില്‍ കയറി റിലീസ് സിനിമ കാണാന്‍ പോകും..അതിപ്പോള്‍ അടുത്താണെങ്കിലും ദൂരെ ആണെങ്കിലും ഓട്ടോയില്‍ തന്നെ..സുഖലോലുപര്‍ 
ഉച്ച കഴിഞ്ഞാല്‍ കടയില്‍ ഞാനോ,രതീഷോ അല്ലെങ്കില്‍ അളിയനോ ആരിക്കും ഞങ്ങള്‍ക്ക് കിട്ടിയതും കൊണ്ട് ഞങ്ങളും പോകും..ഒരു കണക്കുമില്ല കൂടെ വരുന്നവനും ഇഷ്ടം പോലെ 
കൊടുക്കും..
സദാശിവനൊക്കെ എത്ര രൂപ കയ്യും കണക്കുമില്ലാതെ അപ്പന്‍ സഹായിച്ചിട്ടുണ്ട്..മക്കളെ പഠിപ്പിക്കാനും,കെട്ടിക്കാനുമൊക്കെ..
എന്നാ കച്ചവടമായിരുന്നു അന്നൊക്കെ..ചാക്ക് കണക്കിനായിരുന്നു നാരങ്ങ വാങ്ങുന്നത് ,ഒരു ദിവസം നാനൂറു അഞ്ഞൂറ് നാരങ്ങ വെള്ളം പോകുന്ന കട...
അപ്പന്‍ എത്ര തവണ പറഞ്ഞിട്ടുണ്ട്..ഗ്ളാസൊന്നു കഴുകി കൊടുത്തു അവിടെ നില്‍ക്കാന്‍ ..
ആര് കേള്‍ക്കാന്‍ ..ഒടുവില്‍  മുനിസിപ്പാലിറ്റിക്കാര്‍ ബങ്ക് കൊണ്ട് പോകുന്നത് വരെ തുടര്‍ന്ന 
ബിസിനസ് .തലേന്നത്തെ കച്ചവടത്തിന്റെ ബാക്കി  അറുനൂറു രൂപയും കുറെ ലോട്ടറി ടിക്കറ്റ്മായ്  അപ്പന്‍ അവസാനിപ്പിച്ച ബിസിനസ്    

രാജാ രണ്ടു നാരങ്ങാ വെള്ളം പറ..
ഞെട്ടിപോയ്..വഞ്ചിനാട്ടിലെ സാജന്‍ ...ബസ്സ് വന്നത് അറിഞ്ഞതേയില്ല..
രാജാ ഞാന്‍ മഞ്ജുളയിലുണ്ട് ,
ഭൂട്ടാന്‍ സിക്കിം ലോട്ടറികളുടെ ഹോള്‍സെയ്ല്‍ ഡീലറാണ് മഞ്ജുള  
സദാശിവാ സാജന് നാരങ്ങാവെള്ളം,മഞ്ജുളയിലേക്ക് കൊടുത്തേക്കാന്‍
നാളെയാണ് നാളെയാണ് നാളെയാണ് നറുക്കെടുപ്പ്...തലച്ചോറിലേക്ക് ശബ്ദം പാഞ്ഞു കയറുന്നു ..സദാശിവന്‍ പറഞ്ഞ പോലെ ലോട്ടറി എടുത്താലോ?
ഏതായാലും ബാക്കി പന്ത്രണ്ട്  രൂപ കൊണ്ട് തോമസ് കുട്ടിയുടെ കാശ് കൊടുക്കാന്‍ പറ്റില്ല..രണ്ടാമതൊന്നാലോചിച്ചില്ല,  
"ഒറ്റ രൂപയുടെ പത്തെണ്ണം എനിക്കും താ സണ്ണി.."
ഇതാകുമ്പോള്‍ ഇന്ന് വൈകിട്ട് അറിയാം,അന്‍പതിനായിരം രൂപ വരെ ഡീലര്‍ തരികയും ചെയ്യും..
സാജന്‍ വണ്ടി സ്ടാര്ട്ട് ചെയ്തു കഴിഞ്ഞിരിക്കുന്നു...രണ്ടു രൂപ ബാക്കി..

സോമില്ല് എത്തിയതറിഞ്ഞില്ല..
ഷര്‍ട്ട് മാറ്റി ബനിയന്‍ എടുത്തിട്ടു..കാര്യമായ പണിയിന്നുമില്ല..ആകെ ഒരു വട്ടമരമാണ് വന്നിരിക്കുന്നത്..വിറകിനു വേണ്ടി ആരോ മുറിച്ച പാഴ്മരം..
ഒരു കണ്ടി തേക്കിന്‍ തടിക്കോ,കഴുക്കോലിനോ പോലും ആരും വരുന്നില്ല..പിന്നെങ്ങനെ മുതലാളിയോട് കാശിനു ചോദിക്കും..പണിയില്‍ നിന്നും പറഞ്ഞു വിടാത്തത്‌ തന്നെ ഭാഗ്യം..
പതിവില്ലാതെ വയറു നിറയെ കഴിച്ചത് കൊണ്ടാകും ആകെ ഒരു വയറു വേദന,നെഞ്ചെരിച്ചില്‍ ..
ആ ലോട്ടറി ഷാജി ഇത് വഴിയെങ്ങാനും വരുമോ?വന്നിരുന്നെങ്കില്‍ ഇതൊന്നു നോക്കാമായിരുന്നു..ഒരാകാംഷ..
അറക്കവാളെല്ലാം എടുത്തു മൂര്‍ച്ച പരിശോധിച്ചു..കാര്യമായ പണിയില്ലാത്തതിനാല്‍ എല്ലാം കുഴപ്പമില്ലാതെ ഇരിപ്പുണ്ട്..എങ്കിലും എല്ലാത്തിനും വീണ്ടും എണ്ണയിട്ടു വെച്ചു.
ഇനിയെന്ത് ചെയ്യാനാ..
റോഡിനഭിമുഖമായ് കിടക്കുന്ന തടിയില്‍ കേറിയിരുന്നു,ഷാജി വന്നാല്‍ കാണാം..
സൈക്കിള്‍ ബെല്ലോ പഴയ സിനിമ പാട്ടോ കേള്‍ക്കുന്നുണ്ടോ...മൂന്നര കഴിഞ്ഞിരിക്കുന്നു..
ട്രിംഗ്..ട്രിംഗ് ..ഷാജി..അതാ ഷാജി വരുന്നു..ആകെ ഒരസ്വസ്ഥത..
"ഷാജി മോനെ,ഷാജി.."
"എന്താടോ രാജാ,ഒരു എരിപൊരി..താന്‍ ലോട്ടറി വല്ലതും എടുത്തോ?ഇത് വരെ എന്റെ കയ്യില്‍ നിന്നും ഒന്ന് പോലും എടുത്തിട്ടില്ലല്ലോ..പിന്നെന്താ"
"ഇതൊന്നു നോക്കിയേടാ മോനെ.."
"പത്തെണ്ണമോ..ഇതെവിടുന്നാ.."
"നമ്മുടെ മഞ്ജുളയില്‍ നിന്നാ.".
"ഹോ താനൊക്കെ മുതലാളിമാരുടെ കയ്യില്‍ നിന്നെ എടുക്കത്തുള്ളല്ലോ.."
"പ്ളീസ് മോനെ..നമ്മുടെ വഞ്ചിനാട്ടിലെ സാജന്റെ കൂടെ  കേറിയപ്പോള്‍ എടുത്തതാ..ഒന്ന് നോക്കെടാ.".
"ഇങ്ങു താ നോക്കട്ടെ, ഭൂട്ടാനല്ലേ ഒന്നും കാണത്തില്ല മിക്കവാറും"
"ഇതിലൊന്നുമില്ല..ഞാന്‍ പറഞ്ഞില്ലേ"ഷാജി ലോട്ടറി ചുരുട്ടി കൂട്ടി താഴെയിട്ടു.
രണ്ടു,മൂന്നു,നാല്,അഞ്ചു..
"ഇതിലെങ്ങുമൊന്നുമില്ലെടോ"
കടലാസ് കഷണങ്ങള്‍ താഴോട്ടു വീഴുന്ന ഒച്ച..ആറ്,ഏഴ്...
കണ്ണ് നിറഞ്ഞു  വരുന്നു..തിരിഞ്ഞു നിന്ന് കൈലി തലപ്പ്‌ കൊണ്ട് കണ്ണ് തുടച്ചു..
"എടോ ..എടോ രാജാ..ഇതിലുണ്ട് ഇതിലുണ്ടെടോ ..തനിക്കു മുപ്പതിനായിരം അടിച്ചിട്ടുണ്ട് .."
മുപ്പതിനായിരം..മുപ്പതിനായിരം..
ഷാജി  ഉമ്മ..ഉമ്മ..

ടിക്കറ്റ് തിരിച്ചു വാങ്ങി ഒടുകയാരുന്നു,ആറ് മണിക്ക് മുന്പ് മഞ്ജുളയിലെത്തണം ,മില്ലിലേക്ക് കേറിയതും വസ്ത്രം മാറിയതും ബസ്സ് കയറിയതും ..ഒന്നും ഓര്‍മയില്ല..
മുപ്പതിനായിരം,തനിക്കു മുപ്പതിനായിരം ലോട്ടറി അടിച്ചു..ഷാജിയുടെ ശബ്ദം മാത്രം മനസ്സില്‍ ..
ബസ് ടിക്കറ്റ് എടുത്തതും..സീറ്റ് കിട്ടിയതും..ഓര്‍ക്കുന്നില്ല..
ശൂന്യത..മുന്നില്‍ വെളുത്തൊരു പ്രകാശം മാത്രം..സൂര്യന്‍ കണ്മുന്നില്‍ നില്‍ക്കുന്നു...ഒന്നും കാണുന്നില്ല..
അമ്മ വന്നു തലയില്‍ തലോടുന്നു..

ടിംഗ് ടിംഗ്..
"ചേട്ടാ അങ്ങോട്ട്‌ നീങ്ങിയിരിക്കാമോ?"കണ്ണ് തുറന്നു..
ഇറങ്ങാനുള്ള സ്ഥലം കഴിഞ്ഞു മൂന്നു സ്റ്റോപ്പും കഴിഞ്ഞു വണ്ടിയെടുക്കുന്നു..
ആളിറങ്ങണം,ആളിറങ്ങണം..ഇവിടിറങ്ങണം .
ടിംഗ്..വണ്ടി അലര്‍ച്ചയോടെ നിന്നു..കിളിയുടേം ഡ്രൈവറുടേയും തെറി കേട്ടില്ല..ചാടിയിറങ്ങി..
അഞ്ചു മണി.. മഞ്ജുളയിലേക്ക് ഒരു കിലോമീറ്റര്‍ ഉണ്ട്..വണ്ടിക്കൂലിക്ക് പൈസയില്ല..
ഒന്നും ആലോചിക്കാനില്ല.ടിക്കറ്റ് കിടക്കുന്ന പോക്കറ്റില്‍ അമര്‍ത്തി പിടിച്ചു ഓടി.കണ്ണടച്ച് ഓടി..
പ്രിന്റില്‍ വന്നതും,ലൈവ് കാണിച്ചതും ഒന്നാരിക്കണേ,ദൈവമേ ചതിക്കല്ലേ..
"സണ്ണീ,സണ്ണീ നമ്മുടെ ലോട്ടറി ഷാജി പറഞ്ഞു ഇതിനു മുപ്പതിനായിരം അടിച്ചിട്ടുണ്ടെന്നു,ഒന്ന് നോക്കിക്കേ"..കിതച്ചു കൊണ്ട് അവിടുത്തെ സ്ടൂളിലേക്ക് ചാഞ്ഞു..
"ഇങ്ങു താ നോക്കട്ടെ,രാജാ കോളടിച്ചല്ലോ..ഉണ്ട്..മുപ്പതിനായിരം തികച്ചുമുണ്ട്.."
"ഹിഹി കാശ് നാളെ തരാം.ടികറ്റ് ഇങ്ങു തന്നേക്ക്‌ രാജാ.".
"വേണ്ട സണ്ണീ..ഇനി ഒരു പരീക്ഷണം വയ്യ...ഇന്ന് തന്നെ വേണം..നാളെ തോമസ് കുട്ടിക്ക് കൊടുക്കാനുള്ളതാ.".
"എന്നാല്‍ ശരി അര മണിക്കൂര്‍ കൂടെ ക്ഷമിക്ക്..കണക്കു ക്ളോസ് ചെയ്തിട്ട് തരാം.."
ചുറ്റും നോക്കി...എല്ലാം പഴയ പോലെ തന്നെയുണ്ട് കവലയില്‍ ..
എത്ര നാളിന് ശേഷമാണു തലയുയര്‍ത്തി കവലയൊന്നു കാണുന്നത്..
ശിവദാസന്റെ ചായക്കടയും,ജ്യൂസ് പാര്‍ലറും..
പ്രമോദിന്റെ എസ്.ടി.ഡി. ബൂത്ത്‌..
മാത്തുക്കുട്ടിയുടെ അനുരാഗം ടെക്സ്ടയില്സ്...
വിലാസിനിയുടെ മില്‍മാ ബൂത്ത്...
തങ്കച്ചന്റെ പലചരക്ക് കട..
എല്ലാം അവിടൊക്കെ തന്നെയുണ്ട്..പക്ഷെ എല്ലാം പുതിയത് പോലെ തോന്നുന്നു...ആദ്യം കാണുന്ന പോലെ..
"രാജാ ഇന്നാടോ കാശ്...എണ്ണി നോക്ക്,വീട്ടില്‍ ചെന്ന് കഴിയുമ്പോള്‍ കാശ് കുറഞ്ഞു പോയെന്നു പറയരുത്..അല്ലേല്‍ തന്നെ നാട്ടുകാരുടെ മുന്‍പില്‍ എനിക്ക് ധാരാളം 
ചീത്തപ്പേരുണ്ട്..താനായിട്ട് ഇനിയത് കൂട്ടണ്ട.."

ഇനി ഇത് വഴി തലയുയര്‍ത്തി നടക്കാം..ശാന്ത കുറച്ചു നാളെങ്കിലും പള്ള് പറയുന്നത് നിര്‍ത്തും..
"എടോ ശിവദാസാ..ഇരുപത്തഞ്ചു പൊറോട്ടയും,നാല് ബീഫ് ഫ്രയ്യും..പാഴ്സല്‍ ,തന്നോട് തന്നാ പറഞ്ഞത്.. ഇരുപത്തഞ്ചു പൊറോട്ടയും,നാല് ബീഫ് ഫ്രയ്യും..പാഴ്സല്‍ 
പത്തു പഴം പൊരിയും..നല്ല ചൂടുള്ളത്‌..തണുത്തതെങ്ങാനും എടുത്താല്‍ എന്റെ വിധം മാറും പറഞ്ഞേക്കാം"
"ആ ഒരു പായ്ക്കറ്റ് ഗോള്‍ഡും ..എല്ലാം കൂടെ എത്രായി?"
"താനെന്നാ പഴം വിഴുങ്ങി നില്‍ക്കുന്നെ..എടോ എത്രയായെന്നു?"
"ഇരുന്നൂറ്റിയന്പത്തിയെട്ടു"
"അത് പറയാനെന്നാ ഇത്ര താമസം, ഇന്നാ മുന്നൂറുണ്ട്,ബാക്കി നാല്‍പ്പതു മതി രണ്ടു രൂപ തനിക്കു രാജന്റെ വക ടിപ്.."
കുറച്ചു പലചരക്ക് സാധനങ്ങള്‍ വാങ്ങാം.
"തങ്കച്ചയോ പഴയ പറ്റു എത്രയുണ്ട്.."
"കടയടച്ചു വരുമ്പോള്‍ ഒരു പത്ത് കിലോ മട്ടയും..ബാക്കി പലചരക്ക് സാധനങ്ങളും വീട്ടിലോട്ടു എത്തിക്കണേ..ഇന്നാ അഞ്ഞൂറ് രൂപയുണ്ട്.എന്റെ കൈ ഫ്രീയല്ല..അതാ..അനുരാഗത്തില്‍ 
നിന്നു കുറച്ചു സാധനം വാങ്ങാനുണ്ടേ..അച്ചായന്‍ സിഗരറ്റ് ഒരെണ്ണം വലിക്കുന്നോ..വേണ്ടെങ്കില്‍ വേണ്ടാ..ഞാനിറങ്ങുവാ..സാധനങ്ങള്‍ മറക്കല്ലേ"
അനുരാഗത്തില്‍ നിന്ന് അപ്പന് ഒരു മുണ്ടും ജുബ്ബയും,അമ്മയ്ക്കും ശാന്തക്കും രണ്ടു സാരികളും വാങ്ങി..
ഇനി ഇങ്ങനൊക്കെ വാങ്ങുമോന്നു ദൈവം തമ്പുരാന് മാത്രമറിയാം.. 

ഇത്രപെട്ടന്ന് വീടെത്തിയോ?പറക്കുവാരുന്നു..
"ശാന്തേ..എടീ ശാന്തേ.."
"നീ വീടും പൂട്ടി എന്നാ കാണിക്കുവാ,തുറക്കെടീ..എടീ വാതില്‍ തുറക്കാന്‍ "
"തൊള്ള തുറക്കണ്ടാ വരുവാ..നാളെ ഇറങ്ങുപോള്‍ ഉള്ള കുറച്ചു സാധനങ്ങള്‍ വഴിയില്‍ കളയണ്ടല്ലോ..അതൊന്നു എടുത്തു വെക്കുവാരുന്നു."
"അപ്പനെന്തിയെടീ.."
"അങ്ങേരവിടെങ്ങാനും ഉണ്ട്.."
"നിങ്ങളിതെന്നാ കൂത്താ കാണിക്കുന്നേ..നാളെ എന്നാ ചെയ്യുമെന്ന് എത്തും പിടീം ഇല്ലാതിരിക്കുമ്പോഴാണോ നിങ്ങള് കോടി വാങ്ങിച്ചോണ്ട് വരുന്നത്..അതോ ചത്തു കിടക്കുമ്പോ ചമഞ്ഞു 
കിടക്കാനാണോ?"
"നിനക്കെത്രാടീ വേണ്ടത്..ഇരുപത്തയ്യായിരം അല്ലെ? ഇന്നാടീ പുല്ലേ ഇരുപത്തയ്യായിരം..തികച്ചുമുണ്ടോന്നു എണ്ണി നോക്ക്.."
"ഈ രാജന് കുടുമ്പം നോക്കാനറിയത്തില്ലന്നു ഒരുത്തനും പറയത്തില്ലല്ലോ..നാളെ അവന്‍ വരുമ്പോള്‍ ഇട്ടു കൊടുക്ക് അവന്റെ മോന്തക്ക്..ഒരുത്തന്റെം ഔദാര്യം ഈ രാജന് വേണ്ടടീ" 
"ഇരുപത്തയ്യായിരം,ദൈവമേ ഇരുപത്തയ്യായിരം രൂപ,നിങ്ങള് ആരെ കൊന്നു ഉണ്ടാക്കിയതാ മനുഷ്യാ..ഇത്രയും കാശ്"
"എടീ നീ വാ പൊളിക്കണ്ടാ,ഹും ചാകാന്‍ തന്നെ പേടിയാ പിന്നാ കൊല്ലുന്നേ....ഇതേ ഭൂട്ടാന്‍കാര് തന്നതാ..എന്റെ ശാന്ത മോളെ എനിക്ക് മുപ്പതിനായിരം ലോട്ടറി അടിച്ചു മോളെ"
"ലോട്ടറിയോ?അതിനുള്ള കാശാര് തന്നു..എവിടുന്നാണെങ്കിലും എന്റെ കണ്ണീരു ദൈവം കണ്ടു".. 
"നീ കരയാതെ, ദൈവമാണെങ്കിലും ലോട്ടറിയാണെങ്കിലും നമ്മള് തല്‍ക്കാലം രക്ഷപെട്ടു..ഇവിടുന്നിറങ്ങണ്ടല്ലോ,വല്യ കാര്യം.." 
"ലോട്ടറിക്കാര്യം ഏതായാലും അപ്പനോട് പറയണ്ട..അല്ലേല്‍ നാളെ മുതല്‍ ഇനി  ഭൂട്ടാന്‍ തപ്പി ഇറങ്ങും.."
ഹോ ഇന്നെങ്കിലും സമാധാനത്തോടെ ഒന്നുറങ്ങാമല്ലോ ദൈവമേ..ആരുമില്ലാത്തവര്‍ക്ക് നീ തന്നെ തുണ.. 
   

26 comments:

Junaiths said...

ഒരു ദിവസത്തെ ജീവിതം,ഒരു നീണ്ട കഥ

Jazmikkutty said...

ജുനൈത് വളരെ നന്നായിട്ടുണ്ട്. ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു...ഈ ലോട്ടറി അടിച്ചോ...ഒള്ളതാണോ കൊച്ചനെ?

Unknown said...

അപ്പോള്‍ എല്ലാവരും ഈ ഭൂട്ടാന്‍ ലോട്ടരിക്കാരെ കുറ്റം പറയുന്നത് വേരുതെയാണല്ലേ?!
ഇങ്ങനെ വേണ്ട സമയത്ത് സഹായിക്കുകയാണെങ്കില്‍ പിന്നെ അവരെ നെരോധിക്കണ്ട !

കഥ കൊള്ളാം, വായനസുഖമുണ്ട്.

Unknown said...

റച്ചു നീണ്ടു പോയി ......


കഥ കൊള്ളാം ......

ഇത് പോലെ ഭാഗ്യം വന്നാല്‍ എന്താ ചെയ്യുക

Jayesh/ജയേഷ് said...

നന്നായിട്ടുണ്ട് ജുനൈത്

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്തു
നന്നായിട്ടുണ്ട്...

Anil cheleri kumaran said...

ഭൂട്ടാന്‍ ഡാറ്റ, ഈ നാടിന്റെ ഐശ്വര്യം.

രമേശ്‌ അരൂര്‍ said...

അപ്പൊ ഇനി മുതല്‍ ഭുട്ടാന്‍ ലോട്ടറി എടുക്കല്ലേ ..പൊറോട്ടയും ബീഫും അടിച്ചു കഴിഞ്ഞു വൈകിട്ട് ചെന്ന് കാശ് വാങ്ങാല്ലോ :)

faisu madeena said...

ലോട്ടറി അടിക്കുകയാനെന്കില്‍ ഇങ്ങനെ അടിക്കണം .....ജുനൈത് നന്നായി ..

പട്ടേപ്പാടം റാംജി said...

ശരിക്കും നടന്ന ഒരു സംഭവം പോലെ വളരെ ലളിതമായി പറഞ്ഞു. ഒട്ടും അതിശയോക്തി തോന്നിയില്ല. ഇപ്പോള്‍ സാധാരണ നമ്മുടെ ചുറ്റുപാടും നടന്നു കൊണ്ടിരിക്കുന്ന നിത്യക്കാഴ്ചകള്‍ നന്നായി.

Manoraj said...

ലോട്ടറിയോട് എനിക്ക് എതിര്‍പ്പാ. പക്ഷെ ഒത്തിരി പേരുടെ വയറ്റുപിഴപ്പാണെന്നോര്‍ക്കുമ്പോള്‍ നിറുത്തണ്ടായിരുന്നെന്ന് തോന്നുന്നു. ഹാ, കഥക്ക് നീളമെന്ന് ഞാന്‍ പറയൂല.. പറഞ്ഞാല്‍ എല്ലാരും കൂടെയെന്റെ ബ്ലോഗ് കത്തിക്കും :)

ഒഴാക്കന്‍. said...

ദൈവം ഇല്ലാത്തവന് ലോട്ടറി തുണ

ധനലക്ഷ്മി പി. വി. said...

നല്ല ഒഴുക്കോടെ എഴുതി ..നീളം ഇത്തിരി കൂടിപോയോ?

ആശംസകള്‍

Unknown said...

കഥ നന്നായി..
പക്ഷെ ഈ ലോട്ടറി??!!!

Unknown said...

ജുനൈത്,
നന്നായിട്ടുണ്ട്.വായനസുഖമുണ്ട്.
ലോട്ടറി കൊണ്ട് ജീവിക്കുന്ന അനേകരില്ലേ ..?

ചാണ്ടിച്ചൻ said...

നന്നായി എഴുതി...ഒരു ട്രാജഡിയാണ് പ്രതീക്ഷിച്ചത്....പക്ഷെ ശുഭപര്യവസാനം...

Sapna Anu B.George said...

നല്ല കഥ ജുനൈജ് .......ലോട്ടറിക്കാര്‍ സിന്ധാബാദ്,പാവപ്പെട്ടവന്റെ അന്നം,ഇല്ലാത്തെവന്റെ പ്രതീക്ഷകള്‍ നിറച്ച ഒരു തുണ്ടു കടലാസ്

G.MANU said...

Katha isthapettu machaa..
lotterye thuna :)

Unknown said...

അപ്പൻ ലോട്ടറി കെണ്ട് മുടിഞ്ഞു.മകൻ അതിന് കണക്ക് തീർത്തു.നന്നായിരിക്കുന്നു.

HAINA said...

ഒരു ദിവസത്തെ ജീവിതം പൊറോട്ടയും ബീഫും കെണ്ട് .

ചേച്ചിപ്പെണ്ണ്‍ said...

ലോട്ടറി അടിച്ചത് നന്നായി മാഷെ ...
കഥകള്‍ വായിക്കുന്നവരും സന്തോഷിക്കട്ടെ .. :)

--

ശങ്കരനാരായണന്‍ മലപ്പുറം said...

ഇഷ്ടമായി!

Jishad Cronic said...

നന്നായിട്ടുണ്ട്...

Faisal Alimuth said...

നന്നായിട്ടുണ്ട്...!ഇഷ്ടമായി.

Junaiths said...

എല്ലാവര്ക്കും ഒരായിരം നന്ദി...
സസ്നേഹം
ജുനൈദ്.

jain said...

enikum oru lottery adichirunnenkil....