Trending Books

Monday 27 July 2009

ചെറായി ജോറായി..

രാവിലെ 6.40 നു ഞാനും അനുജന്‍ നിസാറും(ചിച്ചു) കൂടെ ചെറായിലേക്ക് യാത്ര തിരിച്ചു.വണ്ടി സ്ടാര്‍ട്ട് ചെയ്തതെയുള്ളൂ ഫോണ്‍ ബെല്‍ അടിക്കാന്‍ തുടങ്ങി.പരിചയമില്ലാത്ത നമ്പര്‍.
ചാവേറൊക്കെ വരുമെന്ന് ഭീഷണിയുള്ള മീറ്റ്‌,മീറ്റിനെത്തി പോകരുതെന്ന് പറഞ്ഞുള്ള ഭീഷണി കാള്‍ ആരിക്കുമോ?അതോ ഇനി ബ്ലോഗേര്‍സ് വീട്ടില്‍ നിന്നിറങ്ങിയാലുടനെ അറിയാനുള്ള സംവിധാനങ്ങള്‍ വല്ലതും ഹരീഷിന്റെ കയ്യിലുണ്ടോ?ഏതായാലും ഫോണ്‍ എടുത്തു..
"ഹലോ ജുനൈദല്ലെ?ഞാനാ ഹന്ല്ലലത്"
സമാധാനം..
മച്ചു എവിടെത്തി?
"മലപ്പുറം വരെ,നമ്മുടെ കൊട്ടോട്ടികാരന്റെ വീട്ടില്‍.."
ഗുഡ്‌ ഇറങ്ങിയോ?ഞങ്ങളിവിടുന്നു യാത്ര തുടങ്ങി..
"നിങ്ങള് ഇറങ്ങിയോ?ഈ മനുഷ്യന്‍ എണീറ്റതെയുള്ളൂ,കുളിക്കണം എന്നൊക്കെ പറഞ്ഞു നടക്കുന്നു,പുള്ളിയെ അറിയുമോ?"
കോണ്ടാക്ട്സ് ഇല്ല,പക്ഷെ അറിയും.
"ഇന്നാ സംസാരിക്ക്,വല്യ കത്തിയാ എന്റെ മൊബൈലിലെ കാശ് തീര്‍ക്കരുത്‌.."
"സലാമലൈക്കും,ഞാനാ കൊട്ടോട്ടിക്കാരന്‍,ഈ പഹയന്‍ മലയിറങ്ങി എത്തിയത് രാത്രി രണ്ടു മണിക്കാ,നാല് മണി വരെ ചാറ്റിംഗ്,ഉറങ്ങിയപ്പോള്‍ ഒരു നേരം,എന്നിട്ട് രാവിലെ ഏഴു മണിക്കിറങ്ങണം എന്ന് പറഞ്ഞാല്‍ എങ്ങനെ നടക്കാനാ?ഏതായാലും ഇവന്റെ കാശ് കളയണ്ട ചെറായിയില്‍ കാണാം"
മാസലാമ..

അങ്ങനെ ചങ്ങനാശ്ശേരി,ആലപ്പുഴ,ചേര്‍ത്തല,എറണാകുളം,പറവൂര്‍ വഴി ചെറായിയിലേക്ക്..
വയ്പ്പിന്‍ വഴി ചെറായി റോഡ്‌ ബ്ലോക്ക്‌,വേറെ വഴി ഏതാണ്?
ചേട്ടാ ചെറായി ബീച്ച്..
"അയ്യോ നിങ്ങ രണ്ടു കിലോമീറ്റര്‍ ഇങ്ങു പോരുന്നല്ലോ.."
ചേട്ടാ അവിടെ റോഡ്‌ ബ്ലോക്ക്‌..
"ശരിയാണല്ലാ,നിങ്ങ നേരെ പൊക്കോ,പാലം കേറിയിറങ്ങുമ്പോ
അയ്യാറ് വളവുണ്ട്,അവിടുന്ന തെക്കോട്ട്‌ പോയിട്ട് സ്വല്‍പ്പ വടക്കോട്ട്‌..കുറച്ചേയുള്ളൂ.."
ചിച്ചു വണ്ടി വിട്ടോ..വളവു മാത്രം മനസ്സിലായി..
രണ്ടുമൂന്നു പാലവും,അഞ്ചാറു വളവും കഴിഞ്ഞപ്പോള്‍ അയ്യാറു വളവെത്തി..
ചോയ്ച്ചു ചോയ്ച്ചു മുന്നോട്ടു...



കടല്‍ കാറ്റ്,പഞ്ചാര മണല്‍,
വെയില്‍ കായാനുള്ള ബെഞ്ചുകള്‍
മുഴുവന്‍ റിസോട്ടുകള്‍..
ബെഡ് ആന്‍ഡ്‌ ബ്രേക്ഫാസ്റ്റുകള്‍
ബിയര്‍ പാര്‍ലറുകള്‍...
നാടനും,ഫോറിനുമായ എല്ലാ സായിപ്പുമാരുടെയും കാശ് കളയാനുള്ള സകല സെറ്റപ്പും ഉള്ള അടിപൊളി സ്ഥലം..

ഹരീഷിനെയും,ലതി ചേച്ചിയെയും മറ്റും സമ്മതിക്കണം,കിണ്ണന്‍ സ്ഥലം തന്നെ.

വണ്ടിയൊരു ചവിട്ട്,ഒറ്റ ചാട്ടത്തിനു ആരോ റോഡ്‌ കടന്നു..
ഒരു റിസോര്‍ട്ട്,കല്യാണമാണോ?കുറെ പേര്‍..മോനെ ബിരിയാണി ആശുപത്രിയില്‍ പോയി കഴിച്ചേനെ...
വണ്ടി മുന്നോട്ട്..
ചെറായി റിസോര്‍ട്ടില്‍ വണ്ടി പാര്‍ക്ക്‌ ചെയ്തു..
പരിചയമുള്ള ഒരു മുഖവുമില്ല..
ഹരീഷിനെ വിളിച്ചു..
ഭായ്,ജുനൈദാ..
"എവിടെത്തി?"
റിസോട്ടില്‍..
"ഞാന്‍ ഗേറ്റിന്റെ മുന്‍പിലുണ്ട്"
ഞാനും..
ഗേറ്റിന്റെ മുന്നിലാരുമില്ല..
"നേരത്തെ കണ്ടിട്ടില്ലാത്തത് കൊണ്ട് ആളെ അറിയുന്നില്ല..കയോന്നു പോക്കിക്കെ.."
രണ്ടു കയ്യും പൊക്കി ഗേറ്റിനു മുന്‍പില്‍ ഒന്ന് നടന്നു..
ഒരു കുഞ്ഞു പോലുമില്ലാഞ്ഞത് കൊണ്ട് ആരും കണ്ടില്ല..
ഹരീഷിന്റെ ശബ്ദം.."എന്നെ തന്നെയാണോ വിളിച്ചത്,അതോ നമ്പര്‍ മാറിയതാണോ?കയ്യും പൊക്കി ഇവിടാരേം ഞാന്‍ കാണുന്നില്ല.."
ഹരീഷേ ഇതെവിടാ..
"ഞാന്‍ അമരാവതിയുടെ മുന്‍പില്‍ തന്നെയുണ്ട്.."
വെരി ഗുഡ് ,ചെറായി ബീച്ച് റിസോര്‍ട്ടില്‍ നിന്നും കൈ പൊക്കിയാല്‍ അമരവതിയിലെങ്ങനെ കാണാനാ..മിയ കുല്പ്പാ,.
ചിച്ചു: ഇക്കാ നമ്മള്‍ വണ്ടി ചവിട്ടിയില്ലേ അതാ അമരാവതി...വല്ല ബ്ലോഗറുമാരിക്കും വണ്ടിക്കടിയില്‍ ചാടാന്‍ നോക്കിയത്‌..

ദെ,ഞാനെത്തി..
രണ്ടു മിനിറ്റ്,
അമരാവതിയുടെ മുന്‍പില്‍...




നിറഞ്ഞ ചിരിയോടെ കൈ പൊക്കി കൊണ്ട് ഹരീഷ്..
കല്യാണസൌഗന്ധികത്തില്‍ കാണുന്ന അത്ര ഭീമനൊന്നുമല്ല..
(ഹരീഷ്)

ജനപ്രിയ ബ്ലോഗര്‍ മനുജി എന്ന ജി.മനു.
(മനുജി സജ്ജിവേട്ടനൊപ്പം)

ആത്മാര്‍ത്ഥ കൂടിയത് കൊണ്ട് മാത്രം ദുബായിയില്‍ നിന്നും നെടുമ്പാശ്ശേരി വഴി ചെറായി ട്രിപ്പ്‌ വെച്ച വാഴക്കോടന്‍ ആന്‍ഡ്‌ ഫാമിലി..(മൂത്ത വാഴ മീറ്റ് ബഹിഷ്കരിച്ചു)
തലേന്നെ അച്ചിയില്ലാതെ കൊച്ചിയിലെത്തിയ പകല്‍..
ഒറ്റ കണ്ണനില്‍ കാണുന്ന പോലൊന്നുമല്ല..ആളൊരു ചുള്ളന്‍ തന്നെ..പയ്യന്‍..ഒരു സ്മാള്‍ തീഫ്‌..
(പകലന്‍,ഡോക്ടര്‍ & വാഴക്കോടന്‍)

പൂത്ത കാശും ഉമ്മര്‍ സ്റ്റയ്ലുമായ്‌,നല്ല ഗ്ലാമറോടെ പാവപെട്ടവന്‍..
ആരാണ് കൂടുതല്‍ പാവം?പാവത്താനും പാവപെട്ടവനും...
(പാവത്താനും പാവപ്പെട്ടവനും)

ഏറ്റവും ഭാരം കൂടിയ ബ്ലോഗര്‍ എന്ന പദവി കാര്‍ടൂണിസ്റ്റ് സജീവേട്ടന്റെ പക്കല്‍ നിന്നും അടിച്ചു മാറ്റിയ അഹങ്കാരത്തോടെ 124 കിലോയുമായ്‌ ശ്രീ പൊങ്ങ്സ്..
പദവി നഷ്ട്ടപെട്ടെങ്കിലും ഹാപ്പിയോടെ 118 കിലോയുമായ്‌ സജീവേട്ടന്‍ .
അന്നും ഇന്നും എന്നുംകുന്നും തോന്ന്യാസിയായ തോന്ന്യാസി..
(പൊങ്ങ്സ്,തോന്ന്യാസി,മുരളി മാലോത്ത്‌,സുല്‍)

ആദ്യമായ്‌ കാണുന്നതെങ്കിലും മുന്‍പേ പരിചയമുള്ളത് പോലെ,അതിലും സ്നേഹത്തോടെ ...
പത്തരയോടെ രജിസ്ട്രേഷന്‍് കഴിഞ്ഞു ചായയും കുടിച്ച്
ചക്കച്ചുളയും,കുമ്പിളപ്പവും കഴിച്ചു എല്ലാവരും അന്യോന്യം പരിചയപ്പെടുത്തി..
കിച്ചു,ഷംസുദ്ദിന്‍ മൂസാക്ക,നവീന്‍,വാവ.
(കിച്ചു )

എല്ലായിടത്തും കണ്ണും കയ്യുമായ്‌ ലതി ചേച്ചിയും സുഭാഷേട്ടനും..
(ജില്ലാതല ക്രിക്കറ്റ് സെലക്ഷന്‍ ഉള്ളത് കൊണ്ട് കണ്ണന്‍ എത്തിയില്ല...)
നിരക്ഷരന്‍,നന്ദന്‍.അനില്‍@
(നിരക്ഷരന്‍, നന്ദന്‍)

ബാംഗ്ലൂരില്‍ നിന്നും അരുണ്‍ കായംകുളവും,ശ്രീമതിയും അളിയനും
(ജുനൈദ്,സൂപര്‍ ഫാസ്റ്റ്‌ അരുണ്‍,വാഴക്കോടന്‍,ഇളയ വാഴ)

ഡോക്ടറും നാസും...
(ഡോക്ടറും നാസും)

ഓണ്‍ ഡ്യൂട്ടിയില്‍ ശമ്പളത്തോടെ മീറ്റിനെത്തിയ ചാര്‍വാകന്‍..
വിദ്യാര്‍ഥികളയാ ഹരീഷ് കണ്ണൂരും സുഹൃത്തും..
ജിപ്പൂസ്‌..ഹാരീസ്..
(ജിപ്പൂസ്‌ ഭാവി ബ്ലോഗര്‍ ഇളയ വാഴയോടൊപ്പം )

ധനേഷ്..
ഹന്ല്ലലത് ,കൊട്ടോട്ടികാരന്‍,
(കൊട്ടോട്ടികാരന്‍ വീര്‍പ്പിക്കുന്നു....(ബലൂണ്‍))

(ഹന്ലല്ലത് ഹരീഷ്,അപ്പു,യാരിദ്‌)

അങ്കിളും അങ്കിളിന്റെ ആന്റിയും..
ഗോപെകും മകനും..
ബഹറിന്‍ ബൂലോകത്തു നിന്നും അച്ചായന്‍ സജി.
പാവത്താന്‍,നൊമാദ് അനീഷ്‌,ശ്രീലാല്‍..
(അപ്പു,ശ്രീലാല്‍,നൊമാദ്,ഞാന്‍)

ഒറ്റമഴയുടെ കുളിര്‍മയും,പച്ചയുമായ്‌ സെറീനാ..
പിരികുട്ടി..ബിന്ദു കെ.പി,
സമാന്താരന്‍,അരീക്കോടന്‍ മാഷ്‌
(ബാബുരാജ്‌,സമാന്താരന്‍,അരീക്കോടന്‍ മാഷ്‌)

മുള്ളൂക്കാരന്‍,വല്യമ്മായി,തറവാടി,അപ്പു,ഷിജു,

(അപ്പൂട്ടന്‍)

ചിത്രകാരന്‍,
കേരള ഫാര്‍മര്‍,ജോ,
എഴുത്തുകാരി ചേച്ചി,മകള്‍ പ്രിയ..
കണ്ണും നെറ്റിയും മാത്രം കാണിച്ചു,ചിരിച്ചു പേടിപ്പിക്കുന്ന ചാണക്യന്‍..
തേങ്ങയുടച്ചു കൊണ്ട് സുല്‍..
വെള്ളായണി വിജയന്‍ മാഷ്‌..
സിജു..
നാട്ടുകാരന്‍..
വരമൊഴി സിബു..
ഡോ.ജയന്‍ ഏവൂര്‍..
ഷരീഫ് കൊട്ടാരക്കര..
വേണു,കുമാര്‍ നീലകണ്ഠന്‍..
മുരളി മാലോത്ത്‌,
വിനയന്‍..
മണികണ്ഠന്‍
ബിലാത്തി പട്ടണം മുരളി ചേട്ടന്‍..
അങ്ങനെ ...ഒരിക്കലും കാണുമെന്നു പ്രതീക്ഷിക്കാതെയിരുന്ന എത്ര എത്ര പേര്‍...
രണ്ടു അനോണി ബ്ലോഗറുമാരും മീറ്റിനു വന്നിരുന്നു...ഇവര്‍ ആരെന്നരിയുന്നവര്‍ ഉടന്‍ തന്നെ വാഴക്കോടനെ അറിയിക്കേണ്ടതാണ്..
(അനോണികള്‍ )

പരിചയപെടുത്തല്‍ കഴിഞ്ഞതോടെ എല്ലാവരുടെയും കാരിക്കേച്ചര്‍ വരയ്ക്കാന്‍ സജീവേട്ടന്‍ തയ്യാറായി..
മനുവാരുന്നു ആദ്യ ഇര..


പിന്നീട് ഏകദേശം മൂന്നു മൂന്നര മണിക്കൂര് കൊണ്ട് എല്ലാവരും സജീവേട്ടന്റെ വരയുടെ മാസ്മരികത അറിഞ്ഞു..
ബ്ലോഗ്‌ കൂട്ടായ്മയില്‍ നിന്നും ഉരുത്തിരിഞ്ഞ ഈണം എന്ന സംഗീത ആല്‍ബത്തിന്റെ പ്രകാശനം കര്‍മ്മവും തഥവസരത്തില്‍ നടന്നു.ശ്രീ ആദ്യാക്ഷരി അപ്പു ആദ്യ കോപ്പി സുഭാഷേട്ടന് നല്കിയാരുന്നു ഉദ്ഘാടനം.

അതിനിടയില്‍ ബിലാത്തിപട്ടണം മുരളി ചേട്ടന്റെ മായാജാലം മഹേന്ദ്രജാലം..
അപ്രത്യക്ഷമാകുന്ന അഞ്ചു രൂപാ നാണയം..വാനിഷിംഗ് ആക്റ്റ് ..
അരീക്കോടന്‍ മാഷിന്റെ മകളുടെ അതി മനോഹരമായ കവിതാ പാരായണം..കോതമ്പു മണികള്‍..


അത് കഴിഞ്ഞതോടെ എല്ലാവരും ഫുഡ്‌ വാനിഷിംഗ് എന്ന ആരും പഠിപ്പിച്ചു കൊടുക്കെണ്ടാത്ത,അതി ഗംഭീര മായാജാലത്തിലേക്ക് കടന്നു..
മനോഹരമായ ഭക്ഷണം..ചോറും,കരിമീന്‍ വറുത്തതും,മീന്‍ കറിയും,പുളിശേരിയും,സാമ്പാറും,പയര് മെഴുക്കുപുരട്ടിയും,കാബേജ് തോരനും,നാരങ്ങ അച്ചാറും..
ചെമ്മീന്‍ കട്ട്‌ലെറ്റും ,കണ്ണി മാങ്ങ അച്ചാറും സ്പെഷ്യല്‍.
ഫ്രൂട്ട് സലാഡ്‌ എന്ന മധുരവും...

എല്ലാവരും യാത്ര പറയാനുള്ള ഒരുക്കത്തില്‍..
താന്‍ ചെന്നാലും ഇല്ലെങ്കിലും നാല് മണിക്ക്‌ ട്രെയിന്‍ പോകും,അതിനു മുന്‍പ്‌ അവിടെത്തണം എന്ന ആധിയില്‍ മനു..എന്നാലും ഒരു കവിത ചൊല്ലിയിട്ട്‌ പോയാല്‍ മതിയ്യെന്ന ലതി ചേച്ചിയുടെ നിര്‍ബന്ധത്തില്‍ രാധയും അച്ഛനും പ്രപഞ്ചത്തെ കാണാന്‍ രാത്രിയില്‍ ആകാശം നോക്കുന്ന മനോഹര കവിത മനു ചൊല്ലി..ഉടനെ ഓടി..
ചാര്‍വാകന്റെ നാടന്‍ പാട്ട്,
പിന്നീട് വാഴക്കൊടന്റെ മിമിക്രിയും മാപ്പിള പാട്ടും..(വാഴേ ഇതിനു നിന്നോടെ ദൈവം ചോദിക്കും)
ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയിലെ മധുസൂദനന്‍ നായരുടെ അതി മനോഹര കവിത അതിലും മനോഹരമായി വിനയന്‍ ആലപിച്ചു..

പോകാനുള്ള സമയം...
ഒരു മുന്ജന്മത്തില്‍ നിന്നും സ്നേഹത്തിന്റെ കാണാ നൂലുകള്‍ നീണ്ടു നീണ്ടു വന്ന് തഴുകുന്ന ഒരു അനുഭൂതി...
തോന്ന്യാസിയെയും,പൊങ്ങ്സിനെയും കൂടെ കൂട്ടി..ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു യാത്ര.
തോന്ന്യാസിയെ പറവൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ ഇറക്കി..
പൊങ്ങ്സിനെ ആലപ്പുഴയിലും..
ഒരു പോസ്റ്റിനുണ്ട് പൊങ്ങ്സിനോപ്പം ആലപ്പുഴ വരെ പോയത്,
അത് പിന്നൊരിക്കല്‍..

ചെറായിലെ സുഹൃദ്സംഗമം...പങ്കെടുത്തവര്‍

Friday 24 July 2009

ഇഷാല്‍ ഹൌല ജുനൈദ്

കരള്‍ പറിച്ചു കാത്ത
പതിനാലു ദിനങ്ങള്‍ കൊഴിഞ്ഞു
പ്രിയ ഇഷാല്‍
ഇത് നമ്മുടെ വീട്...
നീ ഞങ്ങളുടെ പ്രാണന്‍.

ഓക്സിജന്‍ കൂട്ടില്‍
ട്യൂബുകള്‍ നിറഞ്ഞ
നിന്‍ മുഖം..
മരുന്നിനൊന്ന്,
ഗ്ലൂകോസിനോന്നു,
താപത്തിനൊന്നു,
ഓക്സിജനൊന്നു
എന്ന കണക്കില്‍
കുഴലുകള്‍ ചുറ്റി
കരയാനാകാതെ
കണ്ണ് നിറഞ്ഞെന്റെ
പോന്നു മോള്‍...
കാണിച്ചില്ല,കണ്ടില്ല
നിന്റുമ്മി ഈ രൂപം
നാല് നാള്‍...

അഞ്ചാം നാള്‍
NICU-വില്‍
ഒരു വിങ്ങലോടവള്‍ ചോദിച്ചു
ഇതിലേതാണ്
ഏതാണ് നമ്മുടെ ജീവന്‍?
അറിയില്ലല്ലോ..
ഞാനറിയുന്നില്ലല്ലോ
എന്റെ പ്രാണനെ...
പഞ്ഞി വീണാല്‍ കത്തും
മനസ്സുമായി
ചിരിക്കും മുഖവുമായ്‌
കളിയോടെ കയ്യിലമര്‍ത്തി,
സ്നേഹം പറഞ്ഞടക്കി
അവളുടെ നൊമ്പരം..

അവികസിത ശ്വാസകോശവുമായ്
എട്ടാഴ്ച മുന്‍പേ വന്നവള്‍
വേദനയോടെ പ്രാണനിലേക്ക്
ആഞ്ഞു ശ്വസിച്ച
എന്റെ ജീവകോശത്തിലേക്ക്
മരുന്നായ്‌,സ്നേഹമായ്‌
പ്രാര്‍ത്ഥനയായ്‌ നിന്ന പ്രിയരേ,
നന്ദി ഒരായിരം നന്ദി
എന്റെ കുട്ടിയെ
തിരികെ തന്ന ദൈവമേ
നന്ദി...

നിന്‍ ചെറു ചിണ്ങ്ങലും
ചിരിയും കരച്ചിലും
നേര്‍ത്ത സംഗീതം...
വഴിയില്‍ നിന്നൊരു കാറ്റ്
മിഴി തഴുകി കടന്നു പോകുന്നു
നീയെന്റെ കണ്ണീരിന്റെയുപ്പ്‌
വിയര്‍പ്പിന്റെ മണം...
ഞങ്ങളുടെ ജീവന്‍....

Dr.അനില്‍ കുമാര്‍,Dr.നെല്‍ബി,NICU-വിലെ സ്റ്റാഫ്‌ Sis.പ്രെറ്റി,Sis.ബീന,പിന്നെ പേരറിയാത്ത ഒത്തിരിപേര്‍
എല്ലാവരോടും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കട്ടെ,പറഞ്ഞാല്‍ തീരുന്നതല്ല എങ്കിലും..
ജുനൈദ്,ഫസീ,ഇഷാല്‍...

JULY 10-ഇന്ന് ഞങ്ങളുടെ പൊന്നോമനയുടെ ഒന്നാം പിറന്നാള്‍..