Saturday, 14 June 2014

ഗുൽമോഹറാകുന്ന ഉമ്മകൾ



ജൂൺ ലക്കം നവമലയാളിയിൽ വന്നത്
http://navamalayali.com/component/content/article/29-kavitha/74-poetry-junaithaboobakker?Itemid=126#.U5rVVPldX6E 













ഇരുവശത്തും പോക്കറ്റുള്ള
നീലയുടുപ്പിന്റെ അടിയിലെവിടെയോ
എന്റെ ഹൃദയം മിടിക്കുന്ന 
ശബ്ദം കേൾക്കുന്നുണ്ട് 

പെരുവിരലിന്റെയറ്റം മുതൽ 
കാലുകളിലേക്ക് തണുപ്പ് 
അനുവാദമില്ലാതെ കയറുന്നതുമറിയാം

എന്റെ ചുറ്റും പരിചയമില്ലാത്ത
ആളുകൾ, കോഴികൾ, താറാവുകൾ
ടർക്കികൾ, തത്തകൾ, പുള്ളുകൾ
പൂച്ചകൾ, പട്ടികൾ,എലികൾ

പണ്ട് കൈക്കൂലി വാങ്ങിയ 
ഒരു സർക്കാരുദ്യോഗസ്ഥൻ
ബാക്കി തരാൻ പോലും
വന്നു കുലുക്കി വിളിക്കുന്നു

കൊച്ചേ കൊച്ചേയെന്ന്
ഞാനുറക്കെ വിളിക്കുന്നു
അടുത്തമുറിയിൽ
ഇഷാലിന്റേയും നിഹാലിന്റേയും
വാപ്പീന്നുള്ള വിളികൾ കേൾക്കാം
ഫെയ്സ്ബുക്കിലെ എന്റെ സ്റ്റാറ്റസിന്
മറുകമന്റിട്ട് ചിരിക്കുന്ന 
കൊച്ചിന്റെ ശബ്ദവും കേൾക്കുന്നുണ്ട് 

ഞാനൊരു ചുംബനം അവൾക്കായയക്കുന്നു
അവളുടെ ചുണ്ടുകളിൽ ദ്രവിച്ചൊരു ഇലയുടെ
ഞരമ്പുകൾ പോലെയത് ചുറ്റിപ്പടരുന്നു

ചിത്രശലഭത്തെ ആട്ടിയോടിക്കുന്ന
ലാഘവത്തിൽ നീയതിനെ
ജനാലതുറന്ന് പുറത്തേക്ക് വിടുന്നു
അടുത്ത മൊട്ടക്കുന്നിലത്
വീണൊരു ഗുൽമോഹർ മരമായി
ആകെ ചുവന്ന് പരക്കുന്നു

ചുറ്റും കൂടിയവരെല്ലാം എന്നെയെടുത്ത് 
ഗുൽമോഹർ ചുവട്ടിലേക്ക് നടക്കുന്നു
ഒരു ചുവന്നയിതൾ രണ്ട് തുള്ളി കണ്ണീരിനൊപ്പം
എന്റെ നെറ്റിയിലേക്ക് പതിയെ വീഴുന്നു

“കൊച്ചേ കൊച്ചേ“ എന്നെന്റെ വിളി 
നീ ഇപ്പോഴും കേൾക്കുന്നില്ല



5 comments:

  1. വിളി മാത്രം കേള്‍ക്കുന്നു

    ReplyDelete
  2. ഞാനൊരു ചുംബനം അവൾക്കായയക്കുന്നു
    അവളുടെ ചുണ്ടുകളിൽ ദ്രവിച്ചൊരു ഇലയുടെ
    ഞരമ്പുകൾ പോലെയത് ചുറ്റിപ്പടരുന്നു

    ReplyDelete
  3. ഒരു ചുവന്നയിതൾ രണ്ട് തുള്ളി കണ്ണീരിനൊപ്പം
    എന്റെ നെറ്റിയിലേക്ക് പതിയെ വീഴുന്നു
    \


    nice................

    ReplyDelete
  4. കേള്‍ക്കുന്നുണ്ട് ,അരികെ നിന്നു തന്നെ !

    ReplyDelete

ajunaith@gmail.com